Sunday, July 30, 2006

പ്രധാന ദിവ്യന്മാരും ഒരു പ്രതിജ്ഞയും...

ബാക്കി പ്രധാന ദിവ്യന്മാര്‍

‍ഹസ്സന്‍ :
- വീറ്റോ അധികാരമുള്ള ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍
- ഹജ്ജ്‌ ചെയ്തില്ലങ്കിലും എല്ലവാരുകൂടി ഹാജിയാക്കിയവന്‍
- എന്റെ കൂടപ്പിറപ്പ്‌.(അത്‌ കൊണ്ട്‌ കൂടുതല്‍ വിശേഷണങ്ങള്‍ പറയുന്നില്ല കാരണം പുള്ളിയും ഈ ബ്ലോഗ്‌ കാണാറുണ്ട്‌)


സാലിം മാഷ്‌:-
- മാഷ്‌ എന്ന് എല്ലാവരുംവിളിക്കുന്നെങ്കിലും ഒരിക്കല്‍പോലും അധ്യാപകാനാവാന്‍ സൌഭാഗ്യമോ ദൌര്‍ഭാഗ്യമോ ലഭിച്ചിട്ടില്ല.
- അഡ്മിഷനുള്ള പ്രധാനയോഗ്യത വയസ്സ്‌ ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിലായിരിക്കണം എന്ന അലിഖിത നിയമമുണ്ടായിട്ടും മേനേജ്‌-മെന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരം നാല്‍പ്പത്തേഴിന്റെ സായംസന്ധ്യയിലും റൂമില്‍ അഡ്മിഷന്‍ ലഭിച്ചയാളാണ്‌ ഈ മാന്യദേഹം
- ഞങ്ങള്‍ റൂമിന്റെ കാരണവര്‍പദവി കനിഞ്ഞുനല്‍കിയിരിക്കുന്നു.
- പ്രധാനഹോബി വിവിധ താളത്തിലും ഭാവത്തിലും കൂര്‍ക്കംവലിച്ച്‌ നന്നായി ഉറങ്ങുക.(അതിന്റെ ശബ്ദസൌകുമാര്യം കൊണ്ട്‌ ബാക്കുയുള്ളവര്‍ക്ക്‌ ഉറങ്ങാനാവാത്ത സമയങ്ങളില്‍ തൊട്ടടുത്ത്‌ ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എന്റെ കൂടെപ്പിറപ്പ്‌ പുള്ളിയുടെ കട്ടിലില്‍ മൂന്നോനാലോ തവണതട്ടുന്നതോടെ കൂര്‍ക്കംവലിക്ക്‌ ചെറിയൊരു ഇന്റര്‍വെല്‍ കിട്ടുന്നു. ഈ ഇന്റര്‍വെല്‍ മാക്സിമമം യൂട്ടിലൈസ്‌ ചെയ്താണ് പലപ്പോഴും ഞങ്ങള്‍ ഉറങ്ങാറുള്ളത്)


സിദ്ധീഖ്‌:
- വില്ലയിലെ കലാസാംസ്കാരികം/പൊതുമരാമത്ത്‌ എന്നീ രണ്ടുവകുപ്പുകളുടെ കൈകാര്യകര്‍ത്തവായി തന്നെ നിയോഗിച്ചിരിക്കുന്നു എന്നു സ്വയം വിശ്വസിക്കുന്നു.
- ഏതുവികസനത്തിനും കമ്മിബജറ്റ്‌ മുമ്പില്‍ വെച്ച്‌ പ്രതിപക്ഷത്തെപ്പോലെ എതിര്‍ക്കുക എന്നതാണ്‌ ഇഷ്ടവിനോദം. അതിനാല്‍ വികസനവിരോധി എന്ന് ഇരട്ടപ്പേരുള്ള ഒരു രാഷ്ട്രീയകാരന്‌ മിമിക്രിക്കാര്‍ വിളിക്കുന്നപേര്‌ അന്തേവാസികള്‍ ഒളിഞ്ഞും തെളിഞ്ഞും വിളിക്കാറുണ്ട്‌.
- എല്ലാമാസവും അഞ്ചാംതിയതിക്കു ശേഷം മിസ്‌-കാള്‍ മാത്രം ചെയ്യാന്‍ കഴിയുന്ന മൊബലിന്റെ ഉടമ.(എല്ലാമാസവും ഒന്ന്/രണ്ട്‌ തിയ്യതികളില്‍ നട്ടിലും മറുനാട്ടിലുമുള്ള സകലസുഹൃത്തുക്കളേയും ബന്ധുക്കളേയും പുള്ളി വിളിച്ച്‌ വിശേഷങ്ങള്‍ അന്വേഷിക്കുന്നു - പകരം ബാക്കിവരുന്ന ദിവസങ്ങളില്‍ അതേ നമ്പരില്‍ നിന്നുവരുന്ന സകലമിസ്കാളുകള്‍ക്കും തിരിച്ചുവിളിക്കണം എന്നാണ്‌ അലിഖിതനിയമം.)
- സാക്ഷി എന്നൊരുപേരിലും കൂടി അദ്ദേഹം അറിയപ്പേടാറുണ്ട്, കാരണം റൂമിലെ ആറുകട്ടിലുകളിലൊ രുവന്‍ മറ്റൊരുവന്റെ മുകളിലാണെന്നു മുമ്പേപറഞ്ഞാതാണല്ലോ.. അതാണു പുള്ളിയുടെ കിടപ്പാടം. മുകളില്‍ കിടന്ന് എല്ലാം കാണുന്ന ഒരാളായതിനാല്‍ ഞങ്ങള്‍ ഈ പേരുനല്‍കി എന്നു മത്രം. ഇക്കാര്യത്തില്‍ കടപ്പാട്‌ കൈരളി ടിവിയോട്‌ മത്രം, "എല്ലോം കാണുന്നവന്‍..., എല്ലാം കേള്‍ക്കുന്നവന്‍..., എല്ലാം അറിയുന്നവന്‍...സാക്ഷി" (എല്ലാം കാണാറുള്ളത്‌ ഒരു വശത്തുനിന്നുമാത്രമാണെന്ന് പ്രേക്ഷകര്‍ അറിഞ്ഞതായി നടിക്കാറില്ല...സാക്ഷിയുടെ ഇരുള്‍മൂടിയെവശത്ത്‌ പെട്ടവര്‍ ഭാഗ്യവാന്മാര്‍ അല്ലാത്തവരുടെ കാര്യം കട്ടപ്പൊക കാരണം എല്ലാം കാണുന്നവന്‍.. എല്ലാം കേള്‍ക്കുന്നവന്‍... എല്ലാം അറിയുന്നവന്‍ ... )


ഈ പ്രധാനദിവ്യന്മാര്‍ക്കിടയില്‍ പിന്നെ ഞാനും:
- കൂടെപ്പിറപ്പിനു വീറ്റോ അധികാരം ഉള്ളതിനാല്‍ എന്‍-ട്രന്‍സ്‌, കൌണ്‍സിലിംഗ്‌ മുതലായ കടമ്പകള്‍ കടക്കാതെ തന്നെ എനിക്ക്‌ അഡ്മിഷന്‍ കിട്ടി. (പാചകം അറിയുന്നവര്‍ക്കുമാത്രം അഡ്മിഷന്‍ നല്‍കൂ എന്ന അലിഖിത നിയമമുണ്ടെങ്കിലും, വീറ്റോ അധികാരത്തിന്റെ ബലത്തില്‍ എന്റെ കാര്യത്തില്‍ ആനിയമം ലംഘിക്കപ്പെട്ടു. എങ്കിലും ഏതാനും മാസങ്ങള്‍കൊണ്ട്‌ ഒരു പാചകരത്നം ആയിമാറണം എന്ന ഒരു വ്യവസ്ഥയോടെയാണ്‌ അഡ്മിഷന്‍ ലഭിച്ചത്‌.)
- താമസം കൂടെപിറപ്പിനോടപ്പമായതിനാല്‍ ഇരട്ടപ്പേര്‌ ഇതുവാരെകിട്ടിട്ടില്ല എന്നതാണു ഏക വിശേഷം.


കൊണ്ടും കൊടുത്തും, സ്നേഹത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളായി ഇവിടെ കഴിയുന്നു.പാചകം ഓരോദിവസവും ഒരോരുത്തരുടെ ഉത്തരവാദിത്വമാണ്‌,അന്ന് എന്തായിരിക്കണം ഞങ്ങള്‍കഴിക്കേണ്ടത്‌ എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണാവകാശവും അയാള്‍ക്കുതന്നെ. ഉണ്ടാക്കിയ ഭക്ഷണത്തിനു എന്തു കുഴപ്പമുണ്ടെങ്കിലും ആരും ഒന്നും പറയാറില്ല.അഥവാ പറഞ്ഞാല്‍ "വേണമെങ്കില്‍ മിണ്ടാതെ കഴിച്ച്‌ എണീറ്റുപോഡൈ..." എന്ന മറുപടി ഉടനടി കിട്ടിയിരിക്കും.


വ്യാഴം വെള്ളി ദിവസങ്ങളില്‍ മൂന്നോ നാലോ അതിഥികളുണ്ടാവും. ആര്‍ക്കും എപ്പോഴും സ്വാഗതം എന്നതാണ്‌ അതിഥികളുടുള്ള ഞങ്ങളുടെ നയം. വ്യാഴാഴ്ച രാത്രി രണ്ടുമണിക്കുശേഷം എതുസമയവും ആരംഭിക്കാവുന്ന ഉറക്കത്തിന്‌ പിറ്റേന്ന് പത്തിനുശേഷം എപ്പോള്‍വേണമെങ്കിലും വിരാമമിടാം,(അന്നത്തെ പാചകന്‌ (പാചകക്കാരന്‍) ഈ നിയമം ബാധകമല്ല). വെള്ളിയാഴ്ച ഉച്ചക്ക്‌ ബിരിയാണിയോ നെയ്ച്ചോറൊ അല്ലങ്കില്‍ നാടന്‍ സദ്യയോ ഉണ്ടായിരിക്കും. അതുകഴിച്ച്‌ പിന്നീട്‌ ഒരു രണ്ടോ മൂന്നോ മണിക്കുര്‍ സുഖസുഷുപ്തിക്കു ശേഷം അതിഥികള്‍ വിടപറയുന്നു.വീണ്ടും ദിവസങ്ങള്‍ സാധാരണ പോലെ നീങ്ങുന്നു.


അങ്ങനെ ഒരുവ്യാഴാഴ്ച അതിഥിയായി സുരയും എത്തി. മുഴുവന്‍ പേര്‌ സുരേഷ്‌ എന്നാണെങ്കിലും നാട്ടുകാരും വീട്ടുക്കാരും കൂട്ടുക്കാരുമടക്കം പ്രപഞ്ചമഖിലം അറിയപ്പെടുന്നത്‌ 'സുര' എന്ന നാമധേയത്തില്‍..കൂടെ ഒരുപദവും കൂടി കൂട്ടിവിളിക്കാറുണ്ട്‌ എന്നാല്‍ ജാതിചേര്‍ത്ത്‌ പേരുവിളിച്ചാല്‍.. ഹും... എന്ന് പുള്ളി കണ്ണുരുട്ടുന്നതിനാല്‍ പേര്‌ സുരയിലെൊതുങ്ങി.


ഞങ്ങള്‍ വീകെന്റ്‌ പ്രോഗ്രാം പ്രഥമ അജണ്ട അധരവ്യായാമം ആരംഭിച്ചു.സാധാരണ പ്രപഞ്ചത്തിലെ ഏതുകാര്യത്തെക്കുറിച്ചും അവിടെ ചര്‍ച്ച ചെയ്യാം. നാസയുടെ പുതിയ പദ്ധതികള്‍ മുതല്‍ പുല്ലുതിന്നുമ്പോള്‍ തോട്ടില്‍ വീണ്‌ കാലോടിഞ്ഞ ഹംസക്കയുടെ ആടിനെ കുറിച്ചുവരെ വിശദവും വിശാലവുമായി ചര്‍ച്ച നടക്കുന്നു. ചര്‍ച്ചക്കുവീര്യം പകരാനെത്തിയ സുലൈമാനിയും കടല്‍കടന്നെത്തിയ മലബാറിന്റെ തനതായ കായവറുത്തതും(കേരളത്തില്‍ നിന്ന് വരുന്നരുടെ കയ്യില്‍ കായവറുത്തതും നാടന്‍ തോര്‍ത്തും ഇല്ലങ്കില്‍ ദുബൈ എയര്‍പോര്‍ട്ടില്‍നിന്നും പുറത്തുവിടില്ല എന്നൊരു ചെൊല്ല് തന്നെയുണ്ട്‌) എല്ലാത്തിനും സാക്ഷിയായുണ്ട്‌.


പിന്നെ ഖാനപീനാ മഹാമഹത്തിനും വ്യാജസിഡിപ്രദര്‍ശനത്തിനും ശേഷം രണ്ടുമണിയോടെ എല്ലാവരും കിടന്നു. സാധാരണപോലെ മാഷ്‌ പതുക്കെ കൂര്‍ക്കവലിയുടെ പ്രഥമ ഘട്ടത്തിലേക്കു പ്രവേശിച്ചു.


കൂര്‍ക്കം വലിയ്ക്‌ വ്യത്യസ്തമായ പല ഘട്ടങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തിയത്‌ ഇദ്ദേഹമാണ്‌. ആദ്യം പതുക്കെ തുടങ്ങി പിന്നെ ഓരോമിനുട്ട്‌ ഇടവിട്ട്‌ വലിയുടെ ശബ്ദവും ഗാംഭിര്യവും കൂട്ടുന്നു. അത്‌ കൂടികൂടി റൂമില്‍ മുഴുവന്‍ മുഴങ്ങുന്ന ഒരുതരം അലറലാവുന്നതോടെ പീക്ക്‌ പോയിന്റില്‍ എത്തി എന്നുമനസ്സിലാക്കാം.ശേഷം പൂര്‍ണ്ണമായും ഉറക്കത്തില്‍ നിന്നുണര്‍ന്ന് തലയുയര്‍ത്തി ചുറ്റുപാടും ഒന്നു വീക്ഷിച്ച ശേഷം തിരിഞ്ഞുകിടന്ന് രണ്ടു മിനുട്ട്‌ വിശ്രമിക്കുന്നു. പിന്നീട്‌ ഒന്നില്‍നിന്നു വലിതുടങ്ങുന്നു. ഇത്‌ ഓരോ മുപ്പത്‌ മിനുട്ടിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇങ്ങിനെയാണ്‌ സാലിം മാഷുടെ ഉറക്കത്തിനെ ഷെഡ്യൂള്‍.

പക്ഷേ അന്ന് മാഷോട്‌ മത്സരിക്കനെന്നോണം ഒരു അതിഥിയും വലിക്കാന്‍ തുടങ്ങി.ഒരാളുടെ രണ്ടു വലികളുടെ ഇന്റര്‍വെലില്‍ അടുത്തയാള്‍ വലിച്ച്‌ അര്‍മാദിച്ചു.അങ്ങനെ താളബോധത്തോടെ മത്സരിച്ച്‌ അവര്‍ വലിച്ചുല്ലസിച്ചു. ഞങ്ങളില്‍ അധികപേരും ഇതിലും വലിയ തൃശൂര്‍പ്പൂരം വന്നാലും ഞങ്ങള്‍ക്ക്‌ പുല്ല്ല് എന്ന് മനസ്സില്‍ പറഞ്ഞ്‌ ഉറക്കംതുടങ്ങി. ശബ്ദകോലാഹലങ്ങളാല്‍ ഉറക്കം വരാത്ത ഞാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കണ്ണുമിഴിച്ചുകിടന്ന് ആലോചാനാമഗ്നനായി. കൂര്‍ക്കവലി തകൃതിയായി നടക്കുന്നു. ഇടക്ക്‌ സുര എണീറ്റ്‌ ആരെങ്കിലും ഉറങ്ങാത്തവരുണ്ടോ എന്നു നോക്കുന്നു. ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനാ ടേബിളില്‍ "ശ്വാസം വലിച്ചു വിടൂ" എന്ന ഡോക്ടറുടെ ഉഗ്രശാസനം കേട്ട്‌ കിടക്കുന്ന രോഗിയെപ്പോലെ കണ്ണടച്ച് ശ്വാസം വലിച്ചു കിടന്നു.


സുര വീണ്ടും കിടന്നു. ഇടയ്ക്കിടക്ക്‌ രണ്ടുസൈഡിലേക്കും തലതിരിച്ച്‌ നോക്കുന്നുണ്ട്‌. കാരണം പുള്ളിയുടെ രണ്ട്‌ സൈഡിലും രണ്ട്‌ മഹാന്മാര്‍ ഇതൊന്നും അറിയാതെ ഓരോനിമിഷവും നന്നായി ആസ്വദിച്ചും പസ്പരം മത്സരിച്ചും നിശ്ശബ്ദതയുടെ ഒരു നിമിഷം പോലും ഞങ്ങള്‍ നല്‍കില്ല എന്നുറക്കെ (അത്യുച്ചത്തില്‍ തന്നെ) പ്രഖ്യപിച്ചും സുന്ദരമായി ഉറങ്ങുന്നു.


മാഷുടെ വലി ആരോഹണക്രമത്തിലായി. അസഹ്യമായപ്പോള്‍ സുര എണീറ്റിരുന്നു. മാഷ്‌ സാധാരണ പോലെ പീക്ക്‌ പോയിന്റില്‍ സഡണ്‍ബ്രേക്കിട്ട്‌ കൂര്‍ക്കംവലി നിര്‍ത്തി. ഒന്നും സംഭവിക്കാത്തപോലെ തലയുയര്‍ത്തി ചുറ്റുവട്ടവും നോക്കുമ്പോഴാണ്‌ മങ്ങിയ വെളിച്ചത്തില്‍ അതിഥിയായ സുര ബെഡ്ഡില്‍ എഴുന്നേറ്റിരിക്കുന്നത്‌ കാണുന്നത്‌.


തൊട്ടപ്പുറത്ത്‌ റൂമിന്റെ നിശ്ശ്ബദയെ ഭഞ്ജിച്ച്‌ മറ്റൊരാള്‍ കൂര്‍ക്കം വലിച്ചുകൊണ്ടിരിക്കുന്നു. നിസംഗനായി സുരയെ നോക്കി പുള്ളി ചോദിച്ചു. 'എന്താ ഉറങ്ങിയില്ലേ..?',സുര നിശ്ശബ്ദനായിരിക്കുന്നു, എന്തുപറയാന്‍ എന്ന ഭാവം മങ്ങിയവെളിച്ചത്തിലും എനിക്ക്‌ കണാമായിരുന്നു. മറുപടിക്കായി മാഷ്‌ രണ്ട്‌ മിനുട്ട്‌ വെയ്റ്റ്‌ ചെയ്തു. പിന്നെ അപ്പുറത്ത്‌ കിടന്ന് വലിക്കുന്നവനെ അവജ്ഞയോടെ നോക്കി ഒറ്റഡയലോഗ് .. 'ഇങ്ങിനെ കൂര്‍ക്കം വലിക്കുന്നവന്നടുത്ത് കിടന്ന് എങ്ങനെ ഉറങ്ങും അല്ല്ലേ..' ചിരിയടക്കാന്‍ ഞാന്‍ തലയിണയില്‍ അമര്‍ത്തിക്കടിച്ചു. സുര പതുക്കെ ബെഡ്ഡില്‍‍ നിന്നെഴുന്നേറ്റ്‌ പുറത്തിറങ്ങി..മാഷ്‌ തിരിഞ്ഞുകിടന്നു..ഏതാനും നിമിഷങ്ങള്‍ക്കകം തന്റെ ജോലി പുനാരാരംഭിച്ചു. ഞാനും എപ്പോഴൊ ഉറങ്ങിപ്പോയി.


രാവിലെ സുബഹിനിസ്കരിക്കാന്‍ എണീറ്റപ്പോള്‍ സുരയെ അവിടെയെങ്ങും കാണാനില്ല.പുള്ളി സിഗരറ്റും പുകച്ച്‌ പുറത്തിരിക്കുന്നു. ഞാന്‍ അടുത്ത്‌ ചെന്നു. എന്തുപറ്റി എന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.കണ്ടപ്പോള്‍ ഒരുതരം നിസംഗതയോടെ 'എന്റെ ഡ്രസ്സ്ക്കിട്ടാന്‍ വല്ലമാര്‍ഗ്ഗവുമുണ്ടോ.. ഈ ലുങ്കിയുമെടുത്ത്‌ പോവാന്‍ പറ്റാത്തത്‌ കൊണ്ടാ... പ്ലീസ്‌' എന്ന ഒരൊറ്റ വാചകത്തില്‍ തന്നെ തന്റെ അമര്‍ഷം മുഴുവന്‍ അടക്കിയിരുന്നു.


പിന്നെ ഞാനും കൂടെയിരുന്നു നേരം വെളുത്ത ഉടന്‍ ഫ്ലറ്റില്‍കൊണ്ടാക്കി. വഴിയില്‍ ഒരക്ഷരവും സംസാരിച്ചില്ല്ല. റൂമില്‍ ‍എല്ലവാരും എന്നെ കടിച്ചുകീറാന്‍ വന്നെങ്കിലും മാഷടക്കമുള്ളവരോട്‌ കാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞു. വൈകുന്നേരം സുരവിളിച്ചു 'നിനക്ക്‌ എന്നോട്‌ ഇത്രവിരോധം ഉണ്ടാവാന്‍ എന്താകാര്യം എന്നായിരുന്നു' ആദ്യത്തെ ചോദ്യം. എത്രദേഷ്യമുണ്ടെങ്കിലും ഇത്രവലിയ ശിക്ഷവേണ്ടിയിരുന്നില്ല'എന്നും പറഞ്ഞു. പിന്നെ ഒരു പ്രതിജ്ഞയും 'ഇനി മേലാല്‍ എന്റെ കട്ടില്‍ വിട്ട്‌ മറ്റൊരിടത്തും ഒരിക്കലും രാപ്പാര്‍ക്കുന്നതല്ല.. ഇതു സത്യം... സത്യം... സത്യം....'


ഇപ്പോഴും വാരാന്‍ പറഞ്ഞാല്‍ ‘സന്ദേശ‘ത്തിലെ ശ്രീനിവാസന്റെ ഡയലോഗ്‌ പുള്ളിപ്പറയും... നിങ്ങളുടെ വില്ലയെക്കുറിച്ചൊരക്ഷരം മിണ്ടിപ്പോവരുത്‌...
കാരണം അത്‌ എനിക്കിഷ്ടമല്ല..


മറ്റുപോസ്റ്റുകള്‍
ഇതാ വാതിലും തുറന്നു.
ഞങ്ങളുടെ വില്ലയിലേക്ക്‌ സ്വാഗതം

14 comments:

Rasheed Chalil said...

പ്രധാന ദിവ്യന്മാരും ഒരു പ്രതിജ്ഞയും...
ഞാന്‍ പബ്ലിഷ് ചെയ്യുന്നു..

വല്യമ്മായി said...

ആകുലതകള്‍ക്കും നൊമ്പരങ്ങള്‍ക്കുമിടയില് ‍ഇതൊരിത്തിരിവെട്ടമല്ല......ഒത്തിരിവെട്ടം

ആശംസകള്‍

ദിവാസ്വപ്നം said...

നന്നായിരിക്കുന്നൂ, ഇത്തിരിവെട്ടം.

രാവിലെ മുതല്‍ പിന്മൊഴി ഡൌണ്‍ ആയിരുന്നോ..ആവോ

Adithyan said...

ഇതു കൊള്ളാം :)
ദിവ്യന്മാരുടെ കഥ നന്നായി...

Anonymous said...

കൂര്‍ക്കം വലിയ്ക്‌ വ്യത്യസ്തമായ പല ഘട്ടങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തിയത്‌ ഇദ്ദേഹമാണ്‌. ആദ്യം പതുക്കെ തുടങ്ങി പിന്നെ ഓരോമിനുട്ട്‌ ഇടവിട്ട്‌ വലിയുടെ ശബ്ദവും ഗാംഭിര്യവും കൂട്ടുന്നു. അത്‌ കൂടികൂടി റൂമില്‍ മുഴുവന്‍ മുഴങ്ങുന്ന ഒരുതരം അലറലാവുന്നതോടെ പീക്ക്‌ പോയിന്റില്‍ എത്തി എന്നുമനസ്സിലാക്കാം.ശേഷം പൂര്‍ണ്ണമായും ഉറക്കത്തില്‍ നിന്നുണര്‍ന്ന് തലയുയര്‍ത്തി ചുറ്റുപാടും ഒന്നു വീക്ഷിച്ച ശേഷം തിരിഞ്ഞുകിടന്ന് രണ്ടു മിനുട്ട്‌ വിശ്രമിക്കുന്നു. പിന്നീട്‌ ഒന്നില്‍നിന്നു വലിതുടങ്ങുന്നു. ഇത്‌ ഓരോ മുപ്പത്‌ മിനുട്ടിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇങ്ങിനെയാണ്‌ സാലിം മാഷുടെ ഉറക്കത്തിനെ ഷെഡ്യൂള്‍.


ഇത് ഞങ്ങള്‍ എന്നും അനുഭവിക്കുന്നതാണ്

ദിവ്യന്മാരില്‍ ഒരാള്‍ ചെവിക്കുപ്പിടിക്കുന്നത് സൂക്ഷിക്കണേ.

റഷീദെ.... നന്നായിട്ടുണ്ട്.

Rasheed Chalil said...

വല്ല്യമ്മായി നന്ദി. പിന്നെ ആകുലതകളും നൊമ്പരവുമെല്ലേ ജീവിതത്തിന്റെ ജീവന്‍

ദിവാസ്വപ്നമേ നന്ദി

ആദീ നന്ദി
നിയാസെ : ഇത് ഞാന്‍ താമസിച്ചിരുന്ന ഒരു റൂമിന്റെ കഥയാണ്. ഇപ്പോഴും ഇതില്‍ പലരും അവിടെ ഉണ്ട്.

നിറമെ നന്ദി

നസി നന്ദി,എഴുതാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. സമയം തന്നെ പ്രശ്നം.ദിവ്യന്മാര്‍ ഇനിയുമെത്തും

Unknown said...

ഇത്തിരിവെട്ടം,
നന്നായിരിക്കുന്നു. കൊച്ച് കൊച്ച് സന്തോഷങ്ങളും പരിഭവങ്ങളുമൊക്കെ ഈ പ്രവാസ ജീവിതത്തില്‍ വളരെ വിലയേറിയവയാണ് എന്ന് എനിക്ക് തോന്നുന്നു.

myexperimentsandme said...

നന്നായിരിക്കുന്നു റഷീദേ, അനുഭവക്കുറിപ്പുകള്‍. നേരത്തേതന്നെ വായിച്ചിരുന്നു. മന്ദതാമാരുതന്റെ തലോടലേറ്റിരിക്കുകയായിരുന്നതുകാരണം മൊത്തത്തില്‍ ഒരു മന്ദതയായിപ്പോയി. ഇന്നിപ്പോള്‍ പണിയൊന്നും ചെയ്യാതെ ബ്ലോഗിന്റെ മുന്നില്‍ തന്നെ :)

Rasheed Chalil said...

ദില്‍ബൂ സാബ് നന്ദി

ആശയദാരിദ്ര്യത്തെക്കുറിച്ചു ചൂടേറിയ ചര്‍ച്ച നടക്കുമ്പോല്‍ ഒരു ഒരു മന്ദമാരുതാനയി പോലും മന്ദതാമാരുതന്‍ വരാന്‍ പാടില്ല വക്കരി സാബ്..നന്ദി

പേരുകള്‍ ഞാനൊന്നു പരിഷ്കരിക്കുന്നു..

Anonymous said...

ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനാ ടേബിളില്‍ "ശ്വാസം വലിച്ചു വിടൂ" എന്ന ഡോക്ടറുടെ ഉഗ്രശാസനം കേട്ട്‌ കിടക്കുന്ന രോഗിയെപ്പോലെ കണ്ണടച്ച് ശ്വാസം വലിച്ചു കിടന്നു.

ഇത്തിരിവെട്ടമേ അടിപെളിയായി

ഇടിവാള്‍ said...

റഷീദേ.. കൊള്ളാം കേടോ.

ഈ കൂര്‍ക്കം വലി കൂര്‍ക്കം വലി എന്നു പറഞ്ഞാല്‍, സ്വയം ചെയ്യുന്നതും, എന്നാല്‍, താന്‍ ചെയ്യുന്നില്ലെന്ന മാനസിക വ്യാപാരങ്ങളാല്‍, ഇതു മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ കളിയാക്കപ്പെടുകയും ചെയ്യുന്നൊരു സാധനമാണ് !

“താനാരാണെന്നു തനിക്കറീയില്ലെങ്കില്‍, താന്‍ എന്നോടു ചോദിക്കടോ..” എന്ന കുതിരവട്ടം പപ്പു ഡയലോഗ് ഇപ്പോ ഓര്‍മ്മ വന്നു !

Rasheed Chalil said...

ഇടിവാള്‍ജീ-ഞാന്‍ പറഞ്ഞ മാഷ് വലിക്കുന്ന വലിക്ക് കൂര്‍ക്കം വലി എന്നുപറഞ്ഞതിനാല്‍,പുലിയെ പൂച്ചയെന്നുവിളിക്കുന്നു എന്നുപറഞ്ഞു കൂര്‍ക്കം വലിപോയി കേസുകൊടുത്തു.ഇനി വേറെയൊരുപദം കണ്ടെത്തണം.എന്തൊരുപാടാ..

വല്ലതും സ്റ്റൊക്കുണ്ടൊ ഗഡീ...ഉണ്ടെങ്കില്‍ അറിയിക്കണേ..

ഏറനാടന്‍ said...

വെട്ടമേ..ഇതാണ്‌ ഒരു പ്രവാസി മുറിയുടെ പച്ചയായ ആവിഷ്‌കാരം. ഞാനിതെന്തേ കാണാതെ പോയി? (കൂര്‍ക്കം വലിച്ച്‌ കിടന്നുറങ്ങിയ നേരം ആരെങ്കിലുമൊന്ന് തട്ടിവിളിച്ച്‌ ഇതൊന്ന് കാണിച്ചു തന്നൂടായിരുന്നോ?)

(ഓ:ടോ:- ഈ തീം ഞങ്ങളുടെ പ്രവാസി-സിനിമയിലേക്ക്‌ തരാമോ വെട്ടംമാഷേയ്‌?)

muje said...

ദിവ്യന്മാര് തന്നെ.........സമ്മതിച്ചു.