Tuesday, August 22, 2006

തലവെട്ടല്‍ മഹാമഹം..

ഞാന്‍ ഒരു പ്രവാസി, ജോലി ജബല്‍ അലീലും വീട്‌ കൊടകരീലും. ഡെയിലി പോയിവരുന്നു എന്ന് വിശാലേട്ടന്‍ മുമ്പേ പറഞ്ഞതിനാലും പിന്നെ ഉപഗ്രഹചിത്രത്തില്‍ എന്റെ വീടിന്റെ പൊസിഷന്‍ കൊടകരയില്‍ നിന്ന് ഇത്തിരിവ്യത്യസമുള്ളതിനാലും തല്‍കാലം ഞാന്‍ ആവാചകം ഒന്നു മാറ്റിപണിയുന്നു. ജോലി ജബല്‍ അലിയിലും വീട്‌ (ഇവിടെ ദുബൈയില്‍‍) അന്താരാഷ്ട്രനഗരത്തിലും (ഇന്റര്‍നാഷണല്‍ സിറ്റി)ആണ്‌, ഡെയിലി പോയിവരുന്നു.


തരിശായി കിടന്ന മരുഭൂമിയില്‍ അല്‍-ഐന്‍ ഹത്താ റൊഡ്‌, എമിരേറ്റ്‌ സ്‌ റോഡ്‌, അവിയര്‍ റോഡ്‌ എന്നി റൊഡുകളാല്‍ ചുറ്റപെട്ടതും ദുബൈ ഫ്രൂട്ട്‌ ആന്റ്‌ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌, ദുബൈ ഡ്രൈനേജ്‌ പ്ലന്റ്‌ എന്നിവയുടെ അയല്‍ വാസിയുമായ ഈ വലിയ (ചെറിയ) നഗരത്തിനകത്ത്‌ ചൈന,റഷ്യ,ഇറ്റലി, പേര്‍ഷ്യ,തായലന്റ്‌,സ്പെയിന്‍.... അങ്ങനെ വിവിധരാജ്യങ്ങളുടെ പേരില്‍ വിവിധ്യമാര്‍ന്ന കെട്ടിടസമുച്ചയങ്ങളും കൂടാതെ നമ്മുടെ കരീം മാഷ്‌ കറങ്ങിയ ഡ്രാഗണ്‍ മാര്‍ട്ട്‌ (1.4 കിലൊമീറ്റര്‍ നീളമുള്ളതിനാല്‍ ഞങ്ങള്‍ ഈവനിംഗ്‌ വാക്ക്‌ നടത്താറുള്ള അവിടെ കരീം മാഷല്ല ആരാണെങ്കിലും കറങ്ങിപ്പോവും), ദുബൈ ഗേറ്റ്‌.... തുടങ്ങിയ ഒത്തിരിവൈവിധ്യങ്ങള്‍ അടങ്ങിയതാണ്‌ ഈ അന്താരഷ്ട്രനഗരത്തിന്റെ ഭൂമിശാസ്ത്രം.


ഇവിടെ ആദ്യം റിലീസായ ചൈനീസ്‌ വില്ലേജിലാണ്‌ കമ്പനി ഞങ്ങളെ കുടിയിരുത്തിയത്‌.വാടക, കരന്റ്‌,വെള്ളം എന്നിത്യദി സകലചെലവുകളും കമ്പനിയുടെ അധികാരപരിധിയില്‍ പെട്ടകാര്യങ്ങള്‍ ആയതിനാല്‍ പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്തു എന്തുകാര്യം എന്ന് കരുതി ഞങ്ങള്‍ അതേകുറിച്ച്‌ വേവലാതിപെടാറില്ല. എന്നാല്‍ എ.സി യുടെ പ്രശ്നങ്ങള്‍, വാട്ടര്‍ടാപ്പ്‌ ലീക്ക്‌, ബള്‍ബ്‌ ഫ്യൂസ്‌, ലിഫ്റ്റിന്റെ സമരം, തുടങ്ങിയ അല്ലറചില്ലറ പ്രശ്നങ്ങള്‍ ( ചൈനയല്ലേ - ഇത്തിരിപ്രശ്നങ്ങള്‍ ഇടക്കുണ്ടാവും എന്നു ഞങ്ങള്‍ക്കറിയാം - എന്നാലും ) ഉണ്ടാവുമ്പോള്‍ കാശുമുടക്കമില്ലാത്ത നമ്പരില്‍ (ടോള്‍ഫ്രീ) ഞങ്ങളൊന്ന് വിളിച്ചാല്‍ വിളിക്കപ്പുറത്തുള്ള മെയിന്റനന്‍സ്‌ പുണ്യളന്മാര്‍ ഓടിയെത്തുത്തും... ജോലിചെയ്യും... ഞങ്ങള്‍ താങ്ക്സ്‌ പറയും ... ചിരിച്ചുകൊണ്ട്‌ തിരിച്ചുപോവും ... ഞങ്ങള്‍ പിറ്റേന്നും വിളിക്കും... നിറഞ്ഞ്‌ പുഞ്ചിരിയും അതിലും വലിയൊരുബാഗുമായി വീണ്ടും അവരെത്തും..കഴിഞ്ഞ ദിവസങ്ങളിലെ കലാപരിപാടികള്‍ പുനഃപ്രക്ഷേപണം ചെയ്യും. അങ്ങനെ ഞങ്ങള്‍ക്കോ അവര്‍ക്കോ ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും ഒരുദിവസം പ്രശ്നം പരിഹരിക്കപ്പെടും. ഞങ്ങള്‍ ഉപയോഗിക്കുന്നത്‌ ചൈനീസ്‌ പ്രോഡക്ടസ്‌ ആണെന്ന് അവര്‍ക്കും അതിലാണ്‌ അവര്‍ ഒരൊപ്രാവശ്യവും പണിയുന്നത്‌ എന്ന് ഞങ്ങള്‍ക്കും അറിയാവുന്നതിനാല്‍ പരാതിയില്ലതെ ഞങ്ങള്‍ പരസ്പര ബഹുമാനത്തില്‍ കഴിയുന്നു.


ഈ സുഖവാസത്തിനിടയില്‍ ഒരു അവധിദിവസം എനിക്ക്‌ തലവെട്ടന്‍ സോറി മുടിവെട്ടാന്‍ അടക്കാനാവത്ത ആഗ്രഹം ജനിച്ചു. അതിനെന്താ ഗഡീ പോയി വെട്ടെടെയ്‌ ..... എന്നു നിങ്ങള്‍ മനസ്സില്‍ പറഞ്ഞിരിക്കും.


തലയായാലും മുടിയായാലും ഒന്നു വെട്ടണമെങ്കില്‍ തൊട്ടടുത്ത്‌ രണ്ടുബാറുകളുടെ ഓണേഴ്സ്‌ (BARBAR) ആരും ഇല്ലാത്തതിനാല്‍ തലയുമായി പുറത്ത്‌ പോയേതീരൂ. പക്ഷെ അതിനു രണ്ടുവട്ടം (സമയമുണ്ടെങ്കില്‍ കൂടുതല്‍ തവണയാവാം, വിരോധല്ല്യ.) ആലോചനാമഗ്നനാവണം കാരണം അന്താരാഷ്ട്രനഗരം എന്നറിയപ്പെടുന്ന ഇവിടെ ഇപ്പോള്‍ അന്താരഷ്ട്രം വരെ എത്തിയിട്ടുള്ളൂ. അതോടൊപ്പം ചേര്‍ക്കാനുള്ള നഗരത്തിനായുള്ള ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അതിനാല്‍ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ വാഹനങ്ങള്‍ (വിമാനങ്ങള്‍) കാണമെന്നല്ലാതെ ഇന്റര്‍ സ്റ്റേറ്റ്‌ വാഹനങ്ങള്‍ കിട്ടാന്‍ ഇത്തിരി (അതോ ഒത്തിരിയോ സൌകര്യം പോലെ ചേര്‍ത്ത്‌ വായിക്കുക) പ്രയാസമാണ്‌.


ഈ ലോകരാജ്യങ്ങളുടെ സംഗമവേദിയില്‍ (ഇന്റര്‍നാഷണല്‍ സിറ്റി) നിന്ന് യുയെയി യുടെ മാത്രമായ ബാര്‍ദുബൈയൊ കറാമയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും സ്ഥലത്ത്‌ എത്തിചേരണമെങ്കില്‍ വിവിധമാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഒന്നുകില്‍ ദുബൈ നഗരത്തില്‍ ചീറിപ്പാഞ്ഞു (ട്രാഫിക്ക് ഇല്ലാത്ത സമയം) നടക്കുന്ന ദുബൈ ടാന്‍സ്പോര്‍ട്ട്‌/നാഷണല്‍ ടാക്സി/മെട്രോ ടാക്സി/കാര്‍സ്‌.... ഇങ്ങിനെ എണ്ണമെറ്റ മനോഹരമായ പേരും, ട്രാഫിക്കിലാണെങ്കില്‍ പോലും ബോറടിമാറ്റാന്‍ വെറുതെ കറങ്ങുന്ന മീറ്ററുമുള്ള, മലയാളികള്‍ ഡ്രൈവര്‍സീറ്റിലെല്ലാതെ മറ്റെല്ലാസീറ്റിലും ഇരിക്കാന്‍ ഒരുപോലെ ഭയപ്പെടുന്ന യഥാര്‍ത്ഥ ടാക്സിവര്യന്മാരുടെ സഹായം വേണം,ഈ അന്താരഷ്ട്രനഗരത്തില്‍ നിന്നും ബാര്‍ദുബൈ എത്തുമ്പോഴേക്കും ചിലപ്പോള്‍ ഒരു ചുവന്ന നോട്ട്‌(100 ദിര്‍ഹം) പാവം മീറ്റര്‍ വിവിധവേഗത്തില്‍ തിരിഞ്ഞ്‌ തീര്‍ത്തിരിക്കും. മലയാളി ഡ്രൈവര്‍ ആണെങ്കില്‍ കാശ്‌ വാങ്ങുമ്പോള്‍ നമ്മുടെ മുഖത്ത്‌ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കും. മീറ്ററിനോടുള്ള അരിശം പുള്ളിയോടു തീര്‍ക്കും എന്ന് പേടിച്ച്.


ഇനിയൊരുമാര്‍ഗ്ഗം ഇടിവാള്‍ജിയുടെ കാറില്‍ ബുംഗാളി കയറിയപോലെ വെയിലില്‍ കൈയൊ കാലൊ, കാണിച്ചൊ പിടിച്ചോ ഒരു കള്ളടാക്സികാരനെ സംഘടിപ്പിക്കണം. 25 ദിര്‍ഹംസിന്‌ കരാമവരെ എത്തിച്ചുത്തരും. അങ്ങനെ നമ്മുടെ കഷ്ടപ്പാട്‌ കണ്ട്‌ വണ്ടിനിര്‍ത്തിയത്‌ വല്ല പച്ചയോ (പാകിസ്താനി) ബുഗാളിയോ (അത്‌ ഇടിവാള്‍ജി വിശദീകരിച്ചിട്ടുണ്ടല്ലോ) ആണെങ്കില്‍ വണ്ടിയ്കകത്തെ അവരുടെ ഗന്ധവും എപ്പോഴും വായില്‍ വെക്കുന്ന നശ്‌ വാറിന്റെ ഗന്ധവും ചേര്‍ന്ന, ഏതുവലിയ മൂക്കടപ്പിനും തടയാന്‍ കഴിയാത്ത മണവും, കൂടാതെ അവരുടെ പ്രസംഗവും സഹിച്ച്‌ ട്രാഫിക്കിലൂടേ കറാമയില്‍ എത്തുന്നതോടെ നമ്മുടെ നല്ലജീവന്‍ തീര്‍ന്ന് കിട്ടും. പിന്നെ അതു റീചാര്‍ജ്ജ്‌ ചെയ്തുതുടങ്ങണമെങ്കില്‍ തിരിച്ച്‌ ഫ്ലറ്റില്‍ എത്തി അരമണിക്കൂര്‍ തണ്ണുത്തവെള്ളത്തിന്റെ താഴെനില്‍ക്കണം.


ഇനി ഹെന്റമ്മേ എന്നെകൊണ്ട്‌ ഇതിനൊന്നും വയ്യേ എന്നാണ്‌ തീരുമാനമെങ്കില്‍ പിന്നെ ഒരടവുകൂടി ബാക്കിയുണ്ട്‌. പതിനെട്ടാമത്തെ അടവ്‌ (ബാക്കി പതിനഞ്ച്‌ അടവുകള്‍ ഞാന്‍ പറയില്ല.. എന്നോട്‌ ചോദിക്കരുത്‌. ചോദിച്ചലും പറയില്ല.. എനിക്കറിയാത്തത്‌ കൊണ്ടാണേ....). കളരിയില്‍ പതിനെട്ടാമത്തെയടവ്‌ കുനിഞ്ഞ്‌ വളരെവേഗം ചെരിപ്പഴിച്ച്‌ വലതുകയ്യില്‍ മുറുകെപിടിച്ച്‌ പിന്തിരിഞ്ഞുനൊക്കാതെ ഓടുകയാണെന്ന് കേട്ടിട്ടുണ്ട്‌. അതുപോലെ ഇവിടെയും ഒരു അവസാന അടവ്‌ ബാക്കിയുണ്ട്‌.


ആദ്യം അതിനായി മൂക്കുമുട്ടേ വയര്‍നിറച്ച്‌ തയ്യാറാവുക. കൂടാതെ മൊബെയിലില്‍ റെഡിയോ സൌകര്യമുണ്ടെങ്കില്‍ ഇയര്‍ഫോണ്‍, കൊറിക്കാന്‍ കപ്പലണ്ടിയോ..കശുവണ്ടിയോ ഇവയില്‍ ഏതെങ്കിലും.. അങ്ങനെ ഇവയെല്ലാമായി ഡ്രാഗണ്‍ മര്‍ട്ടിനടുത്തുള്ള ബസ്റ്റോപ്പില്‍ എത്രനേരത്തെയെത്താമോ അത്രയും നേരത്തെ ഹജരാവുക. ശേഷം യജമാനന്റെ അത്താഴം കഴിയുന്നതും കാത്തിരിക്കുന്ന ശ്വനസുന്ദരന്‍ (സുന്ദരി) യെപ്പോലെ ഇടതുസൈഡിലേക്കും നോക്കി ദുബൈ റോഡ്‌ ട്രന്‍പോര്‍ട്ടിനെ തപസ്സുചെയ്യുക. ഒന്ന് കണ്ണടച്ച തപസ്സ്‌ ചെയ്യരുത്‌. തപസ്സുമുടക്കാനെത്തുന്ന ചൈനീസ്‌ മാത്രം സംസാരിക്കുന്ന (മറ്റുഭാഷക്കാര്‍ ഇല്ലാത്തതിനാല്‍ അവരെകുറിച്ച്‌ ഇവിടെ പരാമര്‍ശം നഹി നഹി) ഊര്‍വ്വശി,രംഭ,മേനക തിലോത്തമ്മ മാര്‍ ഒറ്റക്കോ ഒന്നിച്ചോ പാസ്സ്‌ ചെയ്താല്‍ അത്ശ്രദ്ധിക്കാതിരിക്കുക.ആ സമയം മൊബയില്‍ റിങ്ങ്ചെയ്താല്‍ അത്‌ കേള്‍ക്കതിരിക്കുക ഇവയെല്ലാം തപസ്സിനിടയില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങളാണ്‌.ഈ നിയമങ്ങള്‍ ലഘിച്ചാല്‍ നിയമലംഘനം നടത്തുതിനിടെ പിച്ചകാരെ കണ്ടാലും കണാത്തപോലെ പോവരുള്ള നമ്മെകാണാതെ ഡ്രൈവറും കടന്നുകളയും. പിന്നെ അടുത്ത ബസ്സ്‌ പ്രത്യക്ഷപ്പെടാന്‍ ഒന്നു മുതല്‍ മൂന്ന് മണിക്കുര്‍ വരെയെടുക്കാം. അതിനാല്‍ നിയമങ്ങളെക്കുറിച്ചു ജാഗ്രതൈ...


അങ്ങനെ തപസ്സില്‍ സം പ്രീതനായി അറുപത്തഞ്ചാം നമ്പ്രര്‍ ബസ്സ്‌ നമുക്കായി എത്തിയാല്‍ പിന്നെ 1ദിര്‍ഹം 50ഫില്‍സുമായി കയറിടിക്കറ്റെടുക്കുക.അതോടെ ആദ്യത്തെ കടമ്പകഴിഞ്ഞു. ഏകദേശം 20 മിനുട്ടിനുശേഷം ബസ്സ്‌ റാശിദിയ്യാ ബസ്സ്‌-സ്റ്റേഷനില്‍ ലന്റ്ചെയ്യുന്നതാണ്‌ എന്ന അറിയിപ്പുകിട്ടിയാലും ഇല്ലെങ്കിലും മിണ്ടാതെ റാശിദിയ്യയ്യില്‍ ഇറങ്ങുക. അഥവാ ഇറങ്ങിയില്ലങ്കില്‍ മുമ്പൊരിക്കല്‍ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറിലേക്ക്‌ യാത്രചെയത്‌ സ്ത്രീയെ തിരിച്ച്‌ നെടുമ്പാശ്ശേരി തന്നെ ഇറക്കിയപ്പോലെ (ഫ്ലറ്റ്‌ ഖത്തറില്‍ ലാന്റ്‌ ചെയ്തപ്പോള്‍ പുള്ളിക്കാരി നല്ല ഉറക്കമായിരുനെത്രെ. ഉണര്‍ന്ന ശേഷം ഇറങ്ങിയ എയര്‍പോര്‍ട്ട്‌ കയറിയ അതേ എയര്‍പോര്‍ട്ട്‌ ആയിപ്പോയി) തിരിച്ച്‌ ഡ്രാഗണ്‍ മാര്‍ട്ടിന്റെ മുമ്പില്‍ തന്നെ ഇറക്കും. അതിനാല്‍ ഈ ഇരുപത്‌ മിനുട്ട്‌ ഉറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്‌.


ഇനി അവിടെ നിന്ന് നാല്‍പത്തിനാലാം നമ്പ്രര്‍ ബസ്സ്‌ വരുന്നവരെ വെയ്റ്റ്‌ ചെയ്യുക. ബസ്സ്‌ വന്നാല്‍ പുറത്തിറങ്ങുന്ന ഡ്രൈവര്‍ തിരിച്ചുവരുന്ന തുവരെ വീണ്ടും വെയ്റ്റ്‌ ചെയ്യുക. പുള്ളിക്കാരന്‍ തിരിച്ചെത്തിയാല്‍ രണ്ടുദിര്‍ഹം അമ്പത്‌ ഫില്‍സിന്റെ ടിക്കറ്റെടുത്ത്‌ അകത്ത്‌ കയറിയിരിക്കുക. ഇനി റേഡിയോ കേള്‍ക്കുക, എന്തെങ്കിലും കൊറിക്കുക, ചാരിയിരുന്ന് ഉറങ്ങുക എന്നിത്യാദി വിനോദങ്ങളില്‍ വ്യപൃതരാവാം. ഇനി ഓരോ സ്ഥലത്തും നാലോ അഞ്ചോ പ്രാവശ്യം കറങ്ങി പുള്ളി ബാര്‍ദുബൈ ഗുബൈബ ബസ്സ്‌ സ്റ്റേഷനില്‍ എത്തണമെങ്കില്‍ ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയമെടുക്കും.


പിന്നെ ഇതെവഴി തിരിച്ചും. ഇതാണ്‌ ഈ അന്താരാഷ്ട്ര നഗത്തില്‍ നിന്ന് ഒന്നു പുറത്തുകടക്കണമെങ്കിലുള്ള മാര്‍ഗ്ഗം.ഇതെല്ലാം ആലോചിച്ച്‌ തലപുണ്ണാക്കി, ആകെ തലയില്‍ ബാക്കിനില്‍ക്കുന്ന് ഏതാനും മുടിനാരിഴകള്‍ കളഞ്ഞ്‌, വെക്കേഷനുപോവുമ്പോഴെങ്കിലും ഒന്നു ഡൈചെയ്തു കുട്ടപ്പനാവാനുള്ള ചാന്‍സ്‌ മിസ്സവാതിരിക്കാന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിക്കാറുണ്ട്‌. പക്ഷെ ഇതുപോലുള്ള അവശ്യഘട്ടത്തില്‍ വേറെ എന്തുചെയ്യും. ആലോചിച്ച്‌ തലയീലൂടെ വിരലോടിച്ച്‌ കാലാട്ടിയിരിക്കുമ്പോഴാണ്‌ മെബെയില്‍ ബെല്‍ മുഴക്കിയത്‌. അത്‌ ഒരു സുഹൃത്തായിരുന്നു. പുള്ളിയുടെ കയ്യില്‍ ഏല്‍പ്പിക്കാന്‍ എന്റെ കയ്യില്‍ മറ്റൊരാള്‍ കുറച്ച് കാശ്‌ തന്നേല്‍പ്പിച്ചിട്ടുണ്ട്‌. അതേകുറിച്ചു ചോദിക്കാന്‍ വിളിച്ചതാണ്‌. കാശ്‌ എന്റെ കയ്യിലുണ്ട്‌. ഇവിടെ വന്നാല്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോവാം എന്ന് ഞാന്‍. എന്നാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ വരാം എന്ന് പുള്ളി..


എനിക്ക്‌ ബഹുത്ത്‌ ഖുഷി.. അങ്ങനെ പത്തൊമ്പതാമത്തെ അടവ്‌.. പുള്ളിയുടെ കൂടെ പോവാം .. തലയോ മുടിയോ സൌകര്യം പോലെ വെട്ടാം.. ഞാന്‍ കാത്തിരുന്നു..പൈസകിട്ടാനെല്ലേ പുള്ളിവേഗം വന്നു. ഞാന്‍ തയ്യാറായിരുന്നു. വഴിയില്‍ എവിടെയെങ്കിലും ഇറങ്ങി പിന്നെ ബസ്സിനുപോവാനായിരുന്നു തീരുമാനം. കാര്യമറിഞ്ഞപ്പോള്‍ പുള്ളിപറഞ്ഞു നമുക്ക്‌ അവിയറില്‍ പോയി വെട്ടാം. പിന്നെ ഞാന്‍ തിരിച്ചു ഡ്രോപ്പ്‌ ചെയ്യാം.. ഞാന്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.. എന്ന് ഞാന്‍ മനസ്സില്‍ പാടി മിണ്ടാതിരുന്നു. പിന്നെ കാറിനകത്ത്‌ ഒരു തുള്ളിച്ചാട്ടത്തിനുള്ള സ്പേസും ഇല്ലായിരുന്നു.


അവിയറില്‍ കറങ്ങിതിരിഞ്ഞ്‌ അവസാനം ഒരു ബാര്‍ബര്‍ ഷോപ്പ്‌ കണ്ടെത്തി.ഒരു കസ്റ്റമര്‍ പോലും ഇല്ലാത്ത അവിടെ കയറും മുമ്പ്‌ സുഹൃത്തിനോട്‌ വേറെ വല്ല ഷോപ്പും ഉണ്ടെങ്കില്‍ അവിടെ പോവാം എന്നു പറഞ്ഞെങ്കിലും, ഇവിടെ കുഴപ്പമുണ്ടാവില്ല എന്ന പുള്ളിയുടെ ഉറപ്പിലാണ്‌ ഞാന്‍ അകത്തേക്ക്‌ വലതുകാല്‍ വെച്ചത്‌. ഞാന്‍ കാത്തുസൂക്ഷിക്കുന്ന തലയിലെ ഏതാനും മുടിനാരിഴകള്‍ ഈ ബാര്‍ബര്‍ കാക്ക കൊത്തിനശിപ്പിക്കുമോ ഞാന്‍ സംശയത്തോടെ നോക്കി.


വിനീതവിധേയനായ ഒരു പാവം തമിഴനാട്ടുകാരനായിരുന്നു ബാര്‍ബര്‍.കസേരയിലുരിത്തി ജനിച്ചതിനുശേഷം വെള്ളം കാണാത്ത ഒരുതുണിപുതപ്പിച്ച്‌ ആദ്യ കമന്റ്‌ എന്റര്‍ ചെയ്തു. ചെറുതാക്കണോ. അതോ ഒന്നുശരിയാക്കിയാല്‍ മതിയോ.. ചോദ്യം കേട്ടപ്പോള്‍ തന്നെ ഞാന്‍ ചാടിപ്പറഞ്ഞു ഒന്നു ശരിയാക്കിയാല്‍ മതി.


തുടര്‍ന്ന് എനിക്ക്‌ നല്ലപണിയായിരുന്നു. ഓരൊ മുപ്പത്‌ സെകന്റ്‌ ഇടവിട്ട്‌ മെസേജ്ബൊക്സ്‌ വന്നുകോണ്ടിരുന്നു."ഡു യു വണ്ട്‌ ടു കണ്ടിന്യൂ..?" ഞാന്‍ യെസ്‌ ബട്ടണ്‍ പ്രസ്സ്‌ ചെയ്തുകൊണ്ടിരുന്നു പിന്നെ മെസ്സേജ്‌ മാറിതുടങ്ങി ഇവിടെ ഇത്രമതിയോ.. ഇവിടെ ഒരേ പോലെയായില്ലേ... ഞാന്‍ ഈ പണി അറിയാത്തത്‌ കൊണ്ട്‌ സാധാരണ മിണ്ടാതെ തല അവരെ ഏല്‍പ്പിച്ചു സുഖമായി വിശ്രമിക്കൊറാണ്‌. ഇവിടെ ശരിക്കും വെട്ടിലായി. പകുതിയക്കി രക്ഷപെടാനും വയ്യ.


അങ്ങനെ എന്റെ തലയില്‍ വിവിധ ഭൂഖണ്ഡങ്ങളുടെ മാപ്പുകള്‍ സൃഷ്ടിച്ച്‌ പുള്ളി എന്‍ ജോയ്‌ ചെയ്തു. ഞാനണെങ്കില്‍ എന്റെ തലയെങ്കിലും ബാക്കികിട്ടിയാല്‍ മതിയായിരുന്നു എന്ന് പ്രാത്ഥിച്ചു കണ്ണടച്ചിരുന്നു.എല്ലാം കഴിഞ്ഞ കഴുത്തില്‍ ചുറ്റിയ മുണ്ട്‌ അഴിച്ചപ്പ്പ്പോഴാണ്‌ ഞാന്‍ കണ്ണ്‍ തുറന്നത്‌. എനിക്ക്‌ എന്നെ തിരിച്ചറിയാന്‍ ഇത്തിരിസമയമെടുത്തു. കുഞ്ഞികൂനനില്‍ കൂനനായ ദിലീപിന്റെ തലപോലെ..


എന്റെ സുഹൃത്ത്‌ പുറത്തേക്ക്‌ നോക്കിനില്‍ക്കുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോല്‍ രണ്ട്‌ കൃതാവും രണ്ട്‌ വലിപ്പം അല്ലെങ്കില്‍ വലതുസൈഡില്‍ അങ്ങനെയൊരു സംഭവമേയില്ല. അതിനുകൂടിയുള്ള വലിപ്പത്തില്‍ ഇടതുസൈഡില്‍. ചീര്‍പ്പില്‍ നിന്ന് മുടികുറ്റി തട്ടികൊണ്ടിരിക്കുന്ന് ആ അറിവില്ലപൈതലിനെ അടുത്തുവിളിച്ചു മുമ്പ്‌ കൃതാവുണ്ടായിരുന്ന് സൈഡില്‍ കൈവെച്ച്‌ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു.


കുറെ സമയം അതുനോക്കി പുള്ളിചോദിച്ചു എന്നാ സാര്‍... ഞാന്‍ : ഇത്‌ ഒന്നു ശരിയാക്കി തരൂ....സുഹൃത്ത്‌ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.. പുള്ളി എന്റെ മുഖം രണ്ടു സൈഡിലേക്കും തിരിച്ച്‌ പറഞ്ഞു.. ആ ഇതു രണ്ടും ഒരുമാതിരി വേണമാ...
നിസംഗനായി ഞാന്‍ തലയാട്ടി.

അങ്ങനെ കൃതാവുണ്ടായിരുന്ന രണ്ടാമത്തെ സൈഡില്‍ നിന്നും ഒരു വിദഗ്ദനായ ഡോക്ടറേ പോലെ അതു നീക്കം ചെയ്തു.10 ദിര്‍ഹംസ്‌ കൊടുത്തതില്‍ പുള്ളി അഞ്ചു ബാക്കി തന്നു.

ഞാന്‍ അതില്‍ ഒരു അഞ്ചും കൂടെ കൂട്ടി മറ്റൊരു ബാര്‍ബര്‍ഷാപ്പ് തേടിനടന്നു.

17 comments:

Rasheed Chalil said...

ഒരു കൊച്ചു പോസ്റ്റ്..
എന്റെ തലവെട്ടല്‍ മഹാമഹം.

Visala Manaskan said...

'അങ്ങനെ എന്റെ തലയില്‍ വിവിധ ഭൂഖണ്ഡങ്ങളുടെ മാപ്പുകള്‍ സൃഷ്ടിച്ച്‌ പുള്ളി എന്‍ ജോയ്‌ ചെയ്തു'

പോസ്റ്റ് ഒരു സൂപ്പറ് കലക്കായല്ലോ മാഷേ..അടിപൊളീ.

വല്യമ്മായി said...

അപ്പൊ താങ്കളും ഇവിടെയടുത്താണല്ലെ.നല്ല അനുഭവം.ഞാന്‍ പണ്ട് അമ്മയിയുടെ മകളുടെ മുടിവെട്ടി വെട്ടി ബോയ്കട്ട് അടിക്കേണ്ടി വന്നിട്ടുണ്ട്.

Sreejith K. said...

ഒരു തല ഉള്ളതുകൊണ്ടുള്ള പുലിവാലുകളേ. ഇത്തിരിക്കുട്ടാ, ഒന്നുകില്‍ നീ ഇനി മുടി വളര്‍ത്തു, അല്ലെങ്കില്‍ തല മൊട്ടയടിക്കൂ. എന്തിനാ വെറുതേ കാശ് കൊടുത്ത് ആ മനോഹര തല കണ്ടവന് കളിക്കാന്‍ കൊടുക്കുന്നത്.

Unknown said...

ഹ ഹ!
യാത്ര ചെയ്യാനുള്ള വഴികള്‍ പറഞ്ഞത് അല്‍പ്പം നീണ്ടു എന്ന് തോന്നിയെങ്കിലും അവസാനം ശരിക്കും രസിച്ചു. ആ യെസ് ഓര്‍ നോ പോപ്പ് അപ്പ് പ്രത്യേകിച്ചും.

കരീം മാഷ്‌ said...

ശരിയാ.. ഞാന്‍ ഡ്രാഗന്‍ മാര്‍ക്കറ്റിനകത്തു കുടുങ്ങിയിട്ടുണ്ട്‌. മിക്കവാറും എല്ലാരും കുടുങ്ങും. കാരണം ഒന്നോന്നര കിലോമീറ്ററു ഡ്രാഗന്റെ രൂപത്തില്‍ വളഞ്ഞു പുളഞ്ഞ ഇതെന്റെ സ്‌ട്രക്‌ചര്‍ ഒരു ദിവസം ദുബൈ ടിവി ഹെലികോപ്‌റ്റര്‍ വ്യൂ കാണിച്ചിരുന്നു.
കുടുങ്ങിയതിലല്ല എനിക്കു വിഷമം. entrance കണ്ടെത്താന്‍ ഹിന്ദിയില്‍ സഹായം ചോദിച്ചപ്പോള്‍ ഒരു സെക്ക്യൂരിറ്റി പയ്യന്‍ " ഇംഗ്ലീഷും പഠിക്കാതെ ഗള്‍ഫിലേക്ക്‌ കയരും ഓരോ ജന്തുക്കള്‍" എന്ന മലയാളത്തിലെ ചീത്ത ചിരിച്ചോണ്ടു പറഞ്ഞു exit ചൂണ്ടിക്കാട്ടി തന്നു.

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം, നന്നായിരിക്കുന്നു പോസ്റ്റ്. ഉയര്‍ന്നുയര്‍ന്നു പറക്കൂ, ഒരൊറ്റക്കാര്യം മാത്രം ഓര്‍ക്കുക... എമിറേറ്റ്സ് ടവറിന്‍റെ മോളിലെത്തുമ്പോള്‍ കാലൊന്നുയര്‍ത്തിപ്പിടിക്കാന്‍..:)

'...ട്രാഫിക്കിലാണെങ്കില്‍ പോലും ബോറടിമാറ്റാന്‍ വെറുതെ കറങ്ങുന്ന മീറ്ററുമുള്ള'...'മലയാളി ഡ്രൈവര്‍ ആണെങ്കില്‍ കാശ്‌ വാങ്ങുമ്പോള്‍ നമ്മുടെ മുഖത്ത്‌ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കും'... കലക്കന്‍.

കരീം മാഷേ, സെക്യൂരിറ്റിപ്പയ്യന്‍റെ കമന്‍റ് കലക്കി.

Anonymous said...

ട്രാഫിക്കിലാണെങ്കില്‍ പോലും ബോറടിമാറ്റാന്‍ വെറുതെ കറങ്ങുന്ന മീറ്ററുമുള്ള, മലയാളികള്‍ ഡ്രൈവര്‍സീറ്റിലെല്ലാതെ മറ്റെല്ലാസീറ്റിലും ഇരിക്കാന്‍ ഒരുപോലെ ഭയപ്പെടുന്ന യഥാര്‍ത്ഥ ടാക്സിവര്യന്മാരുടെ സഹായം വേണം,ഈ അന്താരഷ്ട്രനഗരത്തില്‍ നിന്നും ബാര്‍ദുബൈ എത്തുമ്പോഴേക്കും ചിലപ്പോള്‍ ഒരു ചുവന്ന നോട്ട്‌(100 ദിര്‍ഹം) പാവം മീറ്റര്‍ വിവിധവേഗത്തില്‍ തിരിഞ്ഞ്‌ തീര്‍ത്തിരിക്കും.

നന്നായിരിക്കുന്നു. അടിപൊളി പോസ്റ്റ്. ചിരിച്ച് ഒരു വഴിക്കായി. ഞാനും പെട്ടിട്ടുണ്ട് ഒരിക്കല്‍ ദുബൈയില്‍. ടാക്സിക്കാരുടെ കത്തിക്കുതാഴേ.

Rasheed Chalil said...

എല്ലാവര്‍ക്കും നന്ദി..

വിശാലേട്ടാ‍ നന്ദി..

വല്ല്യമ്മായി.. നന്ദി.. അത് ബോയ്കട്ടിനെങ്കിലും ബാക്കികിട്ടിയില്ലേ.. ഇത് പിന്നെ ഒന്നിനും ബാക്കിയുണ്ടായില്ല..

ശ്രീജിത്തേ നന്ദി.. തലയുള്ളവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ..ഇല്ലാത്തവര്‍ക്ക് എന്തും പറയാമല്ലോ.. ഞാന്‍ ശ്രീയെയല്ല ഉദ്ദേശിച്ചത്. തെറ്റിദ്ധരിച്ചിരിക്കും - എന്നാലും പറഞ്ഞു എന്നുമാത്രം

ദില്‍ബൂ നന്ദി..

കരീം മാഷേ നന്ദി.. ഡ്രാഗണ്‍ മാര്‍ട്ടില്‍ കേറിയാല്‍ കുടുങ്ങിയിരിക്കും എന്ന് ഉറപ്പാണ്.. അതാണ് രണ്ടും കല്‍പ്പിച്ച് താങ്കളെക്കൂടി ഇതിലെത്തിച്ചത്..
പിന്നെ സെക്യുരിറ്റി പയ്യന്റെ ചിരി അസ്സലായി.

അഗ്രജാ നന്ദി.. പിന്നെ അതു ഞാന്‍ ഇനി ജന്മത്തില്‍ മറക്കില്ല ഉറപ്പ്

നിയാസേ നന്ദി.. ഇവിടെത്തെ ടക്സി ചാര്‍ജ്ജ് കേട്ടാല്‍ വയട്ടിലെ കര്‍ഷകരെ പോലെ ചെയ്യും.

വയിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

പുള്ളി said...

മുടിവെട്ട്‌ ശരിക്കും രസിച്ചു! അല്ലെങ്കിലും ചില പുള്ളികളൊക്കെ അങ്ങിനെ ആണു്‌.

ആവസാനം പണം വേണൊ അതൊ താങ്‌ക്‍സ്‌ മതിയൊ, രൂപയായി വേണൊ ദിര്‍ഹം വേണൊ എന്നൊക്കെ ചോദിച്ചിട്ടു കൊടുത്താല്‍ മതിയായിരുന്നു :)

Adithyan said...

ഇത്തിരിവെട്ടം നന്നായിരിക്കുന്നു. :)

Unknown said...

അതു കലക്കി. ഈ പ്രൊഫൈലിലുള്ള ഫോട്ടൊ.. തല.. സോറി മുടി വെട്ടിയതിനു ശേഷം ഉള്ളതോ.. അതൊ അതിനു മുമ്പത്തെയൊ??
എന്തായാലും വിവരണം അടിപ്പൊളി.. ദുബായിയില്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ടല്ലേ?

Rasheed Chalil said...

പുള്ളി നന്ദി... മുടിവെട്ട് കഴിഞ്ഞപ്പോള്‍ എന്തുചോദിച്ചാലും കൊടുക്കവുന്ന ഒരു മാന്‍സികാവസ്ഥയിലായിരുന്നു ഞാന്‍ ... കാരണം എന്റെ തല തിരികെ തന്നില്ലേ.. അത് പിന്നെയും ഉപയോഗിക്കാമല്ലോ...

അദീ നന്ദി..

മഞ്ഞുതുള്ളി നന്ദി ..... ഹേയ് അത് അതിനുമുമ്പ് ഉള്ള ഫൊട്ടോയാ... അന്നത്തെ ചിത്രം ഇവിടെ ഇടാന്‍ മാത്രം എനിക്ക് തൊലിക്കട്ടി ആയിട്ടില്ല... പിന്നെ ഇപ്പോള്‍ എനിക്ക് ദുബൈയില്‍ ഇങ്ങിനെ ഒരു സ്ഥമേ അറിയൂ എന്നായിട്ടുണ്ട്.

Noushu says: said...

thalvettal kushal.
edakkengilum thalaye patti oru bodam undakunnathu nallathanu.

myexperimentsandme said...

ഹ...ഹ...ഹ... അടിപൊളി. വെട്ട് ചരിതം സൂപ്പര്‍. ഇത്തിരിവെട്ടം എന്ന പേര് തല്‍ക്കാലത്തേക്ക് ഇത്തിരിവെട്ട് എന്നാക്കണോ?

ഇന്റര്‍‌നാഷണല്‍ സിറ്റിയില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന വിവരണം വായിച്ചപ്പോള്‍ ശരിക്കും ആ കഷ്ടപ്പാറ്റ് അനുഭവിച്ചതുപോലെ.

കൃതാവില്‍ പാവം പണിതത് നന്നായി രസിച്ചു.
“ചെറുതാക്കണോ അതോ ഒന്ന് ശരിയാക്കിയാല്‍ മതിയോ?” അതടിപൊളി.

ബാര്‍ബര്‍മാരെ മുടിവെട്ടാനും തയ്യല്‍ക്കാരെ തയ്ക്കാനും പഠിപ്പിക്കരുതെന്നാണ് ഞാന്‍ പഠിച്ച പാഠം. അത്യാവശ്യം വേണ്ട സംഗതികളായ മുടിയുടെ നീളം എത്ര കുറയ്ക്കണം, അല്ലെങ്കില്‍ പാന്റ്സിന്റെ നീളം എത്ര വേണം, പോക്കറ്റ് ചെരിച്ച് വേണോ, നേരേ വേണോ എന്നീ സംഗതികളല്ലാതെ വേറേ എന്ത് അവരോട് പറഞ്ഞാലും അവര്‍ നമ്മള്‍ പറഞ്ഞതുപോലെ ചെയ്‌തുതരും, അവസാനം കുളമാവുകയും ചെയ്യും.

ചിലരൊക്കെ ബാര്‍ബര്‍ ഷാപ്പില്‍ വന്നിട്ട് കയറ്റിവെട്ട്, ഇറക്കിവെട്ട്, മറുകണ്ടം ചാട്, തിരിച്ചുവെട്ട്, അവിടിത്തിരി, ഇവിടിത്തിരി എന്നൊക്കെ കളരിപ്പയറ്റ് സ്റ്റൈലില്‍ ഓരോ നിമിഷത്തിലും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് കാണാം. രണ്ട്ബാറുടമ (അതു കലക്കി) മിണ്ടാതെ എല്ലാം ചെയ്യും. അവസാനം വെട്ടല്‍ മഹാമഹം കഴിഞ്ഞ് അണ്ണന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ അയ്യേ എന്ന് പറയാനും വയ്യ, അയ്യോ എന്ന് പറയുകയും ചെയ്യും എന്ന അവസ്ഥ.

അതുപോലെ തയ്യല്‍ക്കടക്കാരന്റെ അടുത്തു പോയി ബെല്ലിത്ര, ബോട്ടമിത്ര, ലൂസിത്ര, അതിത്ര, ഇതിത്ര എന്നൊക്കെ പറഞ്ഞാല്‍ അണ്ണന്‍ ഒരായിരം അളവുമെടുക്കും, പറഞ്ഞപോലെ തയ്ക്കുകയും ചെയ്യും. അവസാനം മേലേപ്പറമ്പില്‍ ജഗതി പാന്റ്സിട്ട പോലെ അമ്മച്ചീ പാന്റ് പാന്റ് എന്ന് വിളിച്ച് കൂവേണ്ടി വരും.

ബാര്‍ബറെത്ര തല കണ്ടതാ...പക്ഷേ ഇവിടെ താങ്കള്‍ക്ക് രക്ഷയൊന്നുമില്ലായിരുന്നല്ലേ. അണ്ണനല്ലായിരുന്നോ ചോദ്യം മുഴുവന്‍. ജപ്പാനിലും അതാണ് പ്രശ്നം. നമ്മുടെ സമ്മതമില്ലാതെ ഒരു രോമം പോലും ഇവര്‍ പിഴിയില്ല. പക്ഷേ ചോദ്യം മുഴുവന്‍ ജാപ്പനീസിലാണെന്ന് മാത്രം. ഹായ്, ഹായ് (ഓ ശരി) എന്നോ ഇയേ ഇയേ (ഹെന്റമ്മോ വേണ്ടാ) എന്നോ പറയുക. ഒത്താലൊത്തു, അല്ലെങ്കില്‍ മൊട്ട.

രണ്ടുദിവസം മുന്‍പ് എനിക്കും പറ്റി.

Rasheed Chalil said...

നൌഷാദേ നന്ദി... താങ്കള്‍ പറഞ്ഞത് തീര്‍ച്ചയായും ശരി. അതുകൊണ്ടാണ് പറഞ്ഞ പണം മുഴുവന്‍ കൊടുത്തത്. കാരണം തല തിരിച്ചുതന്നല്ലോ..

വക്കരിമാഷേ നന്ദി.. ഒന്നാമത്തെ പ്രശ്നം മുടിവെട്ടിനു അതുവരെ റഫറിയായിട്ടില്ലാ‍ എന്നതായിരുന്നു. പുള്ളിയുടെ മുഴുവന്‍ ചൊദ്യങ്ങള്‍ക്കും ഉത്തരം ഹായ് ഹായ് (ശരി..ശരി..) അല്ലെങ്കില്‍ ഇയേ ഇയേ (ഹെന്റമ്മോ വേണ്ടാ) എന്നു മാത്രമേ പറ്റൂ.. പിന്നെ തലയെങ്കിലും തിരിച്ചുകിട്ടിയ സമാധാനത്തില്‍ ഞാന്‍ മിണ്ടാതെ പോന്നു.. പിന്നെ പുള്ളിയുടെ വിനയം സമ്മതിക്കണം കെട്ടോ.. ഒരു ഒന്ന് ഒന്നര വിനയമല്ലയിരുന്നോ...

ഒ.ടോ : ഞാനും ജപ്പാനീസ് പഠിച്ചേ.. ഹായ്.. ഹായ്.. ഇയേ.. ഇയെ..

thoufi | തൗഫി said...

ഇത്തിരിവെട്ടം....നന്ദി

ബൂലോഗത്തിലെ ഈ നവാഗതനെ സ്വാഗതിച്ചതിനു.മറ്റുള്ളവരുടെ ബ്ലോഗുകള്‍ കണ്ടു അന്തം വിട്ടു നില്‍ക്കുന്ന ഈ തുടക്കക്കാരനു മുന്നോട്ടുള്ള വഴിയില്‍ ഇത്തിരിവെട്ടം പകര്‍ന്നാലും.....

വളാഞ്ചേരിയിലെ മൂച്ചിക്കലാണു സ്വദേശം.(ചോദിച്ചതു കൊണ്ടു പറഞ്ഞതാണു.വ്യക്തിപരമായ കാര്യങ്ങള്‍ ഇവിടെ പറഞ്ഞതില്‍ മാപ്പു)