Wednesday, September 13, 2006

യാദൃച്ഛികതക്കായി കാതോര്‍ത്ത്

കവിളിലെ തിണര്‍ത്തപാടുകളിലൂടെ ഒലിച്ചിറങ്ങിയ ഒട്ടുന്ന കണ്ണുനീര്‍ ചാലുകള്‍ക്കിടയില്‍ വിരലോടിച്ച്‌ സുബഹി ബാങ്കിനായി* കാത്തുകിടക്കുമ്പോഴും; ജീവിതയാത്രയിലുടനീളം പിന്തുടര്‍ന്ന യാദൃച്ഛികതയായിരുന്നു മനസ്സ്‌ നിറയെ. ഉറങ്ങുന്ന ഇക്കയില്‍ നിന്ന് ഇത്തിരി അകന്നുകിടന്നപ്പോള്‍ ചെവിക്കടിയില്‍ ചെറിയനീറ്റല്‍. വിരലോടിച്ചപ്പോള്‍‍ പറ്റിപിടിച്ചിരുന്ന ഉണങ്ങിയ രക്തത്തുള്ളികള്‍ അടര്‍ന്നുപോന്നു. ഇന്നലെ ചെവിയടക്കി കിട്ടിയ അടിക്കിടയില്‍ കാതിലെ തുള അടയാതിരിക്കാന്‍ വെച്ചിരുന്ന ഈര്‍ക്കിള്‍ കഷ്ണം കയറിയതാവണം. ചൂടുള്ളനീറ്റല്‍ ചെവിയടക്കം വലതുകവിളില്‍ പതിഞ്ഞത്‌ ശരിക്കോര്‍ക്കുന്നു.


ഇന്നലെ രണ്ടാള്‍ക്കും ഭ്രാന്ത്‌ പിടിച്ച ദിവസമായിരുന്നു. സകല നിയന്ത്രണവും നഷ്ടപ്പെട്ട നിമിഷങ്ങള്‍ വല്ലാത്ത കുറ്റബോധമായി ഇപ്പോഴും നീറിക്കൊണ്ടിരുന്നു. വായിലെ ഉപ്പുരസമാണ്‌ കണ്ണീരിനെ ഓര്‍മ്മിപ്പിച്ചത്‌. പുറം കൈകൊണ്ട്‌ കണ്ണീര്‍ തുടച്ചു പതുക്കെ ഇളകുന്ന തുണിതൊട്ടിലില്‍ ശ്രദ്ധിച്ചു.


നസിയ കരഞ്ഞാല്‍ ഇക്ക ഉണരും. അവളുടെ ഉറക്കത്തിന്റെ ആരോഹണവരോഹണങ്ങള്‍ എന്നേകാള്‍ കൂടതല്‍ അറിയുന്നതും ഇക്കയ്ക്കാണ്‌. ഉണര്‍ന്നു വാശിപിടിച്ചാല്‍ മാത്രമേ എനിക്ക് ഉണരേണ്ടതുള്ളൂ. തുണിതൊട്ടിലിന്റെ കയറെത്തിപിടിച്ച്‌ സാവധാനം ആട്ടാന്‍ തുടങ്ങി.


ആദ്യമായാണ്‌ ഇന്നലെ ഇക്കയുടേ കണ്ണുകളില്‍ നിറഞ്ഞ ദേഷ്യം കണ്ടത്‌. മുഖത്ത്‌ പതിഞ്ഞ പരുക്കന്‍ കൈകളേക്കാള്‍ എനിക്ക്‌ നൊന്തത്‌ എല്ലാം കഴിഞ്ഞ്‌ അടുക്കിപ്പിടിച്ച്‌ ആശ്വസിപ്പിച്ചപ്പോള്‍ ആയിരുന്നു. സകല നിയന്ത്രണങ്ങളും നഷ്ടപെട്ടു പൊട്ടിക്കരഞ്ഞു. നസിയയുടെ ശ്വാസോഛ്വാസം സാധാരണ ഗതിയിലായിരിക്കുന്നു. അതൊടൊപ്പം കണ്ണില്‍ അരിച്ചിറങ്ങുന്ന ഉറക്കും, ഇതുവരെ കണ്ണടക്കാന്‍ കഴിയാത്തത് കൊണ്ടാവും.


നല്ല സ്വപ്നത്തില്‍ നിന്ന് നസിയയുടെ കരച്ചില്‍ ഞെട്ടിയുണര്‍ത്തി. തൊട്ടിലിനരികെ ഇക്കയുണ്ട്‌. നീ കിടന്നോ എന്ന് ആംഗ്യം കാണിച്ചു. വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോല്‍ നീ കിടന്നോ മുബീ... ഇവള്‍ ഉറങ്ങിയെന്ന് തോന്നുന്നു എന്ന് പറഞ്ഞു. വീണ്ടും ഉറക്കത്തിനായി ചെരിഞ്ഞ്‌ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ നിറഞ്ഞ പുഞ്ചിരിയായും അത് ഒളിപ്പിച്ചിരുന്ന ഉപ്പയുടെ കുസൃതിനിറഞ്ഞ മുഖവും.


മൂന്ന് പെണ്മക്കളില്‍ ഇളയവളായിരുന്നു ഞാന്‍. ആങ്ങളമാരില്ലാത്ത വിഷമം ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ഉപ്പ അതേകുറിച്ച്‌ പറയുന്നത്‌ ഒരിക്കലും കേട്ടിട്ടില്ല. ചന്തയില്‍ നിന്ന് വരുമ്പോള്‍ ഒരു കുഞ്ഞുമോനുമായി വരാത്തതില്‍ കരഞ്ഞ എന്റെ കുഞ്ഞുനളുകളില്‍, അടുത്ത പ്രവശ്യം നമുക്ക് കൊണ്ടുവരാം എന്ന് ആശ്വസിപ്പിച്ചത്‌ ഒരു സ്വപ്നം പോലെ ഇന്നുമോര്‍ക്കുന്നു. മറ്റൊരിക്കല്‍ രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ റബ്ബേ* മൂന്നുപെണ്മക്കളാണ്‌. ഓരോരുത്തരെയും ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണമല്ലോ എന്ന് നെടുവീര്‍പ്പോടെ പറഞ്ഞ ഉമ്മയോട്‌ പെണ്‍ക്കുട്ടികളാണ്‌ വീടിന്റെ അനുഗ്രഹം എന്നുപറഞ്ഞതും. സാധാരണ ഗ്രമീണയായും കടുത്ത മതവിശ്വാസിയുമായിരുന്ന ഉമ്മയെ, 'ആദ്യകുഞ്ഞ്‌ പെണ്ണാണെങ്കില്‍ മാതാപിതാക്കള്‍ സന്തോഷിക്കണം. അടുത്തതും പെണ്ണാണെങ്കില്‍ അവര്‍ക്ക്‌ എന്റെ പ്രത്യേക ആശംസകള്‍ അറിയിക്കണം. ഇനിയും പെണ്‍കുഞ്ഞാണെങ്കില്‍ അവര്‍ക്ക്‌ അക്കരണത്താല്‍ തന്നെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി' എന്ന് ആശയംവരുന്ന പ്രവാചക വചനം ഉദ്ദരിച്ച്‌ കണ്ണുനനയിച്ചതും ഞാന്‍ ഇത്തിരിമുതിര്‍ന്ന ശേഷമായിരുന്നു. ഡൈനിംഗ്‌ ഹാളോ ടേബിളൊ ഇല്ലാത്ത ഞങ്ങളുടെ കൊച്ചുവീട്ടില്‍ മരപ്പലയില്‍ അമര്‍ന്നിരുന്ന് സ്ത്രീധനമടക്കമുള്ള തിന്മകള്‍ക്കെതിരെ ധാര്‍മ്മിക രോഷത്തോടെ സംസാരിക്കുമ്പോള്‍ ഒന്നും മനസ്സിലാവാത്ത ഉമ്മയും ഞങ്ങളും അത്‌ മിണ്ടാതെ കേട്ടിരിക്കുമായിരുന്നു. പെണ്മക്കാളാണെന്റെ അഭിമാനം എന്ന് എപ്പോഴും പറയുമായിരുന്ന ആ പിതാവിനെ എന്റെ കൂട്ടുക്കാരികള്‍ പോലും അത്ഭുതത്തോടെയാണ്‌ കണ്ടിരുന്നത്‌.


കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാനായി ഉപ്പയും, കോളേജിലേക്ക്‌ ഞാനും അന്ന് രാവിലെ ഒന്നിച്ചിറങ്ങി. ബസ്റ്റോപ്പില്‍ വെച്ച്‌ ഇത്താത്തയുടെ മോന്‌ ബേബിവിറ്റ വാങ്ങേണ്ടത്‌ ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അടുത്ത വീട്ടിലെ ഓട്ടോയില്‍ വീട്ടില്‍ തിരിച്ചിറങ്ങുമ്പോള്‍ മുറ്റം നിറയെ ആളുകളുണ്ടായിരുന്നു. പരിഭ്രമിച്ചിറങ്ങിയെ എന്നെ ആരോ കൈപിടിച്ചു. അകത്ത്‌ നിശ്ശബ്ദതയെ ഭഞ്ജിക്കുന്ന തേങ്ങലുക്കള്‍ മാത്രം. എന്റെ സാന്നിധ്യത്തോടെ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലായി. ആരും പറയാതെ എനിക്കെല്ലാം മനസ്സിലായതോടെ ഞാനും അതില്‍‍ ഭാഗഭാക്കായി.


പിറ്റേന്ന് കാലത്ത്‌ വെളുത്ത തുണിയില്‍ പുഞ്ചിരിച്ചുകിടക്കുന്ന ഉപ്പയെ വീട്ടിലെത്തിച്ചു. അപ്പോള്‍ എന്നെ അടുക്കിപ്പിടിച്ചു കരഞ്ഞ ഉമ്മയുടെ ശബ്ദം പിന്നെയൊരിക്കലും ഉയര്‍ന്നുകേട്ടിട്ടില്ല. എനിക്ക്‌ ആകെ ഒരു മരവിപ്പായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം ഞെട്ടിയുണരുന്ന ഒരു ദുസ്വപ്നമാണിതെന്നും ഞെട്ടിയുണരുമ്പോള്‍ കഥമാറുമെന്നും ഞാന്‍ കരുതി. മനസ്സ്‌ യഥാര്‍ത്ഥ്യവുമായി പൊരുത്തപെടാന്‍ ഒത്തിരി സമയമെടുത്തു.


പോലീസ് സ്റ്റേഷനില്‍ നിന്ന് കൊടുത്തയച്ച ബേബിവിറ്റയുടെ ഒരു പാക്കറ്റും ഉപ്പ സ്ഥിരമായി തോളിലിട്ടിരുന്ന വെളുത്ത തോര്‍ത്തും കണ്ടതോടെ അതുവരെ അമര്‍ത്തിവെച്ചിരുന്ന ദുഃഖത്തിന്റെ കുത്തൊഴുക്കുണ്ടായത്‌. മരവിച്ച ഞങ്ങളുടെ പ്രിയപെട്ട ആ ശരീരത്തിനടുത്തിരിക്കുമ്പോഴൊന്നും ഇല്ലാത്ത അടക്കാനാവത്ത ദുഃഖം അപ്പോള്‍ അണപൊട്ടിയൊഴുകി.


നാട്ടില്‍ തന്നെ ജോലിചെയ്തിരുന്ന ഭര്‍ത്താക്കന്മാരൊടൊപ്പം സഹോദരിമാര്‍ പോയതോടെ സാധാരണ നിലയിലായിരുന്ന ജീവിതം ദുസ്സഹമായി. ഉപ്പയുടെ മരണത്തിനു ശേഷം സംസാരം പോലും നിര്‍ത്തിയ ഉമ്മ ക്രമേണ തന്റേതായ മറ്റൊരു ലോകം തീര്‍ത്തു. ഒന്നിനെ കുറിച്ചും പറയാതെ ഒന്നും അറിയാതെ എന്തിനേയും ഒരു തരം നിസ്സംഗതയോടെ കാണുന്ന പുതിയൊരു ലോകം. ആരെങ്കിലും നിര്‍ബന്ധിച്ച്‌ വായില്‍ വെച്ച്‌ കൊടുത്താല്‍ മാത്രം ഭക്ഷണം. കുളിയടക്കമുള്ള എന്തിനും ഒരാള്‍ കൂടെ വേണം. അങ്ങനെ എല്ലാവരും നിര്‍ബന്ധിച്ചിട്ടും പഠനം നിര്‍ത്തി മുഴുവന്‍ സമയവും ഉമ്മയോടൊപ്പം കൂടി.


ഒരു വ്യാഴാഴ്ച രാവിലെ ഉമ്മ ആളാകെ മാറി. നല്ല പ്രസരിപ്പോടെ സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ തന്നെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ഞാന്‍ സഹോദരിമാരുടെ വീട്ടിലേക്ക്‌ ഫോണ്‍ചെയ്ത് സന്തോഷത്തോടേ പുതിയ വിശേഷം അറിയിച്ചു. പിറ്റേന്ന് വൈകുന്നേരം അവരും വരാമെന്നേറ്റു. ഉമ്മ അന്ന് പതിവിലധികം ഭക്ഷണം കഴിച്ചു. പാത്രങ്ങള്‍ കഴുകി ഞാനെത്തിയപ്പോഴേക്കും ഉപ്പയുടെ മരണശേഷം ഞങ്ങള്‍ ഉപയോഗിക്കാത്ത മുറിയില്‍ താന്നെ പായ വിരിച്ചിരുന്നു. സന്തോഷത്തോടെ ഉറങ്ങിയ എനിക്ക്‌ പിറ്റേന്ന് ചലനമറ്റ ഉമ്മയുടെ ശരീരവും ലഭിച്ചു.


പിന്നെ ജീവിതത്തില്‍ തനിച്ചായ എന്റെ വിവാഹമായിരുന്നു നാട്ടുക്കാര്‍ക്കും വീട്ടുകാര്‍ക്കും പ്രധാന പ്രശ്നം. തേടിവന്നരുടെ പ്രദര്‍ശനവസ്തുവായി നിന്ന് കൊടുത്തു. സ്ത്രീധനത്തിന്റെ കണക്ക്‌ കൂട്ടലുകള്‍ നടത്തി തിരിച്ചു പോയി. അങ്ങനെയിരിക്കേ ഉപ്പയുടെ സ്നേഹിതന്‍ വഴി അലോചന വന്നു. അത് ഉറപ്പിക്കുകയും ചെയ്തു.


അവര്‍ സ്ത്രിധനം വേണ്ടെന്നു പറഞ്ഞെങ്കിലും, എന്തെങ്കിലും കൊടുക്കാതെ എന്നെ ഇറക്കിവിടാന്‍ മടിച്ച എന്റെ ഇത്താത്തമാരുടെ ഭര്‍ത്താക്കന്മാര്‍ ഒരു തീരുമാനമെടുത്തു. വീടും മുപ്പത്‌ സെന്റ്‌ സ്ഥലവും വില്‍ക്കുക. ആ പണം കല്ല്യണത്തിനെടുക്കാം. അവര്‍ക്ക്‌ ലഭിക്കേണ്ട ഓഹരികള്‍ അവര്‍ വേണ്ടന്നു വെച്ചു. എല്ലാം കഴിഞ്ഞുവന്നപ്പോള്‍ തൂക്കം എത്രയുണ്ടായിരുന്നെന്ന് എനിക്കറിയാത്ത കുറച്ച്‌ ആഭരണവുമായി ഞാന്‍ ഈ വീട്ടിലെത്തി.


വളരെ സന്തോഷത്തോടെയാണ്‌ ഞങ്ങള്‍ ജീവിച്ചത്‌. അത്രയൊന്നും സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബം. ഉപ്പ നേരത്തെ മരിച്ചിരുന്നു. വീട്ടില്‍ ഞാനും ഉമ്മയും മാത്രം. വൈകുന്നേരം വരെ ഓട്ടോയുമായി ഇക്കപുറത്തായിരിക്കും. ഇക്കയുടെ പെങ്ങള്‍ വല്ലപ്പോഴും വരാറുണ്ട്‌. അങ്ങനെ സാമാന്യം നല്ല രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കേ വീണ്ടുമൊരു യാദൃച്ഛികത പോലെ സൌദിയിലേക്ക്‌ ഒരു വിസ ശരിയായി. മുമ്പെങ്ങോ ആരോടോ പറഞ്ഞതായിരുന്നെത്രെ.


ഇക്കപോയ ശേഷം കത്തുകളായിരുന്നു ആശ്വാസം. കൂടാതെ വല്ലപ്പോഴും വരുന്ന ഫോണിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരുന്ന ഒരു വര്‍ഷം. പിന്നെ ഒരു വിവരവുമില്ലാത്ത കുറച്ചു ദിവസം, അന്നമില്ലാതെ ഒരു ഭ്രാന്തിയെ പോലെ ഞാന്‍ അലഞ്ഞുനടന്ന കാലം. അങ്ങനെയുള്ള ഒരു ഉറങ്ങാത്ത രാത്രിയില്‍ ഉമ്മയെ ഉച്ചത്തില്‍ വിളിച്ച്‌ യാദൃച്ഛികമായി അദ്ദേഹം തിരിച്ചെത്തി. വിഷമമായാലോ എന്ന് കരുതി ഞാന്‍ കാരണം ചോദിച്ചില്ല. എന്നോട്‌ ഇനി പോവുന്നില്ല എന്ന് മാത്രം പറഞ്ഞു. ആരോ സുഹൃത്തുക്കള്‍ പൈസ കബളിപ്പിച്ച് കടന്ന വിവരം ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഞാന്‍ സമാധാനിപ്പിച്ചു, ഇവിടെ എന്തെങ്കിലും തുടങ്ങാം. അതിനായി ആഭരണങ്ങളും നല്‍കി. പക്ഷേ ഒന്നും എവിടെയും എത്തിയില്ല. അതിനിടയിലായിരുന്നു നസിയ മോള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്ന് വന്നത്.


എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നറിയാം എന്നല്ലാതെ എന്നോടൊന്നും പറയാറില്ല. ചോദിച്ചാല്‍ പറയും.. എന്തിനാ മുബീ നീ കൂടി തീ തിന്നുന്നത്‌ എന്ന്. കഴിഞ്ഞദിവസം പറഞ്ഞു പഴയകാല സുഹൃത്തുക്കളാരോ വിളിച്ചിരുന്നു. അന്ന് എല്ലാം ശരിയാവാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇന്നലെ എന്തിനോ വഴക്ക്‌ തുടങ്ങിയത്‌ ‌ ഞാന്‍ തന്നെയായിരുന്നു. കുമിഞ്ഞുകൂടിയ ദേഷ്യത്തിനിടയിലെപ്പോഴോ 'എന്നാല്‍ എന്നെയും മകളെയും കഴുത്ത്‌ ഞെരിച്ച്‌ കൊന്നേക്ക്‌' എന്നാണ്‌ എന്റെ വായില്‍ നിന്നുവീണത്‌. അത്‌ മുഴുവനാവും മുമ്പ്‌ വലതുകവിളില്‍ ചൂടുള്ള നീറ്റല്‍ പടര്‍ന്നിരുന്നു.


രാവിലെ ഇക്ക കുലുക്കി ഉണര്‍ത്തുകയായിരുന്നു. അദ്ദേഹം എങ്ങോട്ടോ പോവാന്‍ തയ്യാറായി നില്‍ക്കുന്നു. ചോദ്യഭാവത്തില്‍ നോക്കിയ എന്നോട് പറഞ്ഞു. ഞാന്‍ ഒരു ഒരു സുഹൃത്തിനെ കാണാന്‍ പോവുന്നു. പിന്നെയ് ഇന്നലെ ഉണ്ടായത് നീ മറക്ക്, സാരമില്ലന്നേ... നിനക്കറിയാമല്ലോ നമ്മുടെ ഇപ്പോഴത്തേ അവസ്ഥ. കടം കൊണ്ടാണ് എല്ലാം നടന്ന് പോവുന്നത്. എല്ലയിടത്തും പ്രശ്നങ്ങള്‍. ഇതിനിടയില്‍ നീ കൂടി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു. അതാണ് പറ്റിയത് സാരമില്ല... ഇന്‍ഷാഅല്ലാ... എല്ലാം ശരിയാവും. മനസ്സില്‍ ആയിരം വട്ടം ക്ഷമപറഞ്ഞ്,വല്ലാത്ത നൊമ്പരത്തോടെ ഞാന്‍ എല്ലാം കേട്ട് നിന്നു. മറുപടി പറയാന്‍ ശക്തിയുണ്ടായിരുന്നില്ല. പിന്നെയ്... ചായ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായില്ലേ നീ ഉണ്ടാക്കുന്നു, കൂട്ടത്തില്‍ ഒരു ദിവസം ഞാനുമാവട്ടേ. നനഞ്ഞകണ്ണുമായി ഞാന്‍ പുഞ്ചിരിച്ചു. ഏതായാലും ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം. നീ പ്രാര്‍ത്ഥിക്ക്. എല്ലാം ശരിയാവും.


നിര്‍ത്താതെയടിക്കുന്ന ഫോണ്‍ബെല്‍ കേട്ടാണ് കിണറ്റുകരയില്‍ നിന്ന് ഓടിവന്നത്. ഇക്കായായിരിക്കും എന്ന് കരുതിയാണ് ഫോണ്‍ എടുത്തത്. പക്ഷേ മറ്റൊരുശബ്ദം, ഞാന്‍ മുസ്തഫ, സൌദിയില്‍ നിന്ന്, മുനീര്‍ ജോലി ചെയ്തിരുന്നത് എന്റെ കടയിലായിരുന്നു. അവന്‍ അവിടേ ഉണ്ടോ, ഇല്ല. പുറത്ത് പോയതാണ് എന്ന് പറഞ്ഞു. മൊബയിലും ഇല്ലെന്ന് പറഞ്ഞാപ്പോള്‍ പറഞ്ഞു , എന്നാല്‍ അവനോട് പറയണം. കടയില്‍ നിന്ന് പണം മോഷ്ടിച്ചവനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന്. എല്ലാം തിരിച്ചുകിട്ടും ഇന്‍ഷാ‍അല്ലാ. കട വീണ്ടും തുറക്കാനാവും. തിരിച്ചെത്തിയ‍ ഉടന്‍ എനിക്ക് വിളിക്കാന്‍ പറയണം.


ഫോണ്‍ വെച്ച് തിരിഞ്ഞതേയുള്ളൂ വീണ്ടും ബെല്‍. ഇക്കയാണ്, പോയകാര്യം ശരിയായി. നാളെ തന്നെ ജോലിയില്‍ ജോയിന്‍ ചെയ്യാം. പതുക്കെ കിണറ്റുകരയിലേക്ക് നടന്നു. വേഗം അംഗശുദ്ധിവരുത്തി... നിസ്കാരപായ എടുത്തു. ഇനി പ്രപഞ്ചനാഥനു മുമ്പില്‍ ഒന്ന് സാഷ്ടാംഗം വീഴണം. ഒന്ന് ഉള്ളുതുറന്ന് കരയണം. അതു മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. അത് മാത്രം.



--------------------------------------
* പ്രഭാത നമസ്കാരത്തിനായുള്ള ബാങ്ക്.
* ദൈവമേ..

64 comments:

Rasheed Chalil said...

ഒരു പോസ്റ്റുകൂടി... ഇതാ ഇവിടെ

സു | Su said...

വിഷമങ്ങള്‍ക്കൊരു അന്ത്യം വന്നു.

Unknown said...

നന്നായിരിക്കുന്നു മിസ്റ്റര്‍.ഇത്തിരിവെട്ടം.

പക്ഷേ പാഞ്ഞ് പോയ പെട്ടി ഓട്ടോ മതിലിലിടിച്ച് നിന്ന പോലെ തോന്നി അവസാന ഭാഗം.

ബഹുവ്രീഹി said...

മാഷേ,

വളരേ നന്നായിട്ടുണ്ട്‌. സുഖമുള്ള ഭാഷ.

ബ്ലോഗുലകത്തില്‍ എത്താന്‍ ഇതിരി അമാന്തം വന്നതുകൊണ്ട്‌ ഒക്കെ വായിചു വരുന്നതേ ഉള്ളു.

മാഷ്ടെ ബാക്കി സ്രിഷ്ടികളും കൂടി വായിക്കട്ടെ.

ഇടിവാള്‍ said...

നന്നായി ഇത്തിരി...

ഈ ദില്‍ബുവിന്റെ ഒരു കാര്യം...

Unknown said...

ഹൈ.... ഒരു കാര്യം കാവ്യാത്മകമായി അവതരിപ്പിക്കാനും പാടില്ലേ?

പെട്ടി ഓട്ടോ എന്നത് കഥയെ ‘ആക്കി‘യതല്ല. റോള്‍സ് റോയ്സ് എന്ന് പറയാതിരുന്നത് വേറെ ഒരു കാരണം കൊണ്ടാണ്. കഥയാകുന്ന വണ്ടി കളിമാക്സാകുന്ന മതിലില്‍ ചെന്നിടിക്കുന്നു. മതിലിനല്ല വണ്ടിക്കാണ് പെയിന്റ് പോയിരിക്കുന്നത്. ഓട്ടോയല്ല റോള്‍സാണെങ്കില്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് ന്യൂട്ടണ്‍സ് ലോ ഓഫ് മോഷന്‍ പറയുന്നത്. ഈശ്വരാ ഞാന്‍ ഒന്ന് ചുരുക്കി പറയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരും എന്നെ തല്ലാന്‍ വരുന്നു.

കുഞ്ഞാപ്പു said...

വീണ്ടും വീണ്ടും എന്നെ കരയിപ്പിക്കാം എന്നു നേര്‍ച്ച വല്ലതും ഉണ്ടോ..

ഈ ഒരു പ്രത്യേക എക്ഷ്ഹുത്തു രീതി ആര്‍ക്കും ഇഷ്ടപ്പെടും.

വാളൂരാന്‍ said...

ഇത്തിരി ഒത്തിരി നന്നായി എഴുതുന്നുണ്ടേ.. ഇത്തിരി പരത്തിപ്പറഞ്ഞൊന്നൊരു ശംശ്യം.

kusruthikkutukka said...

ആരൊ (ആളെ ഞാന്‍ പറയില്ല) ചോദിക്കുന്നതു കേട്ടു... സ്ഥായിയായ ദു:ഖഭാവം എന്തെ ഈ ഇത്തിരിവട്ടത്തില്‍ ?
"നമ്മുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു മോളേ... .." തീറ്ന്നു അല്ലെ..ഹാവൂ സമാധാനമായി...:)

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു ഇത്തിരിവെട്ടം... നല്ല എഴുത്ത്.

‘...ആദ്യമായാണ്‌ ഇന്നലെ ഇക്കയുടേ കണ്ണുകളില്‍ നിറഞ്ഞ ദേഷ്യം കണ്ടത്‌. മുഖത്ത്‌ പതിഞ്ഞ പരുക്കന്‍ കൈകളേക്കാള്‍ എനിക്ക്‌ നൊന്തത്‌ എല്ലാം കഴിഞ്ഞ്‌ അടുക്കിപ്പിടിച്ച്‌ ആശ്വസിപ്പിച്ചപ്പോള്‍ ആയിരുന്നു. സകല നിയന്ത്രണങ്ങളും നഷ്ടപെട്ടു പൊട്ടിക്കരഞ്ഞത്...’

താന്‍ പറഞ്ഞ്, പിന്നീട് ഞാനോര്‍മ്മിപ്പിച്ചത് വീണ്ടും പറയുന്നു... ‘കാലൊന്ന് പൊക്കി പിടിക്കുക‘ ഭാവുകങ്ങള്‍.

ദില്‍ബു പറഞ്ഞ ആ ‘മതിലിലിടി’ എനിക്കുമുണ്ടായി.

ഡാലി said...

ഇതില്‍ അത്രയ്ക്കു ദു:ഖമുണ്ടൊ? ഹേയ്. നല്ലത് വരും എന്നല്ലേ അവസാനം പറയുന്നത്? കേരളത്തിലെ ഇടത്തരം കുടും‌ബങ്ങളിലെ ഒരു വാങ്മയ ചിത്രം.

അലിഫ് /alif said...

വായനാസുഖം തന്ന ഒരു കഥ..അവസാനം കുറച്ചൂകൂടി നന്നാക്കാമായിരുന്നില്ലേ എന്നൊരു സംശയവും..

myexperimentsandme said...

കൊള്ളാം ഇത്തിരിയേ. അവസാനം സന്തോഷത്തിന്റേതാണെങ്കിലും ഇടയ്ക്കൊക്കെ ദുഃഖമായിരുന്നു.

നല്ല എഴുത്ത്.

ദില്ലുബൂന്റെ പെട്ടി ഓട്ടോ അടിപൊളി :)

അരവിന്ദ് :: aravind said...

കൊള്ളാം വെട്ടം.നല്ല പോസ്റ്റ്.

പക്ഷേ ശൂര്‍ എന്ന് കഥപറഞ്ഞ് പോകുന്നതിന് പകരം ചില മുഹൂര്‍ത്തങ്ങളിലൂടെ , സംഭാഷണങ്ങളിലൂടെ കഥ പുരോഗമിച്ചിരുന്നെങ്കില്‍..
എന്നൊരു ചെറിയ അഭിപ്രായമുണ്ടേ.

ഉമേഷ്::Umesh said...

“യാദൃശ്ചികം” തെറ്റു്; “യാദൃച്ഛികം” ശരി.

അക്ഷരത്തെറ്റുകളുടെ പേജ് കാണുക.

കഥ പിന്നീടു വായിച്ചിട്ടു് അഭിപ്രായം പറയാം. ഇപ്പോള്‍ ഇത്രമാത്രം പറഞ്ഞുകൊണ്ടു് ഞാന്‍ വിരമിക്കുന്നു. നിങ്ങള്‍ക്കു നമസ്കാരം :)

ഇടിവാള്‍ said...

ഭാഗബാക്കായി. ?? തെറ്റല്ലേ ?
അതോ, ഭാഗഭാക്കായി എന്നാണൊ ശരി.. അതോ രണ്ടും തെറ്റോ ?

ഏറനാടന്‍ said...

എന്റെ ഇത്തിരിയേ.. വയ്യാ, എനിക്കിത്‌ മുഴുവന്‍ വായിക്കുവാനുള്ള ത്രാണിയില്ലാ.. ആദ്യഭാഗം വായിച്ച്‌ ഞാന്‍ കരഞ്ഞു. ഓഫീസിലിരുന്ന് കരയുവാനാവാത്തതിനാല്‍ ടോയിലറ്റില്‍ കയറി വാതിലടച്ചു തേങ്ങി. പടച്ചോനേ ഇങ്ങനേയും ക്രൂരന്മാരുണ്ടോ! പാവം ഹതഭാഗ്യകളായവരുമുണ്ടല്ലോയീ ദുനിയാവില്‍!

സൂര്യോദയം said...

വളരെ റിയലിസ്റ്റിക്‌ .... ശരിക്കും ഫീല്‍ ഉണ്ട്‌

Azeez Manjiyil said...

Yes I want to write comment in Malayalam but how to write

കരീം മാഷ്‌ said...

എല്ലാം പെണ്‍കുട്ടികളാണ്‌ നിനക്ക്‌ എന്ന എല്ലാരുടെയും ഓര്‍മ്മപ്പെടുത്തല്‍ കേട്ടു ഉള്ളുരുകുന്ന ഒരുപാടു പേരെ എനിക്കറിയാം.അങ്ങനെയുള്ളവരെ സഹായിക്കാന്‍ ഹൃദയമുള്ളവര്‍ മടിക്കാറും ഇല്ല.

ഞാന്‍ ഷാര്‍ജ റോളയില്‍ താമസിക്കുന്ന കാലത്തു പരിചയപ്പെട്ട, നാലു പെണ്‍കുട്ടികളുടെ പിതാവായ ഒരു കാദര്‍ക്ക, സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട്‌ തൊട്ടടുത്ത പള്ളിയില്‍ സേവനമായി ശുചീകരണം നടത്തുമായിരുന്നു.

പള്ളിയില്‍ വരുന്ന അറബികള്‍ക്കൊക്കെ അയാളെ വളരെ ഇഷ്‌ടവുമായിരുന്നു. നോമ്പുകാലത്തു സഹായമായി നല്ലോരു തുക അയാള്‍ക്കു കൊടുക്കണമെന്ന്‌ അവര്‍ അറബിയില്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുമുണ്ട്‌. ഉദാരമതികളില്‍ നിന്നു നല്ലൊരു തുക കാദര്‍ക്കയും പ്രതീക്ഷിച്ചു.
നോമ്പിന്റെ അവസാന നാളില്‍ അയാള്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ തന്റെ വിവാഹ പ്രായമെത്തിയ നാലു പെണ്മക്കളുടെ കല്ല്യാണമുണ്ടാക്കണമെന്നു പറഞ്ഞു.
അതു കേട്ട അറബികള്‍ കൂട്ടത്തൊടെ "മാശാ അള്ളാ" പറഞ്ഞു ദൈവത്തെ സ്‌തുതിച്ചു. അവര്‍ കൊടുക്കാന്‍ പുറത്തെടുത്ത ദിര്‍ഹം പോലും തിരിച്ചു കീശയിലേക്കിട്ട്‌ പള്ളി വിട്ടിറങ്ങി.
സങ്കടപ്പെട്ടിരിക്കുന്ന കാദര്‍ക്കയോട്‌ മലബാറി ഇമാം ചോദിച്ചു. പെങ്കുട്ടികളെ കെട്ടിക്കാനുണ്ടെന്ന കാര്യം എന്തിനാ ഇവിടെ വിളമ്പിയത്‌?. ഇവര്‍ക്കു പെണ്‍കുട്ടികളെ കെട്ടിക്കുകയെന്നു വെച്ചല്‍ പൈസ ഇങ്ങോട്ടു കിട്ടുകയെന്നണ്‌. പിന്നെ അവര്‍ എങ്ങിനെ നിങ്ങള്‍ക്കു സംഭാവന തരും?
കാദര്‍ക്ക, പടച്ചോനെ! ചതിച്ചല്ലോന്നു! പറഞ്ഞു ഒറ്റ ഇരുപ്പായിരുന്നു തറയില്‍.

Adithyan said...

റഷീദിക്കാ നല്ല എഴുത്ത്.

അനംഗാരി said...

ഇത്തിരിവെട്ടം, കഥ നന്നായി. എങ്കിലും, അവസാനം ഇത്തിരി വേഗത കൂടി. അതൊന്ന് തിരുത്തി വീണ്ടും എഴുതി നോക്കു. കഥ കുറെക്കൂടി മനോഹരമാകും.എഴുതുമ്പോള്‍ പെട്ടെന്ന് എഴുതി തീര്‍ക്കണമെന്ന വാശി ഒഴിവാക്കുക. കഥയങ്ങനെ മനസ്സിലിട്ട് പലവുരു എഴുതിയും വെട്ടിയും തിരുത്തിയും എഴുതു. അപ്പോള്‍ ആ സുഖം മനസ്സിലാകും. വരികളില്‍ അത് വരികയും ചെയ്യും.
ഓ:ടോ: പലതും എനിക്ക് വൈകിയാണ് വായിക്കാന്‍ കിട്ടുന്നത്. എന്താണാവോ?.

Anonymous said...

കഥ കലക്കി മാഷേ... ആദ്യ 5 പാര അടിപൊളി...

Anonymous said...

ഇത്തിരിവെട്ടം സ്വപ്നം കണ്ടു നടക്കുന്നു. ഇത്തിരിയുടെ തലയില്‍ ബൂലോഗം പുള്ളീകുത്തി കഴുതപ്പുറത്ത് ഇരുത്തും എന്ന് തോന്നുന്നു.

ഇത്തിരീ കീ ജയ്...

thoufi | തൗഫി said...

ഇത്തിരിവെട്ടം,അഭിനന്ദനങ്ങള്‍..
ഓരോന്നോരോന്ന് വായിച്ചു വരുന്നേയുള്ളൂ.അതിനിടക്ക്‌ ഈ പോസ്റ്റ്‌ കാണാനിത്തിരി വൈകി.അവതരണ രീതിയും ആഖ്യാനശൈലിയും ഒന്നിനൊന്നു മെച്ചം.
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇഴചേര്‍ത്ത്‌ പിരിക്കാനാവാത്തതു പോലെ മുബീനയുടെ ജീവിതവും നൈരാശ്യവും പുതിയ പ്രതീക്ഷകളുമെല്ലാം സര്‍ഗാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.മനസ്സില്‍ ആഞ്ഞുതറക്കുന്ന നൊമ്പരപ്പൊട്ടുകള്‍ കണ്ണുകളില്‍ നനവ്‌ പടര്‍ത്തി.
വീണ്ടും വീണ്ടും ഞങ്ങളെ കരയിപ്പിക്കാനാണോ ഇത്തിരിവെട്ടം ഈ പുറപ്പാട്‌?നന്നായി.തുടര്‍ന്നും പ്രതീക്ഷിക്കുന്നു,ഇത്തരം സങ്കടപ്പെരുമഴകള്‍.ഭാവുകങ്ങള്‍.അസൂയയില്‍ കുതിര്‍ന്ന അഭിനന്ദനങ്ങളും

Rasheed Chalil said...

സൂ നന്ദി. ആരും വിഷമിക്കാതിരിക്കട്ടേ.

തങ്ക്യൂ മിസ്റ്റര്‍ ദില്‍ബാസുരന്‍. പിന്നെ ഞാനും ഇടിച്ച്‌ നിര്‍ത്തിയതാണ്‌. ഒത്തിരി നന്ദി.

ബഹുവ്രീഹി നന്ദി., വായിച്ചതിലും കമന്റിയതിലും.

ഇടിവാള്‍ജീ നന്ദി, പിന്നെ ദില്‍ബൂ... ഓന്‍ നമ്മളെ അളാ...

കുഞ്ഞാപ്പു നന്ദി, എല്ലാവരും നടന്ന് ചിരിപ്പിക്കുമ്പോള്‍ എനിക്ക്‌ കരയിക്കാനൊരാശ.

മുരളി വാളൂര്‍., നന്ദി, താങ്കളുടെ അഭിപ്രായത്തിന്‌ പ്രത്യേകനന്ദി. ഒന്നാമത്തേത്‌ ഒറ്റയിരുപ്പിന്‌ എഴുതി പോസ്റ്റിയതാണ്‌. അതുകൊണ്ട്‌ ഇത്തിരി നീണ്ടു എന്നത്‌ സത്യം.

കുസൃതിയേ നന്ദി, എനിക്കും കുടുക്കയേ പിടികിട്ടി കെട്ടോ. ഏതായാലും സമാധാനമായെന്ന് കേട്ടല്ലോ എനിക്കതു മതി.

കൈത്തിരീ നന്ദി. അവസാനം അങ്ങനെ തന്നെയിരിക്കട്ടേ അല്ലേ. ഒരു സഡണ്‍ ബ്രേക്ക്‌ പോലെ.

അഗ്രൂ നന്ദി.

ഡാലീ. നന്ദി, അതാണ്‌ സത്യം.

ചെണ്ടക്കാരാ നന്ദി. നന്നാക്കമെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു. ഇനി ഏതായാലും അങ്ങനെ തന്നെ കിടക്കട്ടേ അല്ലേ...

വക്കാരിമാഷേ നന്ദി, ഇടക്ക്‌ ദുഃഖിപ്പിച്ചെങ്കിലും അവസാനം സന്തോഷിപ്പിച്ചില്ലേ... പിന്നെ ബ്രേക്ക്‌ പോയതോടെ ഇത്തിരി വേഗത്തിലായി പോയി. മുമ്പിലാണങ്കിലോ പണ്ടാരടങ്ങാന്‍ ഒരു മതിലും.

അരവിന്ദ്‌. ഒത്തിരി നന്ദി, താങ്കളുടെ അഭിപ്രായത്തെ ഞാന്‍ വിലമതിക്കുന്നു. തീര്‍ച്ചയായും ഇനി അങ്ങനെ ശ്രമിക്കണം.


ഉമേഷ്‌ മാഷേ ഒരായിരം നന്ദി. പോസ്റ്റുന്നതിന്‌ മുമ്പ്‌ എനിക്ക്‌ നല്ല സംശയമുണ്ടായിരുന്നു. ഒന്ന് രണ്ടാളോട്‌ ചോദിക്കുകയും ചെയ്തു. ഒത്തിരി നന്ദി.

ഇടിവാള്‍ജീ നന്ദി, അങ്ങനെയാക്കിയിട്ടുണ്ട്‌. ശരിയേതെന്ന് എനിക്കുമറിയില്ല.

ഏറനാടന്‍ മാഷേ. ഇതിന്‌ മാത്രം സങ്കടപെടാന്‍ എന്താ ഉണ്ടായേ. ബാക്കികൂടി വായിക്കൂ. അത്‌ ഇതിരികൂടി കൂട്ടി പിന്നെ മതിലിലിടിച്ചു നിര്‍ത്തുന്നത്‌ കാണാം.

സൂര്യോദയമേ നന്ദി.

മഞ്ഞിയില്‍ നന്ദി, മലയാളത്തില്‍ കമന്റാന്‍ വരമൊഴി എഡിറ്റര്‍ എന്ന സോഫ്റ്റ്‌ വെയറോ അല്ലെങ്കില്‍ മൊഴിയോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ ലിങ്ക്‌ നോക്കൂ.
http://howtostartamalayalamblog.blogspot.com/
http://ashwameedham.blogspot.com/2006/07/blog-post_28.html

കരീംമാഷേ ഒത്തിരി നന്ദി. താങ്കള്‍ പറഞ്ഞത്‌ 100% ശരി, സ്ത്രീധനം കാരണം പെണ്‍കുട്ടിളാണെന്ന് സങ്കടത്തോടെ പറയുന്ന എത്രയോ മതാപിതാക്കളെ ഞാനും കണ്ടിട്ടുണ്ട്‌. വിവാഹത്തില്‍ മഹറിനെ കുറിച്ച്‌ മാത്രം പറയുന്ന ( മഹര്‍ : വിവാഹത്തിനായി പുരുഷന്‍ പെണ്ണിന്‌ കൊടുക്കേണ്ടത്‌ - അത്‌ കണക്കാനുള്ള അവകാശം പെണ്‍കുട്ടിയുടെ രക്ഷിതാവിനോ പെണ്‍കുട്ടിക്കോ ആണ്‌ ) മുസ്‌ലിങ്ങള്‍ക്കിടയിലാണ്‌ ഇന്ന് സ്ത്രീധനം ഏറ്റവും കൂടുതല്‍ എന്ന് തോന്നുന്നു. അതിനെ സമുദായ നേതാക്കളിലും പുരോഹിതന്മാരിലും പെട്ട നല്ലോരു ശതമാനം സപ്പോര്‍ട്ടുചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുന്നു. കാരണം കാശും മതവും തൂക്കിനോക്കുമ്പോള്‍ കാശിനാണ്‌ മൂല്ല്യം കൂടുതല്‍... അത്‌ തന്നെയാണ്‌ പ്രധാന പ്രശ്നം.

ആദീ ഒത്തിരി നന്ദി.

അനംഗാരി നന്ദി, തങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. ഏതായാലും ഇത്‌ ഇവിടെ കിടക്കട്ടേ... അല്ലേ അടുത്ത പോസ്റ്റ്‌ വരെ. പിന്നെ താങ്കള്‍ വൈകിയോ...

അന്‍വര്‍ ഒത്തിരി നന്ദി.

അനോണികുട്ടാ, നന്ദി കെട്ടോ.. ഇത്തിരിക്ക്‌ ജയ്‌ വിളിച്ചതില്‍.

മിന്നമിനുങ്ങേ നന്ദി., എല്ലാവരും എപ്പോഴും ചിരിപ്പിച്ചാല്‍ അതിലെന്ത്‌ രസം. ചിരിയുടെ മാധുര്യമറിയാന്‍ കരയണ്ടേ മിന്നാമിനുങ്ങേ... നന്ദി കെട്ടോ..

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി..

Anonymous said...

ചെവിക്കടിയില്‍ ചെറിയനീറ്റല്‍. വിരലോടിച്ചപ്പോള്‍‍ പറ്റിപിടിച്ചിരുന്ന ഉണങ്ങിയ രക്തത്തുള്ളികള്‍ അടര്‍ന്നുപോന്നു. ഇന്നലെ ചെവിയടക്കി കിട്ടിയ അടിക്കിടയില്‍ കാതിലെ തുള അടയാതിരിക്കാന്‍ വെച്ചിരുന്ന ഈര്‍ക്കിള്‍ കഷ്ണം കയറിയതാവണം. ചൂടുള്ളനീറ്റല്‍ ചെവിയടക്കം വലതുകവിളില്‍ പതിഞ്ഞത്‌ ശരിക്കോര്‍ക്കുന്നു.

മനോഹരമായി അവതരണ രീതി... ഇത്തിരിയേ ഒത്തിരി നന്നായിട്ടുണ്ട്. പിന്നെ അവസാനം ഒന്നുകൂടി നന്നാക്കാമായിരുന്നു.

Anonymous said...

കണ്ണുനനയിച്ചല്ലോ മാഷേ. നല്ല കഥ

വല്യമ്മായി said...

ഇത്രയും നല്ല ഭര്‍ത്താവുള്ള മുബി ഭാഗ്യവതി തന്നെ,നന്നായിരിക്കുന്നു.

Anonymous said...

ബൂലൊഗം 2-ല്‍ നിന്ന് മൊട്ടയടിച്ച ഇത്തിരിയെ കാണാനാണ് വന്നത്. ഇവിടെ ഇത്തിരി കണ്ണുനിറച്ചു. നല്ല കഥ. എനിക്ക് ഇഷ്ടമായി...

പിന്നെ ഞാന്‍ ഒരു മെമ്പറല്ലാത്തതിനാല്‍ അനോണി ആയതാണ്. കുഴപ്പക്കാരനല്ല കെട്ടോ.

sreeni sreedharan said...

ഇത്തിരീ...എനിക്കസൂയ...നിങ്ങളോട്.
ദൈവമേ ഞാനിനി എന്നാണാവോ എന്‍റെ വളിപ്പടി നിര്‍ത്തി ഇങ്ങനെയൊന്ന് എഴുതുക...

റീനി said...

ഇത്തിരിവെട്ടം, നല്ല കഥ. മുമ്പിയുടെ യോഗം ആര്‍ക്കും വരാതിരിക്കട്ടെ.
ഒരു ചെറിയ അഭിപ്രായം. അനംഗാരിയും അരവിന്ദനും പറയുന്നത്‌ മനസ്സില്‍ വയ്ക്കൂ അടുത്ത കഥ എഴുതുമ്പോള്‍.

Adithyan said...

ഇത്തിരീ,
ആ ഫിനിഷിംഗ് ലൈനിലെ ടച്ച്‌അപ്പ് ഒന്നു മാറ്റി അല്ലെ? ഇപ്പോ സ്മൂത്ത് ആയി...

ദില്‍ബാ, വന്ന് റോള്‍സ് റോയീസിന്റെ രെജിസ്‌ട്രേഷന്‍ നമ്പര്‍ ഇട്ടിട്ടു പോ... :)

Rasheed Chalil said...

ഈ പോസ്റ്റ് വായിച്ചവരില്‍ അധികപേരും അവസാനം മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. ഒന്ന് മാറ്റിയെഴുതി.
വായിച്ച് അഭിപ്രായം പറയുമല്ലോ

കരീം മാഷ്‌ said...

അവസാനത്തെ രണ്ടു പേര മാറ്റി എഴുതിയപ്പോള്‍ വളരെ നന്നായി.
ആദ്യം പ്രിയതമയോടു വ്യക്തമാക്കാന്‍ പറ്റാത്ത കേസ്സിലാവും കുടുങ്ങിയത്‌ എന്നു കരുതിയിരുന്നു. ഇപ്പോള്‍ അതല്ലന്നു മനസിലായി.
ഒഴുക്കും കിട്ടി.

പത്തുവര്‍ഷം മുന്‍പാണെങ്കില്‍ ചെവിയിലെ ദ്വാരത്തില്‍ ഈര്‍ക്കില്‍ വെക്കുന്ന ഒരു കുടുംബത്തില്‍ ഫോണ്‍ എങ്ങനെ വെക്കുമെന്നു ചോദിക്കാമായിരുന്നു.

ഇപ്പോള്‍ അതു പറ്റില്ല.
എന്റെ വീട്ടിനു കിണറിനു കുഴിയെടുക്കാന്‍ വിളിച്ച ഒരണ്ണാച്ചിപ്പയ്യന്‍ കുഴിയില്‍ നിന്നു ഉച്ചത്തില്‍ തമിഴിലാരോടോ സംസാരിക്കുന്നതു കേട്ട്‌ കുഴിയിടിഞ്ഞു അണ്ണാച്ചിക്കെന്തെങ്കിലും പറ്റിയെന്നു കരുതി ഓടിച്ചെന്ന ഞാന്‍ ഇളിഭ്യനായി. അവന്‍ സേലത്തിരിക്കുന്ന ഭാര്യ കറന്നു വില്‍ക്കാനയി വെച്ച പശുവിന്‍ പാലു മകള്‍ തട്ടിമറിച്ചതിന്നു അവളെ ഫോണില്‍ വഴക്കു പറയുകയായിരുന്നു.

റീനി said...

ഇത്തിരി വെട്ടമെ, ഇപ്പോള്‍ കഥക്ക്‌ ഒരൊഴുക്കുവന്നു. മറ്റേത്‌ ഒരു അണക്കെട്ടില്‍ പിടിച്ചുനിര്‍ത്തിയതുപോലെയായിരുന്നു. ഇപ്പോള്‍ നല്ലൊരു അന്ത്യവും കഥക്കുണ്ട്‌.

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു... ദില്‍ബുവിന്‍റെ പെട്ടി ഓട്ടോയുടെ പിറകിലിടിച്ച എന്‍റെ ഓട്ടോയും നീങ്ങിയിരിക്കുന്നു.

ഒരു റിക്വസ്റ്റ് കൂടെ, ഇത്തിരിവെട്ടമെന്നത് ഇത്തിരിവട്ട് എന്നാക്കാവോ...:) [ഇതിന് മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച ആളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു]

myexperimentsandme said...

ഇത്തിരിവെട്ടമേ, ചുമന്ന വെട്ടമേ, മാഡിപ്പൈ ചെയ്തപ്പോള്‍ സംഗതി ഒന്നുകൂടി അടിപൊളിയായി. അപ്പോള്‍ മിനുക്കാന്‍ വിദഗ്ദനാണല്ലേ. കൊള്ളാം.

അപ്പോള്‍ ആദിവത്തിയന്‍ പറഞ്ഞതുപോലെ ദില്ലുബ്ബൂ, വാ, ഒരു ബീയെംഡബ്ല്യൂവുമായിട്ട്. എന്നിട്ട് ആ പെട്ടിയോട്ടോയുടെ പുറകില്‍ കയറിയിരുന്നോ, ഇത്തിരി കൊണ്ടുപോയാക്കും :)

Unknown said...

ഇപ്പൊ ശരിയായി ഇത്തിരിവെട്ടം അങ്കിള്‍.....

എന്റെ മതിലിലിടിച്ച പെട്ടി ഓട്ടോ മാറ്റാന്‍ ഈ റോള്‍സ് റോയ്സിന്റെ പിന്നില്‍ ഒരു കയര്‍ വെച്ച് കെട്ടിയിട്ടുണ്ട്. ആ വളവ് തിരിഞ്ഞാല്‍ വര്‍ക്ക് ഷോപ്പായി.അത് വരെ ഒന്ന് കെട്ടിവലിക്കാമോ?

ലിഡിയ said...

ഒറ്റയൊഴുക്കില്‍ വായിച്ചു തീര്‍ക്കവെ കണ്ണ് നനയിച്ച കഥ.
ശുഭപര്യവസായിയായതില്‍ സന്തോഷം.

-പാര്‍വതി.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇത്തിരിവെട്ടം:-)

കഥ ഇഷ്ടമായി. ഓരോന്നോരോന്നായി വായിച്ചുവരുന്നതേ ഉള്ളൂ. ധാരാളം എഴുതാനിടവരട്ടേ.

Rasheed Chalil said...

ആദീ ഒത്തിരി നന്ദി, വീണ്ടും വന്നതിന്‌, അഭിപ്രായം അറിയിച്ചതിന്‌.

കരീംമാഷേ നന്ദി,വീണ്ടും വന്ന് അഭിപ്രായം അറിയിച്ചതിന്‌, ചെവിയിലെ ദ്വാരത്തില്‍ ഈര്‍ക്കില്‍ വെച്ചവീട്ടിലെ ടെലിഫോണ്‍ ഞാന്‍ ഗള്‍ഫുകാരന്റെ ജീവിതത്തിലെ ആരോഹണവരോഹണങ്ങള്‍ സൂചിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ച്‌ വെച്ചതാണ്‌.

റിനീ നന്ദി, എല്ലവരും അഭിപ്രായപെട്ടപ്പോള്‍ ഒന്ന് മാറ്റിയെഴുതിയതാണ്‌. നന്നയി എന്നറിഞ്ഞതില്‍ സന്തോഷം.

അഗ്രൂ നന്ദി. പിന്നെ ഓട്ടോ നീങ്ങികിട്ടിയതില്‍ എനിക്കും ഒത്തിരി സന്തോഷം.
പിന്നെ ഈ റിക്വസ്റ്റ്‌ ഞാന്‍ ആലോചിക്കുന്നു. പിന്നെ അഗ്രജനെ പോലുള്ളവര്‍ അതിന്‌ സര്‍വ്വാത്മനാ യോഗ്യരായിര്‍ക്കുമ്പോള്‍ ഒന്ന് ഓവര്‍ടേക്ക്‌ ചെയ്യേണ്ടി വരും. അതിനുള്ള മടികൊണ്ടാ... ആലോചിക്കാം.

വക്കാരിജേഷ്ഠാ ഒത്തിരി നന്ദി, ഒന്ന് മിനുങ്ങതെ എങ്ങനെ മാഷേ...

ദില്‍ബൂ നന്ദി, ഒത്തിരി നന്ദി

പാര്‍വ്വതീ ഒത്തിരി നന്ദി

ജ്യോതിടീച്ചറേ നന്ദി, വന്നതിലും വായിച്ചതിലും കമന്റിയതിലും.

വായിച്ചവരേ കമന്റിയവരേ അഭിപ്രായം അറിയിച്ചവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഒരിക്കല്‍ കൂടി

ഡാലി said...

ഇവിടെയാണ് ബ്ലോഗിന്റെ ഗുണം. ഇപ്പോള് കണ്ടൊ എല്ലാവരുടേയും അഭിപ്രായം കണക്കിലെടുത്ത് മാറ്റം വരുത്തിയപ്പോള്‍ ഒരു സ്മൂത്ത് കഥ, നല്ല ഫിനിഷിംങ്ങില്‍.
നന്നായി ഇത്തിരി.

Anonymous said...

ഇത്തിരീ ഇങ്ങള് ആള് പുലിയാണ് കെട്ടാ... കഥ അടിപോളി. മിനുക്കിയെടുത്തപ്പോള്‍ സൂപ്പര്‍. മറ്റൊരു അനോണി

Kalesh Kumar said...

ഒറ്റ വാക്ക് - സുപ്പര്‍!

വല്യമ്മായി said...

സന്തോഷം നല്കുന്ന യാദൃച്ഛികതകള്‍ ഇനിയുമുണ്ടാവട്ടെ അവരുടെ ജീവിതത്തില്‍

വല്യമ്മായി said...

എന്റെ 50 വേണ്ടാന്ന് വെച്ച ആ വേര്‍ഡ് വെരിയ്ക്ക്

asdfasdf asfdasdf said...

ഇത്തിരിയുടെ കഥ ഇപ്പോഴാണ് വായിച്ചത്. നന്നായിരിക്കുന്നു. നല്ല അവതരണം.

ദിവാസ്വപ്നം said...

ലിറ്റില്‍ ലൈറ്റ്, നന്നായിരിയ്ക്കുന്നു.

ഒരു ദിവസം മാറി നിന്നപ്പോഴേയ്ക്കും ഒത്തിരി പെന്‍ഡിംഗായിരിയ്ക്കുന്നു. പനിയുടെ ക്ഷീണം മുഴുവന്‍ മാറിയിട്ടില്ലെങ്കിലും, ഇവിടം മുതല്‍ പതുക്കെ ക്യാച്-അപ് ചെയ്യട്ടെ...

ഓഫായി അല്ലേ, സോറി...

Anonymous said...

ഇത്തിരിയേ ഇപ്പോള്‍ കഥ നന്നായി. അവസാനത്തിലെ മിനുക്കുപണി കഥ ഒഴുക്കും സൌന്ദര്യവും ഒന്നുകൂടി കൂട്ടി. ഇപ്പോള്‍ മനോഹരം.

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു വിത്തിനുള്ളിലെ ആല്‍മരം പോലെ, ഒരു ചെറിയ കഥയില്‍ ഒരുപാട്‌ സന്ദേശങ്ങള്‍... നന്നായിരിക്കുന്നു, ഇത്തിരിവെട്ടം.

മറ്റൊരു കാര്യം- ഇത്തിരിവെട്ടത്തിന്റെ 'മതങ്ങളും ദര്‍ശനങ്ങളും' എന്ന ബ്ലോഗിനെന്താണ്‌ സംഭവിച്ചിരിക്കുന്നത്‌?

കുഞ്ഞാപ്പു said...

ഇത്തരത്തില്‍ വാക്കുകളെ അമ്മാനമാടിക്കാന്‍ കഴിയുന്ന താങ്കളുടെ വരികളില്‍ ഞാന്‍ എന്ത് കമന്റും . അഭിപ്രായങ്ങള്‍ക്കനുസരിച്ചു ഇത്രയും നല്ല മാറ്റങ്ങള്‍ കുറഞ്ഞ വരികളില്‍ ഫലിപ്പിക്കുക എന്നതു തന്നെ ഒരു വലിയ കഴിവാണു.

Rasheed Chalil said...

ഡാലീ നന്ദി. ബ്ലോഗിന്റെ ഏറ്റവും നല്ലഗുണങ്ങളിലൊന്ന് അഭിപ്രായം പറയാനുള്ള അവസരമാണ്‌. അത്‌ കൊണ്ടാണ്‌ ഈ പോസ്റ്റില്‍ ഒന്ന് കൂടി പണിയണമെന്ന് തോന്നിയത്‌.

അനോണികുട്ടാ.. നന്ദി കേട്ടോ.

കലേഷ്‌ ഭായ്‌ നന്ദി.

വല്ല്യമ്മായി നന്ദി, ഞാനും അങ്ങനെ പ്രാര്‍ത്ഥിക്കാം.

കുട്ടന്‍ മേനോന്‍ നന്ദി.

ദിവാസ്വപ്നമേ നന്ദി. പനിയെല്ലാം മാറിയിരുക്കും എന്ന് കരുതുന്നു.

നിയാസേ നന്ദി.

പടിപ്പുര ഭായ്‌ : നന്ദി, 'മതങ്ങളും ദര്‍ശനങ്ങളും' ചെറിയൊരു പ്രശ്നത്തിലാണ്‌. പിന്നെ ശരിയാക്കാന്‍ സമയം തന്നെ പ്രധാന വില്ലന്‍.

കുഞ്ഞാപ്പു നന്ദി. എനിക്ക് അങ്ങനെയാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നല്ല വാക്കുകള്‍ക്ക് നന്ദി.

വായിച്ച എല്ലാവര്‍ക്കും നന്ദി.

ശിശു said...

എല്ലാം ഒടുങ്ങിയെന്നു കരുതുമ്പോള്‍,പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ കിളിര്‍ത്തുവരുന്ന, ശുഭപര്യവസായിയായ കഥ, നന്നായി.

അഹമീദ് said...

ഇത്തിരിയൊന്നുമല്ലിത്....

sreeni sreedharan said...

ഭയങ്കരവെട്ടം!!!

മുസാഫിര്‍ said...

നല്ല സുന്ദരമായ ആഖ്യാനം മാഷെ,പക്ഷെ ഇപ്പോള്‍ വിഷമം കഥ ആദ്യം വായിച്ചില്ലല്ലൊ എന്നതാണു.

Anonymous said...

hi ithirivettam,

nice to read the post. thanx for sharing ur words.. plz keep writing.

regards
anees kodiyathur
www.kodiyathur.com

Rasheed Chalil said...

ശിശു നന്ദി.

അഹമീദ്.നന്ദി, ഇത്തിരിയേ ഉള്ളൂ വെറും ഇത്തിരി മാത്രം.

പച്ചാളം നന്ദി, നട്ടുച്ചവരെ കിടന്നുറങ്ങി എണീറ്റ് കമന്റിയാതാണല്ലേ.

മുസാഫിര്‍ ഭായ് : നന്ദി

അനീസ് കൊടിയത്തൂര്‍ : നന്ദി.

പിആര്‍വിഎന്‍ | PRVN said...

ഇത്തിരിച്ചേട്ട കഥ കലക്കി!!
ആവസാനം കുറച്ചു ഭീകരത കുറവായിരുന്നു എന്നൊരു തോന്നല്‍ മാത്രം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.


സ്വന്തം പീലു...

thoufi | തൗഫി said...

ഇത്തിരിവെട്ടം,
ക്ലൈമാക്സ്‌ മാറ്റിയത്‌ വളരെ നന്നായി
കൂട്ടിച്ചേര്‍ത്ത ഈ പുതിയ ഭാഗം വളരെയെറെ ഇഷ്ടപ്പെട്ടു:

"ഇനി പ്രപഞ്ചനാഥനു മുമ്പില്‍ ഒന്ന് സാഷ്ടാംഗം വീഴണം. ഒന്ന് ഉള്ളുതുറന്ന് കരയണം. അതു മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. അത് മാത്രം"

അതെ,മനസ്സു തളരുമ്പോഴും പ്രതീക്ഷകളില്‍ പുതുനാമ്പുകള്‍ വിടരുമ്പോഴും നാം ദൈവത്തെ മറക്കാറില്ലല്ലോ.അവിടെയാണല്ലോ നമ്മുടെ അവസാന ആശ്രയം.

അഭിനന്ദനങ്ങള്‍,ആയിരം വട്ടം

Rasheed Chalil said...

പീലൂ നന്ദി, അവസാനത്തിലെ ഭീകരത എനിക്ക് ഇനിയും പിടികിട്ടിയില്ല.

മിന്നാമിനുങ്ങേ നന്ദി, തീര്‍ച്ചയായും... അവസാന അശ്രയം അതുതന്നെയല്ലേ

Anonymous said...

കവിളിലെ തിണര്‍ത്തപാടുകളിലൂടെ ഒലിച്ചിറങ്ങിയ ഒട്ടുന്ന കണ്ണുനീര്‍ ചാലുകള്‍ക്കിടയില്‍ വിരലോടിച്ച്‌ സുബഹി ബാങ്കിനായി* കാത്തുകിടക്കുമ്പോഴും; ജീവിതയാത്രയിലുടനീളം പിന്തുടര്‍ന്ന യാദൃച്ഛികതയായിരുന്നു മനസ്സ്‌ നിറയെ...

ഇത്തിരിയേ ഇത്തിരിയുടെ ഈ മുഖം ഞാന്‍ ഇപ്പോഴാ കണ്ടത്. അപ്പോല്‍ ചിരിപ്പിക്കാന്‍ മാത്രമല്ല ബാക്കിയുള്ളവരുടെ കണ്ണ് നിറക്കാനും അറിയാം അല്ലേ

ഇത് എല്ലാം ഒന്ന് വായിക്കട്ടേ.

പിന്നെ ഞാന്‍ സുല്‍ത്താന്‍. എന്നെ കുറിച്ച് പറഞ്ഞാല്‍ അറിയും. പിന്നീടു പറയാം.

-സുല്‍ത്താന്‍

വേണു venu said...

* പ്രഭാത നമസ്കാരത്തിനായുള്ള ബാങ്ക്.
* ദൈവമേ..
ഇത്തിരി വെട്ടമേ നമ്മുടെ ബൂലോകം ഒത്തിരി ഒത്തിരി വലുതാവുന്നതുകൊണ്ടു് ഈ പോസ്റ്റു കാണാന്‍ ഒത്തിരി ഒത്തിരി താമസിച്ചു.കണ്ടപ്പോള്‍ ഞാന്‍ കണ്ടു എന്നെങ്കിലും എഴുതാതെ പോകുന്നതു് ശരിയാണെന്നു് എനിക്കു തോന്നുന്നില്ല. ഈ പോസ്റ്റിലാല്ലാ ആരുടെ പോസ്റ്റിലായാലും എവിടെയെങ്കിലും ഒരോളമെങ്കിലും ഉണ്ടാക്കിയെങ്കില്‍ എന്ത്ര്ങ്കിലും കുറിക്കണം എന്നു് ഈ കമന്‍റിലൂടെ ബൂലോക സുഹൃത്തുക്കല്ളോടു്,സമയം പ്രശ്നം എന്നു പറയാതെ,അവര്‍ക്കു തോന്നുന്നതു് പറയണമെന്നു പറയാന്‍ ഞാന്‍ അഗ്രഹിക്കുന്നു.

അനുഭവങ്ങളുടെ ആ രാജകുമാരിക്കു് പ്രണാമം.