Wednesday, August 15, 2007

താമര...

ആകാശവാണിയിലെ പ്രത്യേക ചലച്ചിത്ര ഗാന പരിപാടി ഞാന്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ തീരുമാനിച്ച ഒരു ഞായറാഴ്ച. എന്നു വെച്ചാല്‍ തോട്ടം നനയ്ക്കാനായി മെനക്കെടുന്ന ദിവസം എന്ന് സാരം.

കിണറ്റിന്‍ കരയില്‍ അയല്‍വാസി പത്തുമ്മത്താത്ത അലക്കുന്ന ശബ്ദത്തിന്റെ ബാക്ക്‌ ഗ്രൌണ്ടില്‍

കല്ലെല്ലാം കര്‍പ്പൂര മുത്ത്‌ പോലെ..
ഈ പുല്ലെല്ലാം കര്‍പ്പൂര മുല്ലപ്പോലെ..
കടലെല്ലാം ഞങ്ങള്‍ക്ക്‌ പാനപാത്രം..
ഈ കരയല്ലാം ഞങ്ങള്‍ക്ക്‌ ദേവലോകം...


ഞാനടക്കം ചുറ്റുവട്ടത്തുള്ള ഒരു പത്ത്‌ വീട്ടുകാരെങ്കിലും കേള്‍ക്കുന്നുണ്ടാവും. അങ്ങനെ വെള്ളമടി പാട്ടും കേട്ട്‌ വെള്ളമടിച്ച്‌ (കവുങ്ങും വെറ്റിലയും നനക്കുന്നകാര്യമാ...) കെണ്ടിരിക്കുമ്പോഴാണ്‌ നാട്ടിലെ ആസ്ഥാന റിപ്പോര്‍ട്ടറും വളരേ ചെറുപ്പത്തില്‍ തന്നെ മേര്യേജ്‌ ബ്രോക്കറുമായ ശുദ്ധ ബാച്ചിലര്‍ സുര ഓടിക്കിതച്ചെത്തിയത്‌.

ഇവന്‍ 'മഞ്ഞപത്രക്കാരന്‌ പീഡന കേസ്‌ കിട്ടിയ പോലെ ഇവനെന്താ ആക്രാന്തം പിടിച്ച്‌ ഓടുന്നത്‌' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും "ന്താ സുരേ പ്രശ്നം എന്നാണ്‌." ശബ്ദമായി പുറത്ത്‌ വന്നത്‌.


സഡണ്‍ ബ്രേക്കിട്ട അവന്‍ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു... "മ്മടെ താമര തെങ്ങീന്ന് വീണൂെ"

"എങ്ങനെ ..."

"അറീല... പോയി നോക്കട്ടേ..."


റേഡിയോയില്‍ നിന്ന് ഉയരുന്ന നിജാം പാക്കിന്റെ പരസ്യവും പാത്തുമ്മത്താത്താന്റെ അലക്കും ഒന്നിച്ച്‌ നിന്നു... കൂടെ ഒരു ചോദ്യവും "എന്താടാ..."

മറുപടി പറയാന്‍ വായ തുറക്കും മുമ്പ്‌ സുര "ഫുള്‍ വെള്ളത്തിലാവും..." എന്ന് പറഞ്ഞ്‌ റിപ്പോര്‍ട്ടിംഗ്‌ പൂര്‍ണ്ണമാക്കി ഓടിപ്പോയി.

"ന്താടാ ആ സുര പറീണത്‌..." ചോദ്യം വീണ്ടും വന്നു.

"നമ്മളെ കുട്ടന്‍ തെങ്ങീന്ന് വീണത്രെ"

"അതാണോ... സാരല്യ വെള്ളത്തില്‍ വീണന്നല്ലേ സുര പറഞ്ഞത്‌. ആ മൊയ്തീനാജിടെ കൊളത്തിലായിരിക്കും. ഒന്നും പറ്റൂല്ല... ഇജ്ജ്‌ ആ തോട്ടം മുഴുവന്‍ നനക്കാന്‍ നോക്ക്‌..."


പാത്തുമ്മത്താത്തയുടെ ആശ്വാസവും അതിന്റെ പിന്നിലെ വിശദീകരണവും കേട്ടപ്പോള്‍ വന്ന ചിരി അടക്കി (ഇല്ലങ്കില്‍ വല്ലതും കേള്‍ക്കും എന്നറിയാവുന്നത്‌ കൊണ്ട്‌) സുരയ്ക്‌ പിന്നാലെ കത്തിച്ചു വിട്ടു.


കുട്ടന്‍ നാട്ടിലെ വര്‍ഗ്ഗസ്നേഹമുള്ള തെങ്ങുകയറ്റ തൊഴിലാളി. ആര്‌ എപ്പോള്‍ വിളിച്ചാലും (തെങ്ങ്‌ കയറാനാണെങ്കിലും തെങ്ങ്‌ വെട്ടാനാണെങ്കിലും)ജോലി സന്നദ്ധന്‍. പിന്നെ ഫുള്‍ ടൈം ഫിറ്റായിരിക്കുന്നതിനാല്‍ നാട്ടുകാര്‍ താമര എന്ന് വിളിച്ചു... ചിലര്‍ സ്നേഹം കൂടുമ്പോള്‍ താമരകുട്ടാ... എന്നും. രണ്ടെണ്ണം അകത്തുണ്ടെങ്കില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വാചാലനാവും.


പൊതുജന സേവയ്ക്കായി തമര ചെയ്യുന്ന ഉപകാരങ്ങളെല്ലാം ഉപദ്രവങ്ങളായി രൂപാന്തരപ്പെടുന്നതിനാല്‍ 'എന്തിനാ അറിഞ്ഞോണ്ട്‌ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ വെറുതെ' എന്ന മനോഭാവം ആയിരുന്നു നാട്ടുകാര്‍ക്ക്‌. അത്‌ കൊണ്ട്‌ തന്നെ ആ പരമപരിശുദ്ധ ഉദേശശുദ്ധി അംഗീകരിച്ചാലും സഹായങ്ങള്‍ സ്വീകരിക്കുക എന്ന സാഹസത്തിന്‌ ആരും മുതിരാറില്ല.


എന്ത്‌ ജോലി പറഞ്ഞാലും താമര പറന്നെത്തും... പക്ഷേ ആ ജോലിക്കിടയില്‍ വേറെ ആരെയെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍, പിന്നെ ആ ജോലി നായനക്കി എന്ന് പറയാം. അപ്പോള്‍ തന്നെ പരോപകര തല്‍പരനായി അപ്രത്യക്ഷനായാല്‍ പിന്നെ ഇത്തിരിയെങ്കിലും ബോധത്തോടെ തിരിച്ച്‌ കിട്ടുന്നത്‌ മാസങ്ങള്‍ കഴിഞ്ഞായിരിക്കും.


ആഴ്ചയിലെ അഞ്ചു ദിവസവും കോളേജ്‌ സന്ദര്‍ശനവും അത്‌ കഴിഞ്ഞ്‌ സിനിമാ തിയേറ്റര്‍ സന്ദര്‍ശനവും ഉള്ളതിനാല്‍ ഞായറാഴ്ച മാത്രം ബിസിയയിരിക്കുന്ന പ്രീഡിഗ്രി കാലം. ഒരു ഞായറാഴ്ച ഉമ്മ പറഞ്ഞു "എടാ നമ്മുടെ മോട്ടറിനെന്തൊ കൊഴപ്പം ഉണ്ട്‌. നീയൊന്ന് നോക്ക്‌."


ഞാന്‍ അതിവിദഗ്ദമായി മോട്ടര്‍ വലിച്ച്‌ കയറ്റി കൂലങ്കുശമായി പരിപ്പെടുത്ത്‌ കൊണ്ടിരിക്കേ വെള്ളം വലിക്കാനായുള്ള പൈപ്പ്‌ കിണറ്റിലേക്ക്‌ തന്നെ തിരിച്ച്‌ പോയി. 'എന്തോ കളഞ്ഞ്‌ പോയ അണ്ണാനെ പോലെ ഞാന്‍ സൈക്കളില്‍ നിന്ന് വീണാല്‍ പ്രയോഗിക്കാനായി സ്റ്റോക്ക്‌ ചെയ്തിരുന്ന ഒരു സ്മെയിലി ഫിറ്റ്‌ ചെയ്ത്‌ നോക്കി നിന്നു'.


"നീ ഇവിടെ മാനം നോക്കി നില്‍കാതെ കിണറ്റില്‍ ഇറങ്ങി പൈപ്പെടുക്കാന്‍ ആരെങ്കിലും കിട്ടുമോന്ന് നോക്ക്‌" എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ടി ചിരി ഒന്ന് കൂടി മെയ്‌ന്റൈന്‍ ചെയ്തെടുത്ത്‌ പുറത്തിറങ്ങി.


കറങ്ങിത്തിരിഞ്ഞ്‌ ഒരു പണിയുമില്ലാതെ വായില്‍ നോക്കാന്‍ ആരെയും കാണാതെ കഷ്ടപെടുന്ന ഒരുത്തനെയും സങ്കടിപ്പിച്ച്‌ തിരിച്ച്‌ വന്നപ്പോള്‍ കിണറിന്‌ ചുറ്റും ആള്‌ കൂടിയിരിക്കുന്നു.


ആദ്യം തോന്നി ഒരു പൈപ്പ്‌ എടുക്കാന്‍ എന്തിനാ ദൈവേ ഇത്രയും ആളുകളെന്ന്. അടുത്തെത്തി കിണറ്റിലേക്ക്‌ നോക്കിയപ്പോള്‍ താമരകുട്ടന്‍ കിണറ്റില്‍ കയറില്‍ തൂങ്ങിക്കിടന്ന് മോങ്ങുന്നു. ഞാന്‍ അന്തംവിട്ട്‌ നിന്നപ്പോള്‍ നടന്ന സംഭവവികാസത്തിന്റെ ചുരുള്‍ അവിടെ കൂടി നിന്ന പലരും ചേര്‍ന്ന് നിവര്‍ത്തി.


കിണറ്റില്‍ തപ്പാനുള്ള ആളെ തപ്പാനായി ഞാന്‍ ഇറങ്ങിയതും ആ വഴിക്ക്‌ താമര ഒന്ന് പാസ്‌ ചെയ്തു. എന്നെ അന്വേഷിച്ചപ്പോള്‍ ഉമ്മ വിവരങ്ങള്‍ പറഞ്ഞതും, പരോപകരത്തില്‍ ISO സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച്‌ 'ഇനി ആര്‍ക്ക്‌ ഉപകാരം ചെയ്യും' എന്ന വേവലാതിയോടെ നടക്കുന്ന പുള്ളി ഉടന്‍ കയര്‍ സംഘടിപ്പിച്ച്‌ കിണറ്റിലിറങ്ങി. പൈപ്പ്‌ ഒരു കയറില്‍ കെട്ടി കരക്കെത്തിച്ചു.

"പിന്നേം എന്തിനാ ഇവന്‍ അതില്‍ കിടക്കുന്നത്‌..." എനിക്ക്‌ ആശ്വാസം ആയി.

"ആ അതല്ലേ രസം... ഇറങ്ങിയപോലെ തിരിച്ച്‌ കയറാന്‍ വയ്യത്രെ... പണ്ടാരടങ്ങാന്‍ മനുഷ്യന്റെ കോട്ടക്കല്‍ ബസ്സും പോയി. ഇപ്പോ ഓന്‍ ആ കയറില്‍ തൂങ്ങിക്കിടന്ന് മോങ്ങുന്നു" അഹമ്മദ്‌ കുട്ടി കാക്ക ചൂടായി


അവസാനം ഒരു കസേര കയറില്‍ കെട്ടി താഴേക്കിറക്കി... കൂടെ ഒരാളേയും. എന്നിട്ട്‌ അതില്‍ ഇരുത്തി എല്ലാവരും കൂടെ കൂടി കരയിലെത്തിച്ചു.


എന്നും തമാര പ്രഭാത ജോഗിംഗ്‌ അവസാനിപ്പിക്കുന്നത്‌ ചേലകുത്ത്‌ ഷാപ്പിനകത്താണ്‌. പിന്നെ ആവശ്യത്തിന്‌ കുടിച്ച്‌ അവിടെ മുതല്‍ വഴിയില്‍ കാണുന്ന സകല കുറ്റിക്കാടുകളേയും തോട്ട്‌ വരമ്പിനേയും പരാമധി സ്നേഹിച്ച്‌ വായുവില്‍ നീന്തി നീന്തി നാട്ടിലെത്തും.

അടിസ്ഥാന തൊഴിലായ തെങ്ങുകയറ്റം കൂടാതെ മാങ്ങ ചക്ക മുതലായവ നിലത്തെത്തി മരത്തില്‍ നിന്ന് മോങ്ങുക, കിണറ്റിലറിങ്ങി നാട്ടുകാരെ ബുദ്ധിമുട്ടാക്കുക, അഴുക്കുചാലിന്റെ ആഴമളക്കുക. എന്നിങ്ങനെ ഒരു പാട്‌ അധ്വാനിച്ച്‌ ആ ക്ഷീണം അകറ്റാനായി വൈകീട്ട്‌ വീണ്ടും ഒരു ജോഗിംഗ്‌.


രാത്രി എട്ടിന്‌ ശേഷം പതിവ്‌ പ്രോഗാമായ മുണ്ടില്ലാ യാത്രയും തുടര്‍ന്ന് വീട്ടില്‍ വെടികെട്ടും ഉണ്ടായിരിക്കും. വെടികെട്ടിന്‌ ആദ്യപടിയായി ആദ്യം അടുക്കളയില്‍ കയറി ചോറ്‌ വെച്ച പാത്രത്തില്‍ തന്നെ കറിയൊഴിച്ച്‌ മൂക്ക്‌ മുട്ടേ കഴിക്കും. ബാക്കി വരുന്നത്‌ തെങ്ങിന്‍ ചുവട്ടില്‍ ഒഴിവാക്കും. ഈ ചടങ്ങ്‌ മുടങ്ങിയാല്‍ അന്ന് പൊടിപൂരമായിരിക്കും. വീട്ടിലുള്ള അമ്മയും പെങ്ങളും അടുത്ത ഹംസകാക്കന്റെ വീട്ടില്‍ അഭയം. നാട്ടുകാര്‍ ഇടപെടും... ആരെങ്കിലും രണ്ട്‌ പെടക്കും... അതോടെ അന്നത്തെ പ്രോഗാം തീരും. നാട്ടുകാരെ ബുദ്ധിമുട്ടാക്കാതിരിക്കാനായി വീട്ടുകാര്‍ രണ്ട്‌ പാത്രം ചോറ്‌ വെക്കാറാണെത്രെ... ഒന്ന് താമരക്ക്‌ കഴിച്ച്‌ കളിക്കാന്‍... ഒന്ന് ബാക്കിയുള്ളവര്‍ക്ക്‌ വിശപ്പ്‌ മാറ്റാന്‍.


ഇതിനിടയില്‍ തമരയെ കല്ല്യാണം കഴിപ്പിച്ചു നാട്ടുകാര്‍. അതോടെ രാത്രി എട്ടിന്‌ ശേഷമുള്ള പ്രോഗ്രാമില്‍ ചവിട്ടു നാടകം കൂടി ഉള്‍പെടുത്തിയതോടെ അവള്‍ ഉപേക്ഷിച്ചു പോയി. അങ്ങനെ ഒറ്റയാനായി ഖാന... അതിലേറെ പീന പിന്നെ കുറച്ച്‌ കാം കര്‍ണയുമായി നടക്കുമ്പോഴാണ്‌ മൊയ്തീനാജിയുടെ പറമ്പിലെ തെങ്ങില്‍ നിന്ന് താഴേക്ക്‌ ...


ഓടിചെല്ലുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ ആള്‌ കൂടിയിരിക്കുന്നു. അലറികരഞ്ഞ്‌ താമരയും, തൊട്ടടുത്ത്‌ അവന്റെ ഒരു ജേഷ്ടന്‍ അയ്യപ്പനും ഉണ്ട്‌.


"എന്താ അയ്യപ്പാ..." എന്ന് കഷ്ടകാലത്തിന്‌ ഒന്ന് ചോദിച്ച്‌ പോയി. അതിനുള്ള മറുപടി "ഈ $#%#%#$ന്റെ മോന്‌ കുടിച്ചാല്‍ വീട്ടിലിരുന്നൂടെ... ബാക്കിയുള്ളവരുടെ ജോലി മെനക്കെടുത്താന്‍... കണ്ടോ കുട്ട്യേ ഇപ്പോഴും അവന്റെ കെട്ട്‌ എറങ്ങീട്ടില്ല്യാ..." പിന്നീട്‌ കേട്ട വെറൈറ്റിയുള്ള തെറികള്‍ ഞാന്‍ ജീവിതത്തില്‍ ആദ്യം കേള്‍ക്കുന്നവയായിരുന്നു.

കൂടിയിരുന്നവര്‍ ഒന്നടങ്കം പറഞ്ഞു "ഇനി എഴുന്നേറ്റ്‌ നടക്കില്ല... അത്രയും ഉയരത്ത്‌ നിന്ന് വീണതല്ലെ... കാലിന്റെ എല്ല് മുഴുവന്‍ ഒന്നിനും പറ്റാതായിരിക്കും. അയ്യപ്പനും സന്തോഷമായി "ഈ @#$@#$ എഴുന്നേറ്റ്‌ നടന്നില്ലങ്കില്‍.... എന്ന് തുടങ്ങി നാലഞ്ച്‌ വഴിപാട്‌ ബില്ലുകള്‍ സ്പോട്ടില്‍ വെച്ചു തന്നെ അയ്യപ്പന്‍ പാസാക്കി.


ഏതായാലും സംഭവിച്ചില്ലേ ഇനി പറഞ്ഞിട്ട്‌ കാര്യമില്ലന്ന് സമധാനിപ്പിച്ച്‌ എല്ലാവരും കൂടി ഹോസ്പിറ്റലില്‍ എത്തിച്ചു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ച ഇതായിരുന്നു. ബെഡ്ഡില്‍ തല താഴ്ത്തിയിരിക്കുന്ന താമര, കലിതുള്ളി നടക്കുന്ന അയ്യപ്പന്‍, വാതിലിനടുത്ത്‌ കൂടിയിരിക്കുന്ന കുറേ നേഴ്‌സുമാര്‍... ഞാന്‍ ചെന്നതോടെ അയ്യപ്പന്‍ എന്റെ നേരെ തിരിഞ്ഞു.

"അല്ല മാപ്ലകുട്ട്യേ ഒന്ന് നോക്ക്‌... ഈ ^%&#@$%@#$ മോന്‍ കാണിച്ച പണി കേള്‍ക്കണോ... ഒരാഴ്ചക്കായി വാങ്ങിയ മരുന്ന് മുഴുവന്‍ രണ്ട്‌ ദിവസം കോണ്ട്‌ തീര്‍ത്തു. ഈ തെണ്ടിക്ക്‌ നാളേയും മരുന്ന് വേണല്ലോ ഈശ്വരാ..."

ഇതും പറഞ്ഞ്‌ അയ്യപ്പന്‍ ഇരുന്നു... അന്തം വിട്ട്‌ ഞാനും... ഒരു കൂസലുമില്ലാതെ താമരയും.

വാല്‍കഷ്ണം :

ഒരാഴ്ച കഴിഞ്ഞ്‌ ഡിസ്‌ചാര്‍ജ്‌ ആയി.. ഒരു മാസത്തെ നിര്‍ബന്ധ വിശ്രമം ആണ്‌ ഡോക്ടര്‍ വിധിച്ചത്‌.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിരിക്കും, രാവിലെ എങ്ങോട്ടോ പോവാന്‍ ഇറങ്ങിയ ഞാന്‍ എതിര്‍ വശത്ത്‌ നിന്ന് ഞൊണ്ടി വരുന്ന രൂപം കണ്ട്‌ ഞെട്ടി. ഇനി എണീറ്റ്‌ നടക്കില്ല എന്ന് നാട്ടുകാര്‍ വിധി എഴുതിയവന്‍ ഒരു വടിയും കുത്തി ഞൊണ്ടി ഞൊണ്ടി വരുന്നു...

ചോദിക്കാതെ തന്നെ മറുപടി വന്നു... ചേലക്കുത്ത്‌ വരേ. ചാരയ മണമുണ്ടായിരുന്നത്‌ കൊണ്ട്‌ എന്തിന്‌ എന്ന് ചോദിക്കേണ്ടി വന്നില്ല.

32 comments:

Rasheed Chalil said...

ഞാന്‍ അതിവിദഗ്ദമായി മോട്ടര്‍ വലിച്ച്‌ കയറ്റി കൂലങ്കുശമായി പരിപ്പെടുത്ത്‌ കൊണ്ടിരിക്കേ വെള്ളം വലിക്കാനായുള്ള പൈപ്പ്‌ കിണറ്റിലേക്ക്‌ തന്നെ തിരിച്ച്‌ പോയി. 'എന്തോ കളഞ്ഞ്‌ പോയ അണ്ണാനെ പോലെ ഞാന്‍ സൈക്കളില്‍ നിന്ന് വീണാല്‍ പ്രയോഗിക്കാനായി സ്റ്റോക്ക്‌ ചെയ്തിരുന്ന ഒരു സ്മെയിലി ഫിറ്റ്‌ ചെയ്ത്‌ നോക്കി നിന്നു'.

തമരയെക്കുറിച്ച് ഒരു പോസ്റ്റ്...

Unknown said...

ഇത്തിരീ :)

ഇവിടൊരു കാഞ്ഞിരോടന്‍ തേങ്ങ...

നന്നായിരിക്കുന്നു.

സത്യത്തില്‍ ഇതു വായിച്ചപ്പോള്‍ നാട്ടില്‍ ജീവിച്ചു മരിച്ച ചന്തൂട്ടി എന്നൊരാളുണ്ടായിരുന്നു എന്റെ വീടിനടുത്ത്. അയാളും താങ്കളുടെ താമരയും 95% സാമ്യമുണ്ട്. വ്യത്യാസം ഒന്നു മാത്രം താമര പരക്കെ പരോപകാരം എന്നു ചിന്തിക്കുമ്പോള്‍ ചന്തൂട്ടിയേട്ടന്‍ ചെറിയൊരുപകാരവും പറഞ്ഞാല്‍ ചെയ്യുമെങ്കിലും മറ്റാരേക്കാളും കാശ് കണക്ക് പറഞ്ഞ് വാങ്ങുമായിരുന്നു.

ഒടുവില്‍ രണ്ടു വര്‍ഷം മുന്‍പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുകളഞ്ഞു അയാള്‍.

ഏറനാടന്‍ said...

ഇത്തിരിമാഷിന്റെ മറ്റൊരു ഹിറ്റ്‌! "താമരയേ ചെന്താമരയേ വാ.. മന്ദാകിനിയായ്‌ വാ.. "(താമരക്ക്‌ ഡെഡിക്കേറ്റ്‌).

ഓ:ടോ: പാത്തുമ്മതാത്ത പാടിയ പാട്ട്‌ മമ്മുക്ക വെള്ളമടിച്ച്‌ പാടുന്ന പാട്ടാട്ടോ.. 'അനശ്വരം' എന്ന പാടത്തിലെ.. കോയീക്കോട്ടായിരുന്നു അയിന്റെ സൂട്ടിംഗ്‌.. അന്നു ഞാന്‍ കൊച്ചാ..

മഴത്തുള്ളി said...

ഇത്തിരീ, രസകരമായിരിക്കുന്നു ഈ സംഭവകഥ. എന്നാലും ഇത്ര ചെറുപ്പത്തിലേ വെള്ളമടിച്ചുനടക്കുമായിരുന്നല്ലേ കഷ്ടം (കവുങ്ങും വെറ്റിലയും നനക്കുന്നകാര്യമാ...) പിന്നെ ആ താമര കിണറ്റിലിറങ്ങിയതാ രസകരമായത്. അപ്പോള്‍ ഒരു കാര്യമോര്‍മ്മ വന്നു.

എന്റെ ഒരു സുഹൃത്തിനൊരാള്‍ പണ്ടൊരു മോപ്പഡ് (സ്റ്റാര്‍ട്ട് ചെയ്ത്) കൊടുത്തിട്ട് ചില സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ടു. സൈക്കിള്‍ ബാലന്‍സുള്ളതിനാല്‍ ഓടിച്ചു 4-5 കി.മീ. ദൂരെയുള്ള കടയിലെത്തി സാധനം വാങ്ങി. തിരിച്ച് പോകാന്‍ നോക്കുമ്പോള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ അറിയില്ല :) എന്നാല്‍ ഓഫ് ചെയ്യാന്‍ അറിയാമായിരുന്നൂ താനും. അതു ഭാഗ്യം! പിന്നെ 5 കി.മീ. തിരിച്ചു തള്ളിയാണെത്തിയത് പാവം, വിയര്‍ത്ത് കുളിച്ച് :)

ദുഖഭാവം നിഴലിക്കുന്ന പോസ്റ്റുകളില്‍ നിന്നും നര്‍മ്മത്തിലേക്ക് കടന്നോ :) ആശംസകള്‍.

സാല്‍ജോҐsaljo said...

നല്ല കാര്യം

ആ നിശ്ചയദാര്‍ഡ്ഡ്യം കൊള്ളാം. (ഹൌ എഴുതാന്‍ പറ്റുന്നില്ല)

കൊള്ളാം.

എന്തേ കുറെ വള്ളികളും ദീര്‍ഘങ്ങളൂം കുറച്ചത്?

മുസ്തഫ|musthapha said...

താമരയെ പറഞ്ഞിട്ട് കാര്യമില്ല റഷീദേ... ചില മരുന്നങ്ങനാ... കുടിച്ചാ പിന്നേം കുടിക്കാന്‍ തോന്നിപ്പിക്കും :)

Unknown said...

ഇത്തിരീ,

നല്ല രസായിട്ടുണ്ട്. ആശംസകള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “സാരല്യ വെള്ളത്തില്‍ വീണന്നല്ലേ” അതേ വെള്ളത്തില്‍ വീണാല്‍ കൊഴപ്പമില്ല..

ഓടോ: താമരയിപ്പോഴും വെള്ളത്തിലുണ്ടോ?

ഗുപ്തന്‍ said...

താമര... ആപേരു കിടുക്കന്‍ !!!
വീണാല്‍ ‘വെള്ളത്തില്‍’ തന്നെ വീഴണം എന്നല്ലേ കഥയുടെ ഗുണപാഠ്... ??

മെലോഡിയസ് said...

ഇത്തിരിയേ. നന്നായിട്ടുണ്ട് ട്ടാ..

asdfasdf asfdasdf said...

ഇത്തീരീ നന്നായിരിക്കുന്നു പോസ്റ്റ്.
പലതും ഓര്‍മ്മ വരുന്ന്നു. പണ്ട് കിണറ് ക്ലീന്‍ ചെയ്യ്യാന്‍ ഇറങ്ങിയ കണ്ടാറു എല്ലാം കഴിഞ്ഞ മുകളിലേക്ക് കയറാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് പറ്റില്ല്ലെന്ന് പറഞ്ഞത്....പിന്നെ കസേര ഇറക്കുന്നതിനുമുന്‍പ് 1,2 എല്ലാം അവിടെ തന്നെ കഴിച്ച് ആത്മസംതൃപ്തിയോടെ മുകളിലേക്ക് വന്നത്...:)

വേണു venu said...

പാവം താമര.:)
ഇത്തിരീ ഈ താമര എന്ന പ്രയോഗം,നാട്ടില്‍‍ വച്ചു് കേട്ടു് ഒത്തിരി ചിരിച്ചു. ആ പദം ഇത്ര അര്‍ഥ സമ്പുഷ്ടമായിരുന്നല്ലോ.:).

ശ്രീ said...

ഹ! എന്താ ഇത്തിരി മാഷെ, അതിലിത്ര കുഴപ്പം?

താമര എപ്പഴും വെള്ളത്തിലല്ലേ കിടക്കണ്ടേ? പിന്നെ ഈ താമരയ്ക്കു മാത്രമെന്തിനാ മാറ്റം?

കഥ നന്നായി.
:)

ചീര I Cheera said...

മോട്ടര്‍ നേരെയാക്കലും, കിണറ്റില്‍ ഇറങ്ങുന്നതും, താമരയും എല്ലാം രസായി..

Sathees Makkoth | Asha Revamma said...

നന്നാ‍യിരിക്കുന്നു.

മുസ്തഫ|musthapha said...

KuttanMenon said...
ഇത്തീരീ നന്നായിരിക്കുന്നു പോസ്റ്റ്.
പലതും ഓര്‍മ്മ വരുന്ന്നു. പണ്ട് കിണറ് ക്ലീന്‍ ചെയ്യ്യാന്‍ ഇറങ്ങിയ കണ്ടാറു എല്ലാം കഴിഞ്ഞ മുകളിലേക്ക് കയറാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് പറ്റില്ല്ലെന്ന് പറഞ്ഞത്....പിന്നെ കസേര ഇറക്കുന്നതിനുമുന്‍പ് 1,2 എല്ലാം അവിടെ തന്നെ കഴിച്ച് ആത്മസംതൃപ്തിയോടെ മുകളിലേക്ക് വന്നത്...:)

ഇത് വായിച്ച് അത്ഭുതത്തോടെ വീണ്ടും നോക്കിയപ്പോഴാണ് ‘കണ്ടാരു’ എന്ന് കണ്ടത് :)

തമനു said...

ഇത്തിരീ ,

നന്നായിരിക്കുന്നു താമര ചരിതം...

എല്ലാ നാടുകളിലും താമരയുടെ വിവിധ വേര്‍ഷനുകള്‍ കാണാം. ഞങ്ങളുടെ നാട്ടില്‍ സുകുമാരനാണ് താമര..:)

ഒരു വീട്ടുകാരും സുകുമാരനെ തെങ്ങേല്‍ കേറാന്‍ സമ്മതിക്കുകേല ..... (അല്ലേല്‍ വേണ്ടാ എഴുതുന്നില്ല, അതൊരു പോസ്റ്റാക്കാം... :)

സാജന്‍| SAJAN said...

ഇത് ഞാന്‍ വായിച്ചപ്പോള്‍ കമന്റിടാന്‍ സമയം കിട്ടിയിരുന്നില്ല ഇത്തിരി, നന്നായിരിക്കുന്നു, നല്ലതു പോലെ എഴുതിയിരിക്കുന്നു,
ചിരിക്കാനുള്ള വഹയുണ്ടെങ്കിലും,ഇദ്ദേഹം ഒരിടത്ത് ജീവിച്ചിരിക്കുന്നല്ലൊ എന്നോര്‍ത്തിട്ട് ഒരു വിഷമം:(

സുല്‍ |Sul said...

ഹെഹെഹെ
ഇത്തിരി
ഇതു കൊള്ളാം.

ഓടോ :
താമരയെ ഞാനെങ്ങനെ മറക്കും.

"നീ ഇവിടെ മാനം നോക്കി നില്‍കാതെ കിണറ്റില്‍ ഇറങ്ങി പൈപ്പെടുക്കാന്‍ ആരെങ്കിലും കിട്ടുമോന്ന് നോക്ക്‌" എന്ന് ഉമ്മ പറഞ്ഞപ്പോള്‍ “അതു സാരല്യുമ്മാ. കിണറ്റില്‍ ഞാനൊന്നിറങ്ങി നോക്കട്ടെ”.

ഉമ്മ സമ്മതം മൂളുമെന്നൊരിക്കലും കരുതിയതല്ല. വെറുതെയൊരാവേശത്തിനു പറഞ്ഞതാണ്. “എന്നാ നീ തന്നെ എറങ്ങിക്കോ” ഉമ്മാടെ സമ്മതം പെട്ടെന്നു കിട്ടി.

ഇനി ആലോചിച്ചു നിന്നിട്ടു കാര്യമില്ല. എന്തായാലും ഇറങ്ങുകതന്നെ. ഉമ്മാടെ മുന്നിലും മാനം കാക്കേണ്ടതു നമ്മള്‍ തന്നെയല്ലേ. അടുത്തുണ്ടായിരുന്ന കവുങ്ങില്‍ കെട്ടിയ ‘അഴ’ യുടെ പ്ലാസ്റ്റിക് കയര്‍ അഴിച്ചെടുത്ത് അരയില്‍ കെട്ടി ഒരു വിധം കിണറ്റിലിറങ്ങി. പൈപ് ഒരു കയര്‍കെട്ടി മുകളിലെത്തിച്ചു.

ഇനിയെങ്ങനെ മേലേക്കു കയറും. കാര്യസാധ്യം കഴിഞ്ഞപ്പോഴാണ് (പൈപ്പ് മുകളിലെത്തിക്കല്‍)അങ്ങനെ ഒരു പൊല്ലാപ്പുകൂടിയുണ്ടല്ലോ എന്ന് ഓര്‍ത്തത്. മേലേക്ക് നോക്കുമ്പോഴേ തലകറങ്ങുന്നു. ഇനിയെന്തു ചെയ്യും. ഉമ്മാടെ മുന്നിലല്ലെങ്കില്‍ പിന്നെ ആരുടെ മുന്നിലാ മാനം കളയാന്‍ പറ്റാ. പോട്ടെ പുല്ലെന്നു വച്ച് മുകളിലേക്ക് വിളിച്ചു പറഞ്ഞു “ഉമ്മാ എനിക്ക് മേലെക്കേറാന്‍ പറ്റുന്നില്ല. തലകറങ്ങ്‌ണപോലെ”

അന്നേരത്താണ് ആ വഴിക്ക്‌ താമര ഒന്ന് പാസ്‌ ചെയ്തത്. ഉമ്മ വിവരങ്ങള്‍ പറഞ്ഞതും, പരോപകരത്തില്‍ ISO സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച്‌ 'ഇനി ആര്‍ക്ക്‌ ഉപകാരം ചെയ്യും' എന്ന വേവലാതിയോടെ നടക്കുന്ന പുള്ളി ഉടന്‍ കയര്‍ സംഘടിപ്പിച്ച്‌ കിണറ്റിലിറങ്ങി. എന്നെ ഒരു കയറില്‍ കെട്ടിയ കസേരയില്‍ കരക്കെത്തിച്ചു.

ഇയാളെ ഞാനെങ്ങനെ മറക്കണമെന്നാ നിങ്ങള്‍ പറയുന്നത്. :)

-സുല്‍

പുള്ളി said...

ഇത്തിരീ എഴുത്ത് നന്നായി. എല്ലാ നാട്ടിലും ഇങ്ങിനെ ഓരോരുത്തരെങ്കിലും ഉണ്ടാവും അല്ലേ?
സാജാ,
>ചിരിക്കാനുള്ള വഹയുണ്ടെങ്കിലും,ഇദ്ദേഹം ഒരിടത്ത് ജീവിച്ചിരിക്കുന്നല്ലൊ എന്നോര്‍ത്തിട്ട് ഒരു വിഷമം:(
അങ്ങോരു ജീവിച്ചിരിക്കണേന് സാജനെന്താ വിഷമം? :)

Unknown said...

സുല്ലേ:)

പണികൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം ഹ ഹ ഹ

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ..കഥ കൊള്ളാം.
ഇത്രയും വിശദമായി ഒരു നല്ല കഥയ്ക്ക് നീളമുണ്ടായിരുന്നെങ്കില്‍ .... !!!

കരീം മാഷ്‌ said...

തെങ്ങില്‍ നിന്നു വീണ ഒരു "താമര" യെ തണ്ടെല്ലൊടിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്ലെത്തിച്ചപ്പോള്‍ ഡോക്റ്റര്‍
" ഒരു മണിക്കൂര്‍ മുന്നെ എത്തിച്ചിരുന്നങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു".
കേട്ട താമര യുടെ ഭാര്യ
" ഒന്നു വീണു കിട്ടണ്ടെ ഡോക്ടര്‍!"
വീണയുടന്‍ അരമണിക്കൂരിനകം ആശുപത്രിയിലെത്തിച്ച ബുദ്ധിമുട്ടു ഞങ്ങള്‍ക്കേ അറിയൂ

G.MANU said...

thamara kasari iththirichettaa..

Murali K Menon said...

രസകരമായ സംഭവങ്ങള്‍ അതിമനോഹരമായ് എഴുതിയിരിക്കുന്നു. പെട്ടെന്ന് ഞാനോര്‍ത്തത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോഴി അടുത്ത വീട്ടിലെ കിണറ്റില്‍ വീണപ്പോള്‍ എടുക്കാന്‍ ഇറങ്ങിയതാണ്. കിണറിന്റെ താഴേക്ക് ചെന്നപ്പോള്‍ ചവിട്ടാന്‍ വക്കില്ല. എല്ലാം ഇടിഞ്ഞു കിടക്കുന്നു. റോപ് ക്ലൈംബിംഗില്‍ വിദഗ്ദനാണെന്ന് കാണിക്കാന്‍ കയറില്‍ ബലം കൊടുത്തിറങ്ങി. പക്ഷെ കേറാന്‍ നേരം സകല ദൈവങ്ങളേയും വിളിച്ചിരുന്നു....അതുപോലെയാണു തെങ്ങില്‍ നിന്നു വീഴുന്ന തെങ്ങുകയറ്റക്കാരുടെ കഥയും
പലപ്പോഴും സ്വന്തം നാട്ടിലെ കാര്യങ്ങള്‍ തന്നെയാണല്ലോ എന്നു തോന്നിപ്പോകുകയും അതുകൊണ്ടു തന്നെ രസകരമായ് അനുഭവപ്പെടുകയും ചെയ്യും

മൂര്‍ത്തി said...

:)

myexperimentsandme said...

വാ വാ താമരക്കണ്ണേ...

താമരക്കഥ കൊള്ളാം. താമരയുടെ കിണറ്റിലിറങ്ങ് മഹാമഹമാണ് അടിപൊളി :)

Rasheed Chalil said...

പൊതുവാള്‍.
ഏറനാടന്‍.
മഴത്തുള്ളി.
സല്‍ജോ.
അഗ്രജന്‍.
മഹിമ.
കുട്ടിച്ചാത്തന്‍.
മനു.
മെലോഡിയസ്.
കുട്ടന്മേനോന്‍.
വേണു.
ശ്രീ.
പി ആര്‍.
സതീഷ്.
തമനു.
സാജന്‍.
സുല്‍.
പുള്ളി.
അപ്പു.
കരീം മാഷ്.
ജി മനു.
മുരളിമേനോന്‍.
മൂര്‍ത്തി.
വക്കാരിമഷ്ടാ.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

നന്നായിട്ടുണ്ട്.....എനിക്കിഷ്ടായി.....

ചന്ദ്രമൗലി said...

നന്നായിട്ടുണ്ട്.....എനിക്കിഷ്ടായി.....

പാര്‍ത്ഥന്‍ said...

വെറുതെ വെള്ളമടിച്ചു നടക്കുന്നവനെ കരുവാക്കി കഥയെഴുതുന്നോ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസകരമായിട്ടുണ്ട്‌.

നന്ദി.