Monday, January 22, 2007

ഒരു മകന്‍...

യാത്രക്കാര്‍ക്കായി നിരത്തിയിരിക്കുന്ന കസേരകളിലൊന്നില്‍ എങ്ങോ കണ്ണുറപ്പിച്ചിരിക്കുന്ന അയളെ ഞാന്‍ തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. അലസമായ വസ്ത്രധാരണവും കയ്യില്‍ തൂങ്ങുന്ന കൊച്ചുബാഗും കാലിലെ ഇത്തിരി പഴകിയ ചെരിപ്പും മുഖത്ത്‌ തൂങ്ങിനില്‍ക്കുന്ന ദുഃഖഭാവവും എല്ലാം ഒരു എമര്‍ജന്‍സി യാത്രക്കാരന്റെ ഭാവം അയാള്‍ക്ക്‌ നല്‍കി. മുഖത്ത് നോക്കിയലറിയാം അയാളുടെ ഉള്ളിലെ കത്തുന്ന മനസ്സ്‌. തൊട്ടടുത്ത ഡ്യൂട്ടിഫ്രീയ്ക്കടുത്ത്‌ ഒതുക്കിവെച്ച റാണീ ജ്യൂസിന്റെ ടിന്നില്‍ മനസ്സുടക്കവേ എനിക്ക്‌ തോന്നി അയാള്‍ക്ക്‌ ഒരെണ്ണം വാങ്ങിച്ച്‌ കൊടുത്താലോ എന്ന്. തെറ്റിദ്ധരിക്കാനിടയുണ്ടെന്ന് മനസ്സ്‌ വിലക്കിയെങ്കിലും മനഃസാക്ഷി നിര്‍ബന്ധിച്ചു.

ഒത്തിരി‌ ചോദ്യങ്ങളും സംശയങ്ങളുമടങ്ങിയ ഒരു നോട്ടത്തോടെ ഞാന്‍ നീട്ടിയ പൈനാപ്പിള്‍ ജ്യൂസ് അയാള്‍ സ്വീകരിച്ചു. ഞാന്‍ വാങ്ങിയപ്പോള്‍ കൂട്ടത്തില്‍ താങ്കള്‍ക്ക് കൂടി വാങ്ങിയതാണെന്ന എന്റെ വിശദീകരണത്തെ നിസംഗമായി നോക്കിയ അയാളില്‍ നിന്ന് ഇത്തിരി അകലേക്ക്‌ മാറി ഒഴിഞ്ഞിരുന്നു. അത്‌ പൊട്ടിച്ച്‌ ഒരു നിശ്വാസത്തോടെ കുടിച്ച്‌ തീര്‍ത്ത അദ്ദേഹം വീണ്ടും പഴയ അര്‍ത്ഥമളക്കാനാവാത്ത ഭാവത്തിലേക്ക് മാറി... ഇടയ്കിടേ അക്ഷമനായി വാച്ചിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു.

ഫ്ലൈറ്റിലേക്ക്‌ പോവാനായുള്ള ക്യൂവില്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. തിരക്കവസാനിച്ച്‌ അവസാനം കയറിയ ഞാന്‍ സീറ്റ്‌ അന്വേഷിച്ച്‌ എത്തിപ്പെട്ടത്‌ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍.

ഫ്ലൈറ്റ്‌ പുറപ്പെട്ട ശേഷമാണ്‌ അദ്ദേഹത്തിന്റെ ശബ്ദം ആദ്യമായി കേട്ടത്‌... "മോന്‍ ഏതാ..." ഒരു തരം വാത്സല്യം കലര്‍ന്ന അന്വേഷണം. ഞാന്‍ എന്റെ സ്ഥലവും ജോലിയും ഇവിടെ എത്തിയ സമയവും ഇപ്പോഴത്തെ ട്രാഫിക്കും കൂടിവരുന്ന വാടകയും എല്ലാം സംസാരിക്കുന്നതിനിടയിലും അദ്ദേഹത്തോട്‌ ഒന്നും അന്വേഷിച്ചില്ല. കാരണം ഒരു പക്ഷേ എന്റെ ചോദ്യങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം ഞാന്‍ ഭയപ്പെട്ടിരുന്നു. പകരം‍ കുറച്ച്‌ സമയമെങ്കിലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക്‌ എന്റെ വാചാലത പരിഹാരമാവട്ടേ എന്ന് കരുതുകയും ചെയ്തു. കഴിയുന്നിടത്തോളം യാത്രയില്‍ മൌനം പാലിക്കാറുള്ള ഞാന്‍ അന്ന് കൂടുതല്‍ സംസാരിച്ചു.

ഇടയ്കെപ്പഴോ വെച്ച്‌ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. ഇരുപത്‌ വര്‍ഷമായി ദുബൈയില്‍ എത്തിയിട്ട്‌. ഇപ്പോഴും കാര്യമായി സമ്പാദ്യം ഒന്നുമില്ല. രണ്ട്‌ പെണ്‍മക്കളെ വന്‍ സ്ത്രീധനം നല്‍കി കല്ല്യാണം കഴിച്ചയച്ചു. അതിന്റെ കടം ഇപ്പോഴും ബാക്കി. ഒരു മകന്‍ ഇപ്പോള്‍ പ്ലസ്സ്‌ടുവിന്‌ പഠിച്ച്‌ കൊണ്ടിരിക്കുന്നു. ഇവിടെ ഒത്തിരി വന്‍കമ്പനികളുടെ ലീഗല്‍ അഡ്വൈസറായ ഒരു ലബനനിയുടെ വിട്ടില്‍ കുക്കായി ജോലിചെയ്യുന്നു.

ഇപ്പോള്‍ അര്‍ജന്റായി നാട്ടില്‍ പോവുനുള്ള കാരണം അദ്ദേഹത്തിന്റെ ഉമ്മ മരണപെട്ടിരിക്കുന്നു. തലേന്ന് ഉച്ചക്ക്‌. പിറ്റേന്ന് രാവിലെ എത്തിയശേഷം ആണ്‌ ഖബറടക്കം... ഇത് പറയുന്നതിനിടേ‌ അദ്ദേഹം മുള കീറും പോലെ പൊട്ടിക്കരഞ്ഞു. ഞാന്‍ വല്ലാതെയായി. കരച്ചിലടങ്ങിയിട്ടും തേങ്ങലടകാന്‍ ശ്രമിച്ച് കൊണ്ട് അദ്ദേഹം തുടര്‍ന്നു.

എന്റെ പിതാവ് വളരേ ചെറുപ്പത്തിലേ മരിച്ച്‌ പോയി. എനിക്ക്‌ രണ്ട്‌ വയസ്സുള്ളപ്പോള്‍. പിന്നെ എന്നെ വളര്‍ത്തിയത്‌ ഉമ്മയാ. വൈകുന്നേരം വരേ നീളുന്ന കൊയ്ത് കഴിഞ്ഞ് ആ കൊയ്ത നെല്ല് തലച്ചുമടായി അവരുടെ വീട്ടിലെത്തിച്ച് എന്റെ കൈയ്യും പിടിച്ച് തിരിച്ച് പോരുമ്പോള്‍‍ വഴിയരികിലുള്ള കിണറില്‍ നിന്ന് ആര്‍ത്തിയോടെ വെള്ളം കോരിക്കുടിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അങ്ങനെ ഒരുപാട് കഷ്ടപെട്ടാ എന്നെ വളര്‍ത്തിയത്... എന്നിട്ടും എനിക്ക്‌ അവസാനം ഒന്ന് ജീവനോടെ കാണാനായില്ല. ഇന്നലെയും ഞാന്‍ വന്നോ എന്ന് അന്വേഷിച്ചിരുന്നത്രെ.

"പെട്ടന്നായിരുന്നോ അന്ത്യം..." എന്റെ തൊണ്ടയും വിങ്ങുന്നുണ്ടായിരുന്നു.

"അല്ല... ഒരു മാസമായി സുഖമില്ലാതെ കിടപ്പായിരുന്നു. ഒരാഴ്ചയായി സീരിയസ്സ്‌ ആയിട്ട്‌"

"പോകാമായിരുന്നില്ലേ..."

"എവിടെ മോനേ... ആദ്യം ഞാന്‍ ചോദിച്ചപ്പോള്‍ മുതലാളി പറഞ്ഞത്‌ ക്രസ്തുമസിന്‌ ഞങ്ങള്‍ നാട്ടില്‍ പോവും അപ്പോള്‍ പോവാം എന്നായിരുന്നു... പിന്നെ രണ്ടാമത്‌ ഞാന്‍ ചോദിച്ചു നാല് ദിവസം മുന്‍പ്... സീരിയസ്സാണ്‌ എന്ന് അറിഞ്ഞപ്പോള്‍"

അപ്പോള്‍ പറഞ്ഞു. അടുത്ത്‌ വെള്ളിയാഴ്ച രാത്രിയിലെ ഭക്ഷണം കൂടി ഉണ്ടാക്കിയ ശേഷം പോയാല്‍ മതിയെന്ന്. ഇന്ന് വ്യാഴാഴ്ച... നാളേക്ക്‌ ടിക്കറ്റ്‌ എടുത്തതായിരുന്നു... പക്ഷേ അത് വരെ എന്റെ ഉമ്മക്ക്‌ ആയുസ്സ് നീട്ടിക്കിട്ടിയില്ല. കവിളിലൂടെ ധാരധാരയായൊഴുകുന്ന കണ്ണീര് നോക്കി നിസംഗനായി ഞാനിരുന്നു. ഒന്ന് സമാധാനിപ്പിക്കാന്‍ പോലുമാവാതെ.

70 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്... ചിലര്‍ക്കെങ്കിലും മടുപ്പ് തോന്നുമെങ്കില്‍ ക്ഷമിക്കുമല്ലോ... കാരണം ഇതും ഒരു പ്രവാസിക്കഥ.

സു | Su said...

വായിച്ചു. ഓരോ പ്രവാസിയ്ക്കും ഉണ്ടാവുമായിരിക്കും, ഇതുപോലെ ഒരു നഷ്ടത്തിന്റെ കഥ പറയുവാന്‍. പോവാന്‍ മനസ്സ് കൊതിച്ചിട്ടും, പിന്നേയ്ക്ക് വെച്ച്, നഷ്ടക്കണക്കിലേക്ക് പോകുന്നവര്‍.
എന്നാലും ഒരുമാസം സമയം ഉണ്ടായിരുന്നു.

മുസ്തഫ|musthapha said...

ഒത്തിരി കഷ്ടപ്പെടുന്നവരുള്ള പ്രവാസി സമൂഹത്തിന്‍റെ മറ്റൊരു കഥ... നന്നായി പറഞ്ഞിരിക്കുന്നു ഇത്തിരി.

ഈ പോസ്റ്റ് ഒരനുഭവകഥ പോലെ എനിക്ക് തോന്നി.

വല്യമ്മായി said...

:(

Mubarak Merchant said...

പ്രവാസം കഥയിലെ ഒരു പശ്ചാത്തലം മാത്രം.
പച്ചയായ മനുഷന്റെ മനസ്സിലെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇത്തരം കഥകളിലൂടെ അനുവാചകര്‍ക്കു മുന്നിലെത്തുന്നത്.
അതില്‍ മടുപ്പു തോന്നുന്നവര്‍ മനുഷ്യത്തോലണിഞ്ഞ യന്ത്രങ്ങള്‍ മാത്രം.

ഗുഡ് വര്‍ക്ക് ഇത്തിരീ..

Haree said...

ഞാനൊരു പ്രവാസിയല്ല, എങ്കിലും മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക് പ്രവാസിയെന്നോ, മലയാളിയെന്നോ മറ്റോ ഉണ്ടോ? അതെ, ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്തു തീര്‍ക്കണം. നാളെ ചെയ്യുവാന്‍ നാമുണ്ടാവുമോ എന്നാരുകണ്ടു. ചെയ്യണമെന്നറിഞ്ഞിട്ടും സാഹചര്യങ്ങള്‍ മൂലം ചെയ്യുവാന്‍ കഴിയാത്തവരുടെ അവസ്ഥയെയോര്‍ത്ത് വേദനിക്കുകയല്ലാതെന്തു ചെയ്യാന്‍.
--

ഇട്ടിമാളു അഗ്നിമിത്ര said...

മരണം രംഗബോധമില്ലാത്ത കോമാളി അല്ലെ? എന്നാലും ... എന്തോ ...

അത്തിക്കുര്‍ശി said...

ഇത്തിരീ,

വളരെ ടച്ചിംഗ്‌!
ഇത്തരം മക്കളെയും, പല എമര്‍ജന്‍സി യാത്രക്കാരെയും പലപ്പോഴായി കണ്ടിട്ടുണ്ട്‌, സംസാരിച്ചിട്ടും

കുറുമാന്‍ said...

എന്തു പറയാന്‍? പ്രവാസികളുടെ നൊമ്പരങ്ങളെകുറിച്ച്, അവര്‍ക്കു നഷ്ടപെടുന്ന ജീവിതത്തെകുറിച്ചൊക്കെ പറഞ്ഞാല്‍ തീരുമോ? വളരെ നന്നായി എഴുതിയിരിക്കുന്നു ഇത്തീരി. അദ്ദേഹത്തിനെ നേരിട്ടു കണ്ട് ഒപ്പം യാത്ര ചെയ്തപോലുള്ള ഒരനുഭവം.

വിചാരം said...

ഇത്തിരിയുടെ മനസ്സിന്‍റെയുള്ളില്‍ ഞാനായിരുന്നുവോ .. എന്‍റെ കണ്‍ മുന്‍പിലാ പ്രവാസിയുടെ കണ്ണുനീര്‍ എന്‍റെ ഹൃദയത്തിലേക്കും .. അറിയാതെ എന്‍റെ കണ്ണും നനച്ചുവോ ?
പ്രവാസി എന്നാല്‍ നഷ്ടപ്പെടാനായി ജനിച്ചവന്‍ എന്നാണോ അര്‍ത്ഥം ?

ശാലിനി said...

അദ്ദേഹത്തിന്റെ വേദന ശരിക്കും മനസിലാവുന്നു. കാരണം സമാനമായ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് ഞാനും.

ഏറനാടന്‍ said...

അതെ, ഒരു പ്രവാസി എപ്പഴും പ്രതീക്ഷിച്ച്‌ ഇരിക്കേണ്ട ഒരു സന്ദര്‍ഭം തന്നെ. ഇത്തിരിമാഷ്‌ അത്‌ കഥയില്‍ കാണിച്ചത്‌ യാഥാര്‍ഥ്യമാവാതിരിക്കട്ടെ അല്ലേ?

Unknown said...

ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയല്ലേ ഗള്‍ഫില്‍ വരുന്നത്? എങ്കിലും ഒരു സങ്കടം..

സുല്‍ |Sul said...

വീടിനേയും വീട്ടുകാരെയും നാടിനേയും നാട്ടാരെയും ഉപേക്ഷിച്ചുപോരുന്ന ഗള്‍ഫ് പ്രവാസിക്ക്, നീക്കിയിരിപ്പ് ഇത്തരം വേദനകള്‍ മാത്രം.

-സുല്‍

Rasheed Chalil said...

ദില്‍ബാ തീര്‍ച്ചയായും... പക്ഷേ അന്ന് അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട്. പാചകത്തിനായി മൂന്ന് ജോലിക്കാരുള്ള ആ വീട്ടില്‍ ഇദ്ദേഹത്തിന് ലീവ് അനുവദിക്കാതിരിക്കാനുള്ള കാരണം പറഞ്ഞത് വെള്ളിയാഴ്ച രാത്രിയിലെ ഭക്ഷണം ഉണ്ടാക്കിയിട്ട് പോവാം എന്നാണ്.

വീട്ടില്‍ നിന്ന് വന്ന ദിവസം പാസ്പോര്‍ട്ട് സ്പോണ്‍സറേ ഏല്‍പ്പിച്ചാല്‍ പലപ്പോഴും‍ തിരിച്ച് കിട്ടുന്നത് നാട്ടില്‍ പോവാനാന്‍ മാത്രമാണ്...

പലപ്പോഴും നിസ്സഹയരാവുന്നു... എല്ലാവരും
എല്ലാം അറിഞ്ഞിട്ടാണെങ്കിലും.

Unknown said...

ഇങ്ങനെയൊക്കെയും സംഭവിയ്ക്കാം എന്ന് അറിയുമല്ലോ ഒരു ഗള്‍ഫുകാരന് എന്നാണ് ഞാന്‍ പറഞ്ഞത്. നാളെ ഒരു പക്ഷെ എനിയ്ക്കും സംഭവിച്ചേയ്ക്കാം.പക്ഷെ അത് ഞാന്‍ ഒരിക്കല്‍ എടുത്ത ഒരു തീരുമാനത്തിനോട് ബന്ധപ്പെട്ട റിസ്കാണ്. ഇത് എന്റെ മേല്‍ വന്ന് പതിച്ച ഒരു അവിചാരിത ദുരന്തം എന്ന് കരുതാനും വിലപിയ്ക്കാനും അന്ന് എനിയ്ക്ക് കഴിയില്ല കാരണം ഇതൊക്കെ അറിഞ്ഞ് കൊണ്ടാണ് മിക്കവരും ഇവിടെ വന്ന് തൊഴില്‍ ചെയ്യാന്‍ തയ്യാറാവുന്നത്.

എന്നാലും ക്രൂരതയ്ക്കിരയാവുന്ന പാവങ്ങളുടെ കണ്ണീര് കണ്ടില്ല എന്ന് നടിയ്ക്കുകയല്ല ഞാന്‍. ഞാന്‍ കാണുന്ന ഒരു വശം പറഞ്ഞു എന്ന് മാത്രം. ഇവിടെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയും പെട്ട് പോകുകയും ചെയ്യുന്നവരുടെ കാര്യം കഷ്ടം തന്നെയാണ്.

Rasheed Chalil said...

:)

ഷാ... said...

നന്നായി എഴുതി....

സൂര്യോദയം said...

പ്രവാസികളുടെ ചില വിഷമതകളില്‍ ഒന്ന്... വളരെ തന്മയത്തത്തോടെ പറഞ്ഞിരിയ്ക്കുന്നു.. :-(

സ്വാര്‍ത്ഥന്‍ said...

ഇത്തിരീ...
വിസ പുതുക്കണം, ഖുറുജ് എടുക്കണം...
സ്പോണ്‍സറെ തപ്പി നടക്കുന്നതിനിടയ്ക്കാ ഈ പോസ്റ്റ് കണ്ടത്.
ഈ ആയിരങ്ങളില്‍ ഒരുവന്‍, ഞാനും

കരീം മാഷ്‌ said...

പ്രവാസലോകം പരിപാടി കൈരളി കാണിക്കുമ്പോള്‍ ആദ്യമൊക്കെ വിടാതെ കാണുമായിരുന്നു. ഇപ്പോള്‍ ആ സങ്കടം കണ്ടു കണ്ടു അതിനെ അതിജീവിച്ച മനസ്സായതിനാല്‍ റിമോട്ടു തെരയുന്നു.
നാം മറക്കാന്‍ ശ്രമിക്കുന്ന സങ്കടങ്ങളാണിതെല്ലാം.

Anonymous said...

നൊമ്പരപ്പെടുത്തുന്ന അനുഭവം
Nousher

Rasheed Chalil said...

സുചേച്ചീ നന്ദി. അതേ ഒരു വന്‍ നഷ്ടത്തിന്റെ പുറത്തിരുന്നാണ്‌ ഇത്‌ പോസ്റ്റാക്കിയത്‌ (മുമ്പെങ്ങോ എഴുതി വെച്ചതായിരുന്നു). ചേച്ചീ ഇവിടെ വരുന്നവരില്‍ നല്ലോരു ശതമാനവും വന്നദിവമോ പിറ്റേന്നോ പാസ്പോര്‍ട്ട്‌ സ്പോണ്‍സറേ ഏല്‍പ്പിക്കേണ്ടവരാണ്‌ (അങ്ങനെ വേണ്ടന്ന നിയമമുണ്ടെങ്കിലും)... ആവശ്യമനുസരിച്ച്‌ നാട്ടില്‍ പോവാന്‍ കഴിയുന്നവര്‍ വളരേ ചുരുക്കം.

അഗ്രജന്‍ നന്ദി. അതേ ഇത്‌ എന്റെ ഒരു അനുഭവം തന്നെ.

വല്ല്യമ്മായി :)

ഇക്കാസേ നന്ദി. തീര്‍ച്ചയായും... ആവര്‍ത്തിച്ച്‌ വന്ന് കൊണ്ടിരിക്കുന്ന പ്രവാസിയുടെ സങ്കടങ്ങളോട്‌ പൊതുവെ ഒരു കാഴ്ചപ്പാട്‌ ഉണ്ട്‌... അതാണ്‌ ആദ്യകമന്റില്‍ അങ്ങനെ സൂചിപ്പിച്ചത്‌... ഒരു പ്രവാസിയുടെ അമര്‍ഷം മാത്രമായി മനസ്സിലാക്കിയാല്‍ മതി.

ഹരീ നന്ദി. മനുഷ്യന്റെ ദുഃഖങ്ങള്‍ എല്ലായിടത്തും ഒരുപോലെ തന്നെ.

ഇട്ടിമാളൂ നന്ദി :)

അത്തിക്കുര്‍ശിമാഷേ നന്ദി

കുറുമന്‍ജീ നന്ദി കെട്ടോ

വിചാരമേ നന്ദി. അല്ല കൂട്ടുകാരാ... നേട്ടങ്ങളുടെ പട്ടികയ്കിടയില്‍ പ്രവാസിയുടെ നഷ്ടങ്ങള്‍ അറിഞ്ഞ്‌ കൊണ്ട്‌ മറക്കേണ്ടി വരുന്നു.

ഏറനാടന്‍മാഷേ നന്ദി.

സുല്‍ നന്ദി. അത്‌ മുഴുവന്‍ ശരിയല്ല... ഒത്തിരി നേട്ടങ്ങള്‍ പ്രവാസം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌. അതിനിടയില്‍ വന്‍ നഷ്ടങ്ങളും... ബാലന്‍സ്‌ ഷീറ്റിനെ കുറിച്ച്‌ ചിന്തിച്ചാല്‍ ചുറ്റിപ്പോവും.

ദില്‍ബുവേ നന്ദി.

ബത്തേരിയന്‍ നന്ദി

ഇടിവാള്‍ജീ നന്ദി കെട്ടോ

സൂര്യോദയമേ നന്ദി.

സ്വര്‍ത്ഥന്‍ മാഷേ ആ ആയിരങ്ങളിലെ ഒരുവനാണ്‌ ഞാനും.

കരീം മാഷേ നന്ദി. സത്യമാണ്‌ മാഷേ... ആ പ്രോഗ്രാം കാണുമ്പോഴൊക്കെ കണ്ണുനിറയാറുണ്ട്‌.

നൌഷര്‍ നന്ദി.

വായിച്ചവര്‍ക്ക്‌ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Sapna Anu B.George said...

“അവള്‍ വരുന്നുണ്ടോ! ആ വരട്ടെ..എന്നെ വിളിക്കണം..” ഇത്ര മാത്രമേ എന്റെ ‘ഡാഡി‘ അവസാനമായി പറഞ്ഞോള്ളൂ,പിന്നെ അബോധാവസ്ഥയിലേക്കു പോയിക്കഴിഞ്ഞിരുന്നു, ഒരു പക്ഷെ, എന്നെ കണ്ടാല്‍ ഇനിയും ജീവിക്കണം എന്നു ആഗ്രഹിച്ചേക്കാം.കൈവിട്ടുപോകുമ്പോള്‍‍ ഒന്നു ജീവനോടെ കാണാന്‍ പറ്റുക, ഭാഗ്യം ചെയ്തവര്‍ക്കേ കഴിയൂ , ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ,അനുഭവിച്ചതാണ്, ഞാനും. ഇത്ര നന്നായി വാക്കുകളിലൂടെ വരച്ചു കാട്ടിയതിനു നന്ദി.

Areekkodan | അരീക്കോടന്‍ said...

നന്നായി...

Anonymous said...

ഇത്തിരീ ടച്ചിംഗ്.

mydailypassiveincome said...

ഇത്തിരിയുടെ പോസ്റ്റും അവസാനത്തെ സപ്നയുടെ കമന്റും വായിച്ച് കണ്ണുനിറഞ്ഞു :(

വേണു venu said...

ഇത്തിരി,
ഇതു് ഗള്‍ഫു പ്രവാസിയുടെ മാത്രം ദുഃഖമല്ല. ഏതൊരു പ്രവാസിയുടെയും. വിവരം അറിഞ്ഞാല്‍ ശവദാഹത്തിനു മുന്‍പു് മിക്ക ഗള്‍ഫു പ്രവാസിക്കും എത്തി ചേരാനൊക്ക്കും. അതു പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള ഇന്ഡ്യൈയിലെ യുപീ,ഉത്തരാഞ്ചല്‍,ആസ്സാം അതു പോലെ എനിക്കുമറിയാത്ത പ്രദേശങ്ങളിലെ പ്രവാസികള്‍ നാട്ടില്‍ നിന്നു തിരിക്കുമ്പോള്‍ മനസ്സില്‍ കുറിക്കുന്നു. ഇനി .ഇനി, കണ്ണുനീരിലോളിപ്പിക്കുന്ന നിശ്വാസങ്ങളില്‍ ..ഒരു പക്ഷേ, ഇനി ഒരിക്കലും.
വിവരമറിഞ്ഞു ഡല്‍ഹി വഴി പ്ലയിന്‍ കിട്ടിയെത്തുമ്പോഴേയ്ക്കും സന്‍‍ചയന ദിവസം.
പോസ്റ്റിഷ്ടപ്പെട്ടു

asdfasdf asfdasdf said...

ഇത്തിരി..പ്രവാസിയുടെ നൊമ്പരങ്ങള്‍ എന്നും മനസ്സു നീറ്റാറുണ്ട്. :(

Rasheed Chalil said...

സ്വപ്നാ/അരീകോടന്‍/നിയാസ്/മഴത്തുള്ളി/വേണു/ കുട്ടമ്മേനോന്‍... എല്ലാ‍വര്‍ക്കും ഒത്തിരി നന്ദി

ചീര I Cheera said...

ഒന്നും പറയാനില്ല..
കരീം മാഷ് പറഞ പോലെ പ്രവാസ ലോകം വല്ലാതെ കരയിയ്ക്കാറുണ്ട്...
ഇതു വായിച്ചപ്പോഴും അതു പോലെ ആയിപോയി..

P Das said...

:(

P Das said...

:(

സ്വാര്‍ത്ഥന്‍ said...

പ്രിയപ്പെട്ട റഷീദ്,
വാപ്പയുടെ വേര്‍പാടില്‍ ഞാനും പങ്കുചേരുന്നു...
പ്രാര്‍ത്ഥനകള്‍...

Mubarak Merchant said...

പ്രിയ റഷീദിക്ക,
നിങ്ങളുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

കണ്ണൂസ്‌ said...

എപ്പോഴാ ഉണ്ടായത്‌? ഇത്തിരി നാട്ടില്‍പ്പോയോ?

സര്‍വശക്തന്‍ എല്ലാവര്‍ക്കും സമാധാനവും ശക്തിയും നല്‍കട്ടെ!!

കുറുമാന്‍ said...

റഷീദ്, താങ്കളുടെ ദുഖത്തില്‍ പങ്കു ചേരുന്നു

Unknown said...

റഷീദ്.. താങ്കളുടെ ദുഖം അറിയുന്നു. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഓരോ മനുഷ്യനും മരണം രുചിക്കും എന്നാണല്ലോ ഖുര്‍ആന്‍ പറഞത്.. അല്ലഹു അദ്ദേഹത്തിനു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.

വേണു venu said...

റഷീദു്,
താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

ഇളംതെന്നല്‍.... said...

താങ്കളുടെയും കുടുംബത്തിന്റേയും ദുഖത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു....
ഈ വിയോഗം തങ്ങാനുള്ള ശക്തി സര്‍വ്വശക്തന്‍ നല്‍കുമാ‍റാകട്ടെ....
പ്രാര്‍ത്ഥനയോടെ ...

ഏറനാടന്‍ said...

റഷീദ്‌ക്കയുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

കരീം മാഷ്‌ said...

താങ്കളുടെയും കുടുംബത്തിന്റേയും ദുഖത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു....
ഈ വിയോഗം തങ്ങാനുള്ള ശക്തി സര്‍വ്വശക്തന്‍ നല്‍കുമാ‍റാകട്ടെ....

innalinnahi va inna ilahi raajihuun.

asdfasdf asfdasdf said...

താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

ആവനാഴി said...

പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. മനസിന്റെ ഉള്ളറയില്‍ വല്ലാത്തൊരു നീറ്റല്‍.

ശാലിനി said...

ഇത്തിരിയുടെ പിതാവ് മരിച്ചോ? ഈ പോസ്റ്റ് ഇട്ടുകഴിഞ്ഞ് ഇങ്ങനെയൊരു വാര്‍ത്ത!

താങ്കളുടെ ദുഖത്തില്‍ പങ്കു ചേരുന്നു

Unknown said...

റഷീദിക്കാ,
ദു:ഖത്തില്‍ പങ്ക് ചേരുന്നു. പ്രാര്‍ത്ഥിയ്ക്കുന്നു.

വിചാരം said...

റഷീദിന്‍റെ പിതാവിന്‍റെ വേര്‍പാടില്‍ ഞാനും ദു:ഖിക്കുന്നു, പരേതന് അദ്ദേഹത്തിന്‍റേയും കുടുംബത്തിന്‍റേയും വിശ്വാസപ്രകാരം ആത്മശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

സു | Su said...

:( ദുഃഖം സഹിക്കാന്‍, ദൈവം കരുത്ത് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

qw_er_ty

Unknown said...

ഓരോ പ്രവാസിക്കും ഇതു പോലുള്ള തീക്കട്ട പോലുള്ള അനുഭവം ഉണ്ടാകും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇത്തിരി യുടെ പോസ്റ്റ് ഹൃദയത്തെ തൊടുന്നു. ഇത് ഒരു അനുഭവകഥയാണൊ? അതൊ വെറും ഒരു കഥയൊ? ഇത് അനുഭവമാണെന്ന് ഞാന്‍ കരുതുന്നു.

ആ യാത്രക്കാരന് ഒരു മിനുട്ട് ആശ്വാസം നല്‍കാന്‍ ഇത്തിരിക്കായെങ്കില്‍ ഇത്തിരി ചെയ്ത പുണ്യത്തിന്‍റെ ഫലം എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്പര്‍ശം മതി ആശ്വാസത്തിന്. ഒരു റാണി ജ്യൂസ്സ് നല്‍കുമ്പോള്‍ അയാള്‍ക്കുണ്ടാവുന്ന ഒരു കൈത്താങ്ങ് തീര്‍ച്ചയായും താങ്കള്‍ വലിയ മനുഷ്യനാകുന്നു. നമ്മളില്‍ പലരും പലപ്പോഴും ചെയ്യാത്തത് താങ്കള്‍ ചെയ്തു.

ഒത്തിരി വൈകിയാണ് ഇത് വായിച്ചത് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ...

സ്നേഹത്തോടെ
രാജു

തമനു said...

റഷീദ് ഭായ്‌,

വാപ്പയുടെ നല്ല ഓര്‍മ്മകള്‍ ജീവിതത്തിലെന്നും കരുത്തും, വെളിച്ചവുമാകട്ടെ.

എല്ലാത്തിനും സര്‍വശക്തന്‍ ബലം നല്‍കട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Kumar Neelakandan © (Kumar NM) said...

താങ്കളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

അത്തിക്കുര്‍ശി said...

Inna lillaahi...

ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ അശക്തം. എങ്കിലും, വേര്‍പാടുകള്‍ അനിവാര്യമാണല്ലോ, വേണ്ടപ്പെട്ടവരാണെങ്കിലും.
എല്ലാപ്രാര്‍ഥനകളും.
ദു:ഖത്തില്‍ പങ്കുചേരുന്നു.,

ibnu subair said...

::(

krish | കൃഷ് said...

ഇത്തിരിവെട്ടം:

താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കൃഷ്‌ | krish

Unknown said...

ഇത്തിരി.. താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.

പ്രിയംവദ-priyamvada said...

താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

qw_er_ty

സുഗതരാജ് പലേരി said...

താങ്കാളുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

അലിഫ് & ഷം‌ല said...

ഇത്തിരീ, താങ്കളുടെയും കുടുംബത്തിന്റേയും ദുഖത്തില്‍ ഞങ്ങളും പങ്ക്ചേരുന്നു സര്‍വശക്തന്‍ എല്ലാവര്‍ക്കും സമാധാനവും ശക്തിയും നല്‍കട്ടെ

Unknown said...

ഇത്തിരീ,
മനസ്സിനെ തൊടുന്ന വിവരണം.
താങ്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.

നാട്ടില്‍ എന്റെ ഒരമ്മാവനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്,ബഹ്രൈനിലുള്ള ഒരു മകന്‍ നാട്ടില്‍ വന്ന് മകളുടെ വിവാഹമൊക്കെ നടത്തി തിരിച്ചുപോയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. അദ്ദേഹത്തിന്റെ അവസ്ഥയാണ് വായിക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കോടി വന്നത്.

Anonymous said...

ഇത്തിരീ,
ഞാനാകെ കണ്‍ഫ്യൂഷനിലായി. അരമണിക്കൂറ് ഇതിലെ കമന്റുകളില്‍ നോക്കിയിരുന്നു. ഒന്നും പിടികിട്ടുന്നില്ല. കാരണം ജനുവരി 22 നു തന്നെ ഞാന്‍ ഈ പോസ്റ്റ് വായിച്ചിരുന്നു. കമന്റിടാന്‍ നോക്കിയപ്പോള്‍ നടന്നില്ല പിന്നീടെഴുതാമെന്നു കരുതി മാറ്റി വച്ചു. ഇന്നിപ്പൊള്‍ പിന്മൊഴിയില്‍ കണ്ട കമന്റുകള്‍ കണ്ടപ്പോള്‍ ഒരു സംശയം. പലവട്ടം ആ പോസ്റ്റൂ വായിച്ചു. 35 കമന്റുകള്‍ വരെ വായിച്ചപ്പൊള്‍ ആ പോസ്റ്റിന്റെ കമന്റുകളാണെന്നു മനസ്സിലായി. അതു കഴിഞ്ഞപ്പോള്‍ ആകെ മാറി മറിഞ്ഞിരിക്കുന്നു. സത്യത്തില്‍ ഇപ്പോഴും ഒരു തരം പരിഭ്രമം അതു വിട്ടുമാറിയില്ല.
താങ്കള്‍ക്കും കുടുംബത്തിനും ഉണ്ടായ ദുഖത്തില്‍ ഞനും പങ്കു ചേരുന്നു.

Anonymous said...

മനസ്സ്‌ പതറുമ്പോള്‍ സംസാരത്തേക്കാളും പ്രാര്‍ത്ഥനയില്‍ മനസ്സ്സ്‌ നിറക്കുക.

എം.എച്ച്.സഹീര്‍ said...

മനസ്സ്‌ പതറുമ്പോള്‍ സംസാരത്തേക്കാളും പ്രാര്‍ത്ഥനയില്‍ മനസ്സ്സ്‌ നിറക്കുക.

ചീര I Cheera said...

എല്ലാം ഉള്‍ക്കൊള്ളാനും, മറികടക്കാനുമുള്ള ധൈര്യം, അദ്ദേഹത്തിന്റെ കുടുമ്പത്തിനു ഈശ്വരന്‍ പകര്‍ന്നു തരട്ടെ എന്നു പ്രാര്‍ഥിയ്ക്കുന്നു..

Siji vyloppilly said...

ഇത്‌ വായിച്ചതിനു ശേഷം മറ്റൊന്നും വായിക്കാന്‍ തോന്നുന്നില്ല. എല്ലാം സഹിക്കാന്‍ ഈശ്വരന്‍ ശക്തിതരട്ടെ..

Anonymous said...

ഇത്തിരിവെട്ടം
കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്.
ഭംഗിയായി വിവരിച്ചിരിക്കുന്നു

Anonymous said...

റഷീദ്‌

താങ്കളുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു

divaswapnam

Yamini said...

ഇത്തിരി,
കഥ ഇന്നാണു വായിച്ചത്‌.വളരെ വിഷമമുണ്ടാക്കിയ വിവരണം... തുടര്‍ന്ന് കമന്റുകള്‍ വായിച്ചപ്പൊഴാണു താങ്കളുടെ പിതാവിന്റെ വിയോഗത്തെക്കുറിച്ചറിഞ്ഞത്‌. താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.
qw_er_ty

aneel kumar said...

താങ്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Unknown said...

ഇത്തിരിവെട്ടം ചേട്ടാ,
ദു:ഖത്തില്‍ പങ്ക് ചേരുന്നു. പ്രാര്‍ത്ഥിയ്ക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിന്‍ ശാന്തി ലഭിക്കട്ടെ...

Anonymous said...

innaa lillaahi va innaa ilaihi Raajihoon

ഇരു ലോകത്തും വിജയം വരിച്ചവരുടെ കൂടെ ലോകേക നാഥന്‍ അദ്ദേഹത്തിനും ഇടം നല്‍കട്ടെ.. ആമീന്‍ 

Nousher