Sunday, March 18, 2007

തുടര്‍ചലനം...

മരിക്കാത്ത ഓര്‍മ്മകളുടെ ഓര്‍മ്മയ്ക്കായി... എന്ന കഥയ്ക്ക് ഒരു തുടര്‍ച്ച.
------

അരണ്ട വെളിച്ചത്തില്‍ ചുവരിലെ ചലിക്കുന്ന സമയത്തിന്റെ ശബ്ദത്തിലൂടെ യാത്ര ചെയ്തെത്തിയ മനസ്സ്‌ ഫോണിലൂടെ ഒഴുകിയെത്തേണ്ട വാചകങ്ങളുമായി സല്ലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉറക്കത്തിന്റെ ആലിംഗനത്തില്‍ നിന്നുണര്‍ന്ന ശേഷം ചുവരില്‍ തൂങ്ങുന്ന പഴയ ക്ലോക്കിന്റെ നിമിഷങ്ങള്‍ക്കിടയില്‍ അകലം വര്‍ദ്ധിച്ചിരിക്കുന്നു. അരിച്ചരിച്ചെത്തുന്ന കാലത്തിന്റെ ഗര്‍ഭത്തിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ടെലിഫോണ്‍ ബെല്ലിനായുള്ള കാത്തിരിപ്പ്‌ പോലും ആസ്വാദ്യകരമായിരിക്കുന്നു.


കഴുത്തറ്റം വലിച്ചിട്ട ബെഡ്‌ഷീറ്റിനകത്ത്‌ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുമായി അടുത്ത്‌ കിടക്കുന്ന നിര്‍മ്മലയെ ഉണര്‍ത്തിയാലോ എന്ന് ഒരു നിമിഷം തോന്നി. മനസ്സിനും ശരീരത്തിനും ഉറക്കം നഷ്ടപ്പെട്ട്‌ പ്രഭാതം കാത്ത്‌ കിടക്കേണ്ടി വരാറുള്ള ദിവസങ്ങളില്ലെല്ലാം ജനിച്ച്‌ മരിക്കാറുള്ള ഒരു ചിന്ത.


കൂട്ടിവെച്ച ചകിരിയ്ക്കിടയിലെ കത്തുന്ന കണലില്‍ എന്റെ സുചി വെന്ത്‌ തീരുമ്പോള്‍ മനസ്സില്‍ പടര്‍ന്ന തീയുമായാണ്‌ നോക്കിനിന്നത്‌. സകല രോമകൂപങ്ങളിലും വ്യാപിച്ച അവളെന്ന നഷ്ടബോധം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അഗ്നിയുടെ ആലിംഗനത്തിലുള്ള അവളെ അധികം നോക്കിനില്‍ക്കാനാവതെ കുട്ടമ്മാവന്റെ കൂടെ പതുക്കേ വീട്ടിലേക്ക്‌ നടന്നു.


ഏകമകളെ അഗ്നിക്ക്‌ വിട്ട്‌ കൊടുത്ത്‌ അസ്വസ്ഥനായി നടക്കുന്ന ഒരച്ഛന്‍ മുറ്റത്ത്‌ തന്നെയുണ്ട്‌. അടുത്തെത്തിയപ്പോള്‍ തോളിലൊന്ന് തട്ടി. എന്നെ ആശ്വാസിപ്പിക്കാനാണോ അതോ സ്വയം ആശ്വസിക്കാനാണോ എന്നറിയാതെ കണ്ണുയര്‍ത്തിയപ്പോള്‍ രണ്ടുകണ്ണും അമര്‍ത്തിത്തുടച്ച അദ്ദേഹത്തിന്റെ ചലനങ്ങളിലും എന്നെ ബാധിച്ച നിരാശ്രയത്വം ഉണ്ടെന്ന് മനസ്സ്‌ പറഞ്ഞു.


വീടിനുള്ളില്‍ ബാക്കിയായ സുചിയുടെ ജീവനുള്ള ഓര്‍മ്മളുമായി സംവദിച്ചപ്പോഴെല്ലാം എത്രയും പെട്ടൊന്ന് ഇവിടം വിട്ട്‌ ഡല്‍ഹിയില്‍ എത്തിയാല്‍ എല്ലാം ശരിയാവും എന്ന് മനസ്സ്‌ പറഞ്ഞു കൊണ്ടിരുന്നു. വാക്കുകളാല്‍ വര്‍ണ്ണിക്കാനാവാത്ത സൌഹൃദം സമ്മാനിക്കാനായി വിടര്‍ന്ന് പൊഴിഞ്ഞ അവള്‍ വീണ്ടും ഓര്‍മ്മയില്‍ എരിയുന്ന കണലായിരിക്കുന്നു.


അപ്പോഴും മനസ്സില്‍ വേരുപിടിച്ച ഒരു ചോദ്യമുണ്ടായിരുന്നു; സുചി ഏല്‍പ്പിച്ച്‌ പോയ കുഞ്ഞുജീവന്‍. ഞങ്ങളുടെ സ്നേഹത്തിന്റെ മറക്കാനാവാത്ത ചിഹ്നമായി അവളെ വളര്‍ത്തേണ്ടതുണ്ട്‌. ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങളുമായി ഉറക്കമില്ലാതായ ആ രാത്രിയില്‍ അടുക്കളയില്‍ നിന്ന് കാതിലെത്തിയ വാക്കുകള്‍ എന്നെ ഞെട്ടിച്ചു. " ഭൂമിയില്‍ കാല്‌ കുത്തിയപ്പോള്‍ തന്നെ തള്ളയുടെ കാര്യം കഴിഞ്ഞു... ഇനി ആരോക്കെയാണാവോ ഈ അസുരവിത്ത്‌."


എന്നിലെ പിതാവ്‌ എന്നില്‍ സ്നേഹത്തിന്റെ തിരമാലയായി. അത്‌ സിരകളില്‍ സൃഷ്ടിച്ച സ്നേഹത്തിന്റെ ചൂടുമായി ഞാനെണീറ്റു. തളത്തിലെ തൊട്ടിലില്‍ തളര്‍ന്നുറങ്ങുന്ന അവളെ അടിയില്‍ വിരിച്ച വെളുത്ത തുണിയടക്കം പതുക്കെ എടുത്തു. ഞങ്ങളുടെ സമിശ്ര ഗന്ധമുള്ള കവിളില്‍ ചുണ്ടമര്‍ത്തണം എന്ന് മനസ്സ്‌ തുടിച്ചെങ്കിലും അവളുടെ സുഖനിദ്രയ്കായി നടക്കാതെ പോയ മോഹമായി മാറ്റിവെച്ചു. കട്ടിലില്‍ തെട്ടടുത്ത്‌ കിടത്തുമ്പോള്‍ അവളുടെ ചുണ്ടില്‍ ഉറക്കത്തിലെ പുഞ്ചിരിയുണ്ടായിരുന്നു.


പിറ്റേന്ന് ഡല്‍ഹിയിലേക്ക്‌ തിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആദ്യത്തെ ഭൂകമ്പം സംഭവിച്ചു. പോവതിരിക്കാനായി ഒരായിരം കാരണങ്ങള്‍ നിരത്തുന്ന മനസ്സുകളില്‍ ഈ ചോരകുഞ്ഞാണ്‌ ഏറ്റവും വലിയ ചോദ്യചിഹ്നം എന്ന് സാമാന്യ ബുദ്ധിവെച്ച്‌ തന്നെ ഞാനൂഹിച്ചു. "ഇവളും എന്റെ കൂടെ പോരുന്നു" എന്റെ തീരുമാനം സൃഷ്ടിച്ച നിശ്ശബ്ദതയ്കിടയില്‍ അമ്മയുടെ കണ്ണുകളില്‍ മാത്രം 'ആരോട്‌ വാശിതീര്‍ക്കാന്‍' എന്ന ചോദ്യം ഞാന്‍ വായിച്ചെടുത്തു. 'ഇവള്‍ എന്റെ ജീവന്റെ ശേഷിച്ചിരുപ്പാണമ്മേ...' എന്ന് കണ്ണുകളിലൂടെ മറുപടിയും നല്‍കി


പിറ്റേന്ന് മാറോടൊട്ടി കിടന്ന് എന്റെ ഷര്‍ട്ടില്‍ പതുക്കേ ചപ്പികൊണ്ടിരിക്കുന്ന അവളുമായി യാത്രതുടങ്ങവേ "ഇനിയെന്ത്‌" എന്ന ഹൃദയത്തിന്റെ ചോദ്യത്തെ ഞാന്‍ അവഗണിച്ചു. ചൂടാറിയ പാല്‍ നുണഞ്ഞിറക്കവേ അവള്‍ ആദ്യമായി എന്നെ കണ്ണിമയ്ക്കാതെ നോക്കി. ഉരുകുന്ന നെഞ്ചിന്‍കൂടിനോട്‌ ചേര്‍ത്തുപിടിച്ച്‌ പതുക്കേ ആട്ടിയുറക്കിയ അന്ന് മുതല്‍ അവള്‍ക്കായി ഞാന്‍ ഉറക്കമൊഴിക്കാന്‍ തുടങ്ങി.


ലോദി റോഡിലെ കൊച്ചുമുറിയില്‍ നിന്ന് അവളേയും കൊണ്ടിറങ്ങി, അടുത്തുള്ള ഡാഫോഡില്‍സ്‌ കിഡ്‌സ്‌ കോര്‍ണറില്‍ ഏല്‍പ്പിച്ച്‌ പതുക്കേ തിരിഞ്ഞ്‌ നടക്കുമ്പോള്‍ മനസ്സില്‍ നിന്ന് എന്തോ പറിച്ചെറിയും പോലെയായിര്‍ന്നു. പിന്നീട്‌ ഇരച്ച്‌ നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കോണാട്ട്‌ പ്ലേസിലെ ഓഫീസ്‌ കെട്ടിടത്തിലേക്ക്‌. അവിടെ ഓരോ നിമിഷവും നീറുന്ന മനസ്സുമായി വൈകുന്നേരം വരേ കാത്തിരുന്നു. വൈകുന്നേരം തിരിച്ച്‌ അവളുമായി റൂമിലേക്ക്‌. അവളും ഈ ജീവിത രീതിയുമായി ഇണങ്ങി. അതിനിടയ്ക്‌ എപ്പൊഴോ അവള്‍ക്ക്‌ ഞാന്‍ തന്നെ രാധിക എന്ന് പേര്‌ വിളിച്ചു.


കിഡ്‌സ്‌ കോര്‍ണറില്‍ നിന്ന് കുഞ്ഞിന്‌ പനിയുണ്ടെന്ന് വിളിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ ആദ്യം ഉള്ളം കാലിന്റെ മധ്യത്തില്‍ നിന്നുള്ള ചൂട്‌ ശരീരം മുഴുവന്‍ വ്യാപിച്ചു. പിന്നീട്‌ ഓഫീസില്‍ നിന്ന് ശരിക്കും ഓടുകയായിരുന്നു. അവളുമായി 'സിറ്റി ഹോസ്പിറ്റലില്‍' എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. ടൈഫോയ്ഡാണ്‌... അഡ്മിറ്റാവണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സിന്‌ ആധിയയി. പുലരുവോളം അവളുടെ കുഞ്ഞുമുഖവും നോക്കിയിരുന്നു. പിറ്റേന്ന് ഓഫീസിലേക്ക്‌ വിളിച്ചു പറഞ്ഞു. ഇന്ന് വരാനാവിലെന്ന്.


പിറ്റേന്നാണ്‌ നിര്‍മലയേ ജീവിതത്തില്‍ ആദ്യമായി കണ്ടത്‌. എവിടെയാണെങ്കിലും കുഞ്ഞിന്റെ അമ്മയെ വിളിക്കണം. ഇവള്‍ക്ക്‌ ഇപ്പോള്‍ ഒരു അമ്മയുടെ സാന്ത്വനം ആവശ്യമാണെന്ന്' പറഞ്ഞ്‌ രൂക്ഷമായി നോക്കിയപ്പോള്‍ നിസംഗനായി ഞാന്‍ പറഞ്ഞു. "കഴിയില്ല സിസ്റ്റര്‍... അവള്‍ക്ക്‌ ഇങ്ങോട്ട്‌ വരാനാവില്ല." പിന്നീട്‌ വീട്ടില്‍ നിന്ന് ആരെയെങ്കിലും വരുത്താന്‍ പറഞ്ഞെങ്കിലും അത്‌ എനിക്ക്‌ ഇഷ്ടമായിരുന്നില്ല. ഒരാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം കഴിഞ്ഞ്‌ ഡിസ്ചാര്‍ജ്‌ ചെയ്യുമ്പോള്‍ നിര്‍മ്മല എന്റെ രാധി മോളുടെ അവള്‍ കാണാത്ത അമ്മയായിരുന്നു. പിന്നീടെപ്പൊഴോ എന്റേയും ജീവിതത്തിലേക്ക്‌ അവളെത്തി. എനിക്ക്‌ എന്റെ സുചിയ്ക്‌ പകരമായില്ലെങ്കിലും.


അവളും അനാഥയായി വളര്‍ന്നവള്‍. ജനിപ്പിച്ചവര്‍ വഴിയിലുപേക്ഷിച്ചപ്പോള്‍ കൈപിടിക്കാന്‍ മഠത്തിലെ കന്യസ്ത്രികള്‍ ഉണ്ടായത്‌ കൊണ്ട്‌ മാത്രം ജീവിതം തിരിച്ച്‌ കിട്ടിയവള്‍. അത്‌ കൊണ്ടാവാം രാധി മോളെ അവള്‍ മകളായി സ്വീകരിച്ചു. അമ്മയായി, കൂട്ടുകാരിയായി, കൂടപ്പിറപ്പായി... വളരേ പെട്ടൊന്ന് രാധിമോള്‍ക്ക്‌ അവള്‍ എല്ലാമായി


എട്ട്‌ വര്‍ഷം... ഊഹിക്കാനാവാത്ത വേഗതയില്‍ ഓടി മറഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ രാധി മോളെ നാട്ടിലേക്ക്‌ പറിച്ച്‌ നട്ടത്‌. നാടിന്റെ നന്മയില്‍ വളരട്ടെ എന്ന എന്റെ ആഗ്രഹം തന്നെയായിരുന്നു പ്രധാന കാരണം. ഇപ്പോള്‍ സുചിയുടെ വീട്ടില്‍ അവള്‍ വളരുന്നു. അടുത്ത മാസം നിര്‍മലയും അങ്ങോട്ട്‌ പോകാനിരിക്കുന്നു. സുചിക്ക്‌ പകരം അവിടെ ഒരു മകളായി അമ്മയായി ജീവിക്കാന്‍.


നിര്‍മ്മലക്ക്‌ വേണ്ടിയാണ്‌ നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചത്‌. അവള്‍ക്ക്‌ എന്നേയും രാധിയേയും ഉപേക്ഷിക്കാനാവാത്ത അവസ്ഥ. ഇനി രണ്ട്‌ മാസം കൂടി ഇവിടെ. പിന്നീട്‌ അവരോടൊപ്പം അവിടെ. എല്ലാം നടക്കുമോ ആവോ... വഴിയിലേവിടെയോ വെച്ച്‌ ജീവിതത്തിന്റെ നല്ലൊരു ഭാഗം തട്ടിയെടുത്ത വിധി മറ്റൊരു ജീവിതത്തിന്‌ അവസരമൊരുക്കുന്നു.


ഫോണ്‍ ബെല്ലടിക്കുന്നു... ചാടിയെണീറ്റ്‌ ഫോണെടുത്തു.. അപ്പുറത്ത്‌ രാധികയായിരിക്കും. എന്നും കാത്തിരിക്കാറുള്ള ഫോണ്‍. ഇപ്പോള്‍ തന്നെ തെണ്ട ഇടറാന്‍ തുടങ്ങിയിരിക്കുന്നു

"അച്ഛാ... ഞാനാ..."

"അതെനിക്കറിയില്ലേ..."

"അച്ഛനെന്താ ഉറങ്ങാറില്ലേ...?"

"പിന്നെ... എന്തേ അങ്ങനെ ചോദിക്കുന്നേ..."

"അല്ല... ഫോണ്‍ ബെല്ലടിക്കും മുമ്പേ എടുത്തു."

മനസ്സില്‍ പറഞ്ഞു 'നിനക്ക്‌ വേണ്ടിയല്ലേ മോളെ ഈ അച്ഛന്‍.'

"നാട്ടില്‍ എന്തൊക്കെയുണ്ട്‌ മോളെ..."

"ഞാനിന്നലേം പറഞ്ഞില്ലേ . ഇവിടെ ഒന്നുമില്ലന്ന്.. പിന്നെ സ്കൂളില്‍..."

അവള്‍ പറഞ്ഞ്‌ കൊണ്ടേയിരുന്നു. ഞാന്‍ വെറുമൊരു ശ്രോതാവായി. സ്കുളിലെ കൂട്ടുകാരികളും മുറ്റത്തെ പൂന്തോട്ടവും അടുത്ത വീട്ടിലെ പശുക്കുട്ടിയും അങ്ങനെ അവളുടെ ലോകത്തിലെ ഒരാളാവാനായിരുന്നു ഞാനും ഇത്രയും നേരം കാത്തിരുന്നത്‌.

"അമ്മയെവിടെ..."

"ഇവിടെ ഉണ്ട്‌"

"എന്ന്... ഫോണ്‍ അടുപ്പിച്ച്‌ പിടിച്ചോ..." റിസീവറിലൂടെ ഒരു ചുംബനം ഒഴുകിയെത്തി... കൂടെ കണ്ണില്‍ ചൂടുള്ള കണ്ണീരും. പതുക്കേ റിസീവര്‍ നിര്‍മലക്കായി നീട്ടുമ്പോള്‍ അവളുടെ കണ്ണുകളില്‍ മൊട്ടിട്ട പുഞ്ചിരി എനിക്ക്‌ വായിക്കാമായിരുന്നു.

പതുക്കേ എണീറ്റ്‌ വരാന്തയിലേക്ക്‌ നടക്കവേ മനസ്സ്‌ മന്ത്രിച്ചു..."അര്‌ പറഞ്ഞു നിനക്ക്‌ ആരുമില്ലന്ന്... ശബ്ദമായി നിന്നിലെത്തിയ സ്നേഹമാണ്‌ നിന്റെ ഏറ്റവും വലിയ സ്വത്ത്‌... നിന്റെ എല്ലാം." കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ചാലുകളിലൂടെ പതുക്കെ എന്റെ വിരലുകളലഞ്ഞു... അവളുടെ നനുത്ത ചുബനത്തിന്റെ ചൂടിന്റെ കുളിരിനായി.

31 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

മരിക്കാത്ത ഓര്‍മ്മകളുടെ ഓര്‍മ്മയ്ക്കായി... എന്ന കഥയ്ക്ക് ഒരു രണ്ടാം ഭാഗം.

അപ്പു ആദ്യാക്ഷരി said...

"എന്നിലെ പിതാവ്‌ എന്നില്‍ സ്നേഹത്തിന്റെ തിരമാലയായി. അത്‌ സിരകളില്‍ സൃഷ്ടിച്ച സ്നേഹത്തിന്റെ ചൂടുമായി ഞാനെണീറ്റു. ഞങ്ങളുടെ സമിശ്ര ഗന്ധമുള്ള കവിളില്‍ ചുണ്ടമര്‍ത്തണം എന്ന് മനസ്സ്‌ തുടിച്ചെങ്കിലും അവളുടെ സുഖനിദ്രയ്കായി നടയ്ക്കാതെ പോയ മോഹമായി മാറ്റിവെച്ചു."

ഇത്തിരീ....ഒരച്ഛന്റെ വാത്സല്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

മുസ്തഫ|musthapha said...

"...ഞങ്ങളുടെ സമിശ്ര ഗന്ധമുള്ള കവിളില്‍ ചുണ്ടമര്‍ത്തണം എന്ന് മനസ്സ്‌ തുടിച്ചെങ്കിലും അവളുടെ സുഖനിദ്രയ്കായി നടക്കാതെ പോയ മോഹമായി മാറ്റിവെച്ചു..."

"...ഉരുകുന്ന നെഞ്ചിന്‍കൂടിനോട്‌ ചേര്‍ത്തുപിടിച്ച്‌ പതുക്കേ ആട്ടിയുറക്കിയ അന്ന് മുതല്‍ അവള്‍ക്കായി ഞാന്‍ ഉറക്കമൊഴിക്കാന്‍ തുടങ്ങി..."

ഉള്ളില്‍ കുളിര്‍മഴ പെയ്യിക്കുന്ന, സ്നേഹത്തില്‍ കുതിര്‍ത്തു വെച്ച വരികള്‍.

ഇത്തിരി, താങ്കളുടെ കഥകള്‍ നന്നായി എന്ന അഭിപ്രായം പറയേണ്ടതില്ല എന്നായിരിക്കുന്നു ഇപ്പോള്‍.

ഒന്നു മാത്രം പറയട്ടെ, താങ്കളുടെ വരികള്‍ പോലെ തന്നെ പോസ്റ്റിന്‍റെ മനോഹരമായ, കൃത്യതയാര്‍ന്ന ക്രമീകരണവും ഇവിടെ വായനയുടെ സുഖം കൂട്ടുന്നു.

അഭിനന്ദനങ്ങള്‍...

സുല്‍ |Sul said...

ഇത്തിരീ,

അതേതായാലും നന്നായി. വായനക്കാര്‍ക്ക് സാന്ത്വനമേകുന്ന വരികള്‍. കഴിഞ്ഞ പോസ്റ്റിലെ ചുട്ടുപൊള്ളിച്ച അനുഭവങ്ങള്‍ക്കു മീതെ പെയ്ത ചാറ്റല്‍ മഴ.

നന്നായിരിക്കുന്നു ഇത്തിരീ. തുടരുക.

-സുല്‍

Unknown said...

ആശാന്റെ നെഞ്ചത്ത്:
കഥ വായിക്കാന്‍ നന്ന്. വരികള്‍ക്ക് നല്ല ഒഴുക്കും വായനാസുഖവുമുണ്ട് എന്നതൊഴിച്ചാല്‍ കഥയ്ക്ക് വേണ്ടത്ര കാമ്പുള്ളതായി തോന്നിയില്ല.

കളരിക്ക് പുറത്ത്:
ഇനി ഞാന്‍ വിമര്‍ശിച്ചേന്നും പറഞ്ഞ് എന്നെ ഓടിച്ചിട്ട് തല്ലിക്കോളണം. എന്നെ തല്ലാന്‍ ടോക്കണ്‍ എടുക്കണം. അത്രയ്ക്ക് ജന തിരക്കാണ്. ഈ ആഴച സോള്‍ഡ് ഔട്ടാണ്. അടുത്ത മാസം ഒരു ഡേറ്റ് തരാം.അപ്പൊ വരൂ.

ജ്യോതിര്‍മയി /ज्योतिर्मयी said...

‘മരിക്കാത്തഓര്‍മ്മകളും തുടര്‍ചലന’വും വായിച്ചുകഴിയുമ്പോള്‍, ഹൃദയസ്പര്‍ശിയായ രചന എന്നു തോന്നുമ്പോഴും ‘നന്നായിരിക്കുന്നു‘, എന്നു പറയാനും തോന്നുന്നില്ല.

കഥയായോ ജീവിതമായോ വായിക്കേണ്ടതെന്നറിയാതെ, എന്നിലെ വായനക്കാരിയ്ക്ക് അഭിപ്രായം പറയാനാവില്ല.

ഇത്തിരിവെട്ടമേ,

ഒത്തിരി ഒത്തിരി വെളിച്ചത്തിലേയ്ക്കാവട്ടേ ഈ യാത്ര.

Khadar Cpy said...

ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒരു വീര്‍പ്പിന് വായിച്ചു തീര്‍ത്തു.... ഏതൊരാളും കൊതിക്കുന്നെതെന്തോ.. ഒറ്റക്കാവതിരിക്കുക.. ആള്‍ക്കൂട്ടത്തില്‍ തനിയെ അല്ലല്ലോ....
വളരെ ഇഷ്ടായി.. ഒത്തിരി, ഒത്തിരി......
ഇത്തിരി അല്ലാട്ടോ..

സ്വാര്‍ത്ഥന്‍ said...

...ഹ്മ്മ്(നെടുവീര്‍പ്പ്).....നല്ല സുഖം....

Ziya said...

താങ്കളുടെ ബ്ലോഗ് മിക്കവാറും വായിക്കാറുണ്ട്. പക്ഷേ സമയക്കുറവ് കാരണം ആധികാരികമായി കമന്റാന്‍ കഴിയാറില്ല. വെറുതേ ഹായ് ഹായ് കലക്കിപ്പൊരിച്ചതില്‍ എനിക്കു വിശ്വാസമില്ല.
ഒരു കഥാതന്തു എന്ന നിലയില്‍ നല്ല സ്കോപ്പുണ്ടെങ്കിലും അവതരണത്തില്‍ അസുഖകരമായ എന്തോ ഒന്ന് മുഴച്ചു നില്‍ക്കുന്നതായി അനിഭവപ്പെടുന്നു. വായന കഴിഞ്ഞ് മനസ്സില്‍ ഒരു സുഖമോ നൊമ്പരമോ അവശേഷിപ്പിക്കാന്‍ കഥക്ക് കഴിയാതെ പോയിരിക്കുന്നു.
ആര്‍ജ്ജവമുള്ള കഥാകഥനം താങ്കള്‍ക്ക് വഴങ്ങുമെന്ന് മുന്‍പോസ്റ്റുകള്‍ തെളിയിച്ചിട്ടുണ്ടല്ലോ. എല്ലാ ഭാവുകങ്ങളും...മികച്ച സൃഷ്‌ടികള്‍ക്കായി കാത്തിരിക്കുന്നു.

മുസാഫിര്‍ said...

ഇത്തിരി,

ഒരു പാടു സംഭവങ്ങള്‍ ചെറിയ കഥക്കുള്ളിള്‍ വന്ന കാരണം അത് മനസ്സിനെ ചെറുതായി സ്പ്ര്ശിക്കുന്നതെയുള്ളു.ഇന്യും എഴുതുക.

കരീം മാഷ്‌ said...

കവിത പോലെ വായിക്കാന്‍ സുഖം തോന്നി.
വരികള്‍ നന്നായിട്ടുണ്ട്.
ആശയം പരന്നു പോയി.

വേണു venu said...

കഥ ഒരു ഇരുളില്‍ ഉരുളുന്നു. വരികളൊക്കെ നന്നയി. മുന്‍ പോസ്റ്റുകളിലെ ആര്‍ജ്ജവം പലപ്പോഴും നഷ്ടപ്പെട്ടതു പോലെ. ഇതിലും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.:)
ഓ.ടൊ.കമന്‍റെങ്ങനെ എഴുതണം എന്നൊക്കെ വായിച്ചറിവു വരുന്നു.കമന്‍റുപഠിച്ചാല്‍‍

sandoz said...

ഇത്തിരീസെ.....കഥ വായിച്ചു.....ഇനിയും എഴുതുക......

മഴത്തുള്ളി said...

ഇത്തിരീ,

അമ്മ നഷ്ടപ്പെട്ട കുഞ്ഞിനേയും ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവിനേയും അവരുടെ ജീവിതത്തിലേക്കു കടന്നുവന്ന നിര്‍മ്മലയേയും നന്നായി വരച്ചുകാട്ടിയിരിക്കുന്നു. അതുപോലെ തന്നെ അച്ഛനും മകളുമായുള്ള സംഭാഷണങ്ങളും വളരെ മനസ്സില്‍ത്തട്ടുന്നവ തന്നെ. അഭിനന്ദനങ്ങള്‍.

ഇനിയും പുതിയ സൃഷ്ടികള്‍ പോരട്ടെ. ആശംസകള്‍.

അമല്‍ | Amal (വാവക്കാടന്‍) said...

ഇത്തിരിയണ്ണാ..
നല്ല ഒഴുക്കുള്ള കഥ..

ഇനിയും തുടരുമല്ലോ..
പെട്ടെന്നു തന്നെ..

Sona said...

നല്ല കഥ.ഇഷ്ടായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഴിഞ്ഞപോസ്റ്റ് വഴി നാട്ടുകാരുടെ ഒരു ദിവസം കുളമാക്കിയതിനുള്ള പ്രായശ്ചിത്തമാണല്ലേ..ഇനിയും തുടരുമോ?

Rasheed Chalil said...

കഴിഞ്ഞ പോസ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്യും വരേ അതിനൊരു രണ്ടാം ഭാഗത്തെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പബ്ലിഷ്‌ ചെയ്ത ശേഷമാണ്‌ അപ്പു എന്ന ബ്ലോഗര്‍ സമാനമായ ഒരനുഭവം അറിയിച്ചത്‌. അങ്ങനെ ആ കഥയ്ക്‌ ഒരു രണ്ടാം ഭാഗമുണ്ടായി. അപ്പുവിനോടുള്ള നന്ദി ഇവിടെ അറിയിക്കുന്നു. കൂടാതെ വായിക്കാനെത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

കൂടാതെ അഭിപ്രായമറിയിച്ച...

അപ്പു ഒത്തിരി നന്ദി. വായിച്ചതിനും നല്ലവാക്കുകള്‍ക്കും.

അഗ്രജാ നന്ദി കെട്ടോ... എന്നെയങ്ങ്‌ കൊല്ല്.

സുല്‍ നന്ദി. ശ്രമിക്കാം.

ദില്‍ബാ ഒത്തിരി നന്ദി. കളരിക്ക്‌ പുറത്തായാലും ആശാന്റെ നെഞ്ചത്തായാലും വിലപ്പെട്ട ആ അസുരാഭിപ്രായം അംഗീകരിക്കുന്നു...
ഡേറ്റാവാന്‍ നില്‍ക്കാതെ ഇരുട്ടടി പ്രതീക്ഷിച്ചാല്‍ മതി.

ജ്യോതിര്‍മയി നന്ദി കെട്ടോ. ഇതില്‍ ജീവിതത്തിന്റെ ഒരേടിന്റെ നിഴലുണ്ട്‌. അത്രമാത്രം.

പ്രിന്‍സി നന്ദി. വായിച്ചതിനും നല്ല വാക്കുകള്‍ക്കും.

സ്വാര്‍ത്ഥന്‍ജീ... നന്ദി കെട്ടോ.

സിയ... ഒരുപാട്‌ നന്ദി. ഞാന്‍ ഒത്തിരി വിലമതിക്കുന്നു താങ്കളുടെ വിലപ്പെട്ട അഭിപ്രായം.

മുസാഫിര്‍ജീ നന്ദി. തീര്‍ച്ചയായും ശ്രമിക്കാം

കരീം മാഷേ നന്ദി. :)

വേണുട്ടാ... നന്ദി കെട്ടോ. കമന്റുപഠിക്കാതെ തന്നെ എഴുതാല്ലോ...

സാന്‍ഡോ നന്ദി.

മഴത്തുള്ളീ നന്ദി കെട്ടോ.

വാവക്കാടന്‍ നന്ദി. ശ്രമിക്കാം.

സോനാ നന്ദി.

കുട്ടിച്ചത്തോ നന്ദി. ഇനി തുടരില്ല. ഇത്‌ ഇവിടെ നിര്‍ത്തി.

വായിച്ചവരേ അഭിപ്രായമറിയിച്ചവരേ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി നന്ദി.

ഏറനാടന്‍ said...

"കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ചാലുകളിലൂടെ പതുക്കെ എന്റെ വിരലുകളലഞ്ഞു... അവളുടെ നനുത്ത ചുബനത്തിന്റെ ചൂടിന്റെ കുളിരിനായി."

റഷീദ്‌ഭായ്‌.. ഇത്‌ കഥയോ അതോ യാഥാര്‍ത്ഥ്യമോ? എന്തായാലും അറിയാതെയെന്‍ കണ്ണുകളൊഴുകി ഒരു നീര്‍ചാലായിമാറി. (ഇടനെഞ്ചില്‍ ഒരു ഭാരം പോലെ ആദ്യഭാഗം വായിച്ചപ്പോള്‍. പിന്നീടത്‌ താനേ ഒരു കുളിരായ്‌ മാറി തലോടലായ്‌ തോന്നി രണ്ടാം ഭാഗം തീര്‍ത്തപ്പോള്‍..)

asdfasdf asfdasdf said...

ഇത്തിരി, എഴുത്ത് നന്നായിരിക്കുന്നു,കഥയ്ക്ക് ശക്തിപോരെങ്കിലും..

Anonymous said...

പതിവുപോലെ കവിതയുടെ നനവുള്ള എഴുത്തു്‌. നന്നായി.

Anonymous said...

ithirivettame manasil thagi nilkkunna avatharanam.

ziyad

വിചാരം said...

ഒന്നിന്‍റെ തുടര്‍ച്ചയെന്നോണം വായിച്ചു .. ഹൃദയസ്പര്‍ശിയായ കഥ നല്ല ഒഴുക്കുള്ള എഴുത്ത് .. ചിലയിടത്ത് പറഞ്ഞു പോകുന്നത് പോലെ തോന്നി എങ്കിലും നന്നായിരിക്കുന്നു

------------------------
ഇത്തിരിയുടെ വെട്ടം പച്ചാളത്തിന്‍റെ വിളക്കില്‍ നിന്ന് ......കോപ്പി റൈറ്റ് .. കോപ്പി റൈറ്റ് .. ഞാന്‍ ഓടി

Rasheed Chalil said...

ഏറനാടന്‍.
കുട്ടമ്മേനോന്‍.
നവന്‍.
സിയാദ്‌.
നിറം.
വിചാരം എല്ലാവര്‍ക്കും ഒത്തിരി നന്ദി.

thoufi | തൗഫി said...

രണ്ടും ഒരുമിച്ചാണു വായിച്ചത്‌.
മനസ്സിനെ പൊള്ളിക്കുന്ന കഥയും
അഭിനന്ദനാര്‍ഹമായ അവതരണരീതിയും.
വിഷയം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍
ഇത്തിരി കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും
വളരെ ഇഷ്ടമായി.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള
താങ്കളുടെ രോഷം ഇനിയുമേറെ കത്തിപ്പടരട്ടെ
സുല്ലിന്റെ കമന്റിനു എന്റെ
ചുവന്ന മഷി കൊണ്ടുള്ള അടിവര.

Omni said...

Hello from the USA!! :-)

Rasheed Chalil said...

മിന്നാമിനുങ്ങ്.. Omni നന്ദി കെട്ടോ

Anonymous said...

മരിക്കാത്ത ഒര്‍മ്മകളും അതിന്റെ തുടര്‍ചലനവും വായിച്ചു... രണ്ടും മനസ്സുമായി സംസാരിക്കുന്നു. ഒഴുക്കുള്ള എഴുത്ത്. ഒരുപാട് ഇഷ്ടമായി.

ധ്വനി | Dhwani said...

''ചുവരില്‍ തൂങ്ങുന്ന പഴയ ക്ലോക്കിന്റെ നിമിഷങ്ങള്‍ക്കിടയില്‍ അകലം വര്‍ദ്ധിച്ചിരിക്കുന്നു. അരിച്ചരിച്ചെത്തുന്ന കാലത്തിന്റെ ഗര്‍ഭത്തിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ടെലിഫോണ്‍ ബെല്ലിനായുള്ള കാത്തിരിപ്പ്‌ പോലും ആസ്വാദ്യകരമായിരിക്കുന്നു''
വളരെ നല്ല കഥാതന്തു..നല്ല ശൈലി, ഭാവന.
ഇവിടെയെത്താന്‍ കുറച്ചു വൈകി. :) ആശംസകള്‍

ആവനാഴി said...

പ്രിയ ഇത്തിരി വെട്ടം,

തിരക്കുമൂലം പല ബ്ലോഗുകളും വായിക്കാറില്ല. എളുപ്പത്തിനു എന്റെ ബ്ലോഗ്ഗില്‍ കമന്റു ഇടുന്നവരുടെ ബ്ലോഗ്ഗുകള്‍ പെട്ടെന്നു ക്ലിക്കു ചെയ്തു വായിക്കും. പിന്നെ ഒഴിവുസമയം കിട്ടുമ്പോളാനു പിന്മൊഴിയിലൊക്കെ പോയി പരത്തി വായനക്കു മുതിരാറുള്ളൂ. സമയക്കുറവു തന്നെ കാരണം.

ഈ നീണ്ട കഥ വളരെ ഇഷ്ടമായി. ഒരഛന്റെ സ്നേഹവായ്പ് ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴി

അപ്പൂസ് said...

ഇത്തിരി വെട്ടവും ഇത്തിരി നോവും ഇത്തിരി മധുരവും.. ഏറെ ഇഷ്ടമായി. :)