വെട്ടിയൊതുക്കാത്ത താടിയും നരച്ച പുരികവും ചത്ത് പീളകെട്ടിയ കണ്ണുകളുമുള്ള വൃദ്ധന്റെ പരുക്കന്‍ വിരലുകള്‍ തിരികളാക്കി മാറ്റുന്ന പരുത്തിത്തുണി കഷ്ണങ്ങളില്‍ നോക്കി ചടഞ്ഞിരിക്കുമ്പോള്‍, ചുണ്ടുകളില്‍ വീണ്ടും മൂളിപ്പാട്ട് തളം കെട്ടി തുടങ്ങി. മന്ത്രവാദിയുടെ കൂടെ വന്ന അയാളെ ജോലി എളുപ്പമാക്കാന്‍ വാട്ടാത്ത വാഴയിലയില്‍ തെച്ചിപ്പൂവും കുന്തിരിക്കവും അരിയും മലരും ഒരുക്കുകയാണ് അനുജന്.
മന്ത്രക്കളമൊരുക്കാനുള്ള മഞ്ഞപ്പൊടി പകുത്ത് ചുണ്ണാമ്പ് കലര്‍ത്തി മന്ത്രവാദി സൃഷ്ടിച്ചത് കട്ടച്ചോരയുടെ കടുംവര്‍ണ്ണം. അത് കുഞ്ഞുനാളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന തട്ടത്തിന്റെ ഓര്‍മ്മയിലെത്തിക്കുന്നു. അടുത്ത വീട്ടിലെ സൈനുത്താത്തയുടെ ആങ്ങള ഗള്‍ഫില്‍ നിന്ന് ആദ്യമായി തിരിച്ചെത്തിയപ്പോള്‍ കൊണ്ട് വന്നതായിരുന്നു അത്. ജോലി ലഭിക്കാതെ കഷ്ടപ്പെട്ടപ്പോള് ‘ഒരു യത്തീം കുട്ടിക്ക് വസ്ത്രം‘ എന്ന നേര്‍ച്ച യുടെ ഫലം. താമരപ്പൂക്കള്‍ നിറഞ്ഞ പാവാടയും കരിനീല കുപ്പായവും കടുചുവപ്പ് തട്ടവും ധരിച്ചെത്തുമായിരുന്ന എന്നെ അസൂയയോടെയാണ് സഹപാഠികള്‍ നോക്കിയിരുന്നത്.
ഓര്‍മ്മയുടെ വഴിയിലെവിടെയും ‘യത്തീംകുട്ടി‘ എന്ന വിളി ഞാനറിയുന്നു... മദ്രസയില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ആ വിളി ആദ്യമായി ശ്രദ്ധിച്ചത്. കൊടിതോരണങ്ങളുമായി ഗ്രാമം അണിഞ്ഞൊരുങ്ങിയ നബിദിന ദിവസം. അന്നും എനിക്ക് അലക്കി നരച്ച വസ്ത്രങ്ങളായിരുന്നു... കൈയ്യില്‍ വര്‍ണ്ണ കൊടികളുമായി “യാ നബീ സലാം അലൈക്കും... യാ റസൂല്‍ സലാം അലൈക്കും... യാ ഹബീബ് സലാം അലൈക്കും... സലവാത്തുല്ലാ... അലൈക്കും...” എന്ന് നീട്ടിപ്പാടി ചുറ്റിനടക്കുന്ന വിദ്യാര്‍ത്ഥികളുടെ ജാഥയ്ക്ക് ജാതിഭേദമന്യേ നാട്ടുകാരുടെ സ്വീകരണങ്ങള്‍.
പിന്നീട് നബിദിന സമ്മേളനം... വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍.. അധ്യാപകരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ് വിതരണം ചെയ്യുന്ന സമ്മാനം, ലഭിച്ചവരെയും പ്രതീക്ഷിക്കുന്നവരെയും നോക്കി ഒന്നും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണ്, തലയോട്ടി പോലുള്ള മൈക്കിന് താഴെ തുരുമ്പ് പിടിച്ച സ്റ്റാന്റില്‍ കൈ മുറുക്കി പരീക്കുട്ടി മുസ്ല്യാര്‍ ‘ഇനി യത്തീം കുട്ടികള്‍ക്കുള്ള വസ്ത്ര വിതരണം‘ എന്ന് പറഞ്ഞത്... കൈയിലെ വസ്ത്രപ്പൊതി നോക്കി “സുഹൈല എം... ഒന്ന് എ‘ എന്ന എന്റെ പേര് മുഴങ്ങിയപ്പോള്‍ ഒരു അധ്യാപകന് എന്നെ സ്റ്റേജിലേക്ക് നടത്തി.
പ്രായത്തിന്റെ ആരോഹണം പഠന ക്ലാസ്സുകളും പഠന വിഷയങ്ങളും മാറ്റിയപ്പോള്‍ ‘യത്തീം’ എന്ന പദത്തിലെ സഹതാപതോട് ശത്രുതയും കൂടി വന്നു. പുത്തനുടുപ്പുകള്‍ നല്കിയ സന്തോഷത്തിനൊപ്പം അത് സ്വീകരിക്കുമ്പോള്‍ സഹതപിക്കുന്ന ഒട്ടനവധി ദയ നിറഞ്ഞ കണ്ണുകളെ നേരിടാന്‍ എനിക്ക് ലജ്ജയായി. ജീവിതത്തിന്റെ അനാഥത്വത്തിന്റെ ഭാരം മുഴുവന്‍ ഒറ്റപദമായി വേട്ടയാടി.
കുഞ്ഞുന്നാളിന്റെ ഓര്‍മ്മകളില്‍ കൂലിവേലക്ക് പോവുന്ന ഉമ്മയുടെ കരിപിടിച്ച വേഷവും കുഴിഞ്ഞ കണ്ണുകളുമാണ് സ്ഥിര പ്രതിഷ്ഠ നേടി. സുര്യാസ്തമയം വരെ നീണ്ട് നില്ക്കുന്ന അധ്വാനത്തിന്റെ തുച്ഛവരുമാനം വീട്ടില്‍ നിന്ന് പട്ടിണിയെ പുറന്തള്ളിയില്ല. മക്കള്‍ക്ക് ഒരു നേരം വയറ് നിറയെ കഞ്ഞി തരാനായി ഉമ്മ പലപ്പോഴും പട്ടിണി കിടന്നു.
എഴാം ക്ലാസ്സില്‍ വെച്ച് പഠനം അവസാനിച്ചപ്പോള്‍ തേങ്ങിതേങ്ങിക്കരഞ്ഞ എന്നോട് ഈര്‍ഷ്യത്തോടെ ഉമ്മ പറഞ്ഞ വാക്കുകള്‍ കരിങ്കല്‍ ശില്പ്പമായി ഇന്നും മനസ്സിലുണ്ട്. “ഒരു നേരമെങ്കിലും അന്നം കഴിക്കാന്‍ ഉള്ളവര്‍ക്ക് പറഞ്ഞതാണ് സ്ക്കൂളും വിദ്യാഭ്യാസവും... പട്ടിണിക്കാരയ നമുക്ക് ഉള്ളതല്ല മോളെ. ഒരു നേരത്തെ വിശപ്പ് അടക്കാനുള്ള വഴി കാണുന്നതാണ് ഏറ്റവും വലിയ വിദ്യ.” ഏറ്റ് മുട്ടേണ്ട ഏറ്റവും വലിയ ശക്തി സ്വന്തം നിലനില്പാണെന്ന് ബോധം വളര്‍ത്തുകയായിരുന്നു ഉമ്മ. പരുഷമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് തോറ്റ് കൊടുക്കാതെ യുദ്ധം ചെയ്യാനുള്ള ആദ്യ പാഠങ്ങള്‍ ലഭിച്ചത് അവിടെ വെച്ചായിരുന്നു. ഉമ്മയെ സഹായിക്കാന്‍ ഞാനും കൂടെ കൂടി.
എന്റെ വിവാഹം എന്ന ഉമ്മയുടെ നീറുന്ന സ്വപ്നമായിരുന്നു അടുത്ത എതിരാളി. വിവാഹ മാര്‍ക്കറ്റില്‍ വിറ്റൊഴിയാന്‍ തക്ക ഒരു യോഗ്യതയും എനിക്കില്ലായിരുന്നു. എന്നും ബ്രോക്കര്‍ ഹസനിക്ക വഴി അലോചനകള്‍ പലത് വന്നു. അപ്പോഴെല്ലാം സൈനുത്താത്ത തന്ന നിറം മങ്ങാത്ത വസ്ത്രത്തില്‍ ഞാന്‍ പ്രദര്‍ശന വസ്തുവായി. വന്നവരെല്ലാം കൂടുതല്‍ സംസാരിച്ചത് പെണ്‍കുട്ടിയോടൊപ്പം ലഭിക്കേണ്ട പൊന്നിന്റെയും പണത്തിന്റെയും കണക്കുകള്‍ ആയിരുന്നു. അവര്‍ ചോദിക്കുന്ന സ്ത്രീധനം നല്‍കാം എന്ന് സമ്മതിക്കാന്‍ ഉമ്മയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല. അവസാനം വന്നവര്‍ മുപ്പത്തഞ്ച് പവനും അമ്പതിനായിരം രൂപയും ആയിരുന്നു വിലയിട്ടത്. ‘ഇതിലും കുറഞ്ഞ് ഒരു വിവാഹ അലോചന കിട്ടില്ല‘ എന്ന് ഹസ്സനിക്ക തീര്‍ത്ത് പറഞ്ഞു. അങ്ങനെയാണ് നാട്ടുകാരുടെ സഹായം പ്രതീക്ഷിച്ച് അത് ഉമ്മ ഉറപ്പിച്ചത്.
പിന്നീട് ഊണും ഉറക്കവുമില്ലാത്ത ഓട്ടമായിരുന്നു.വാതിലുകളില്‍ നിന്ന് വാതിലുക്കളിലേക്ക്... ഒരു കെട്ട് വെള്ള പേപ്പറുമായാണ് ഉമ്മ ഒരു ദിവസം വൈകുന്നേരം വന്ന് കേറിയത്. അതില്‍ ഓരോന്നായി നിവര്‍ത്തി വെച്ച് എഴുതേണ്ട വാചകങ്ങള്‍ പറഞ്ഞ് തന്നു. ഗള്‍ഫ് നാടുകളിലുള്ള നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് കത്തുകളെഴുതി. എഴുത്തിനിടയില്‍ നിറഞ്ഞ എന്റെ കണ്ണുകള്‍ നോക്കി ഉമ്മപറഞ്ഞു.’ഒരു പെണ്ണ് വീട് നിറഞ്ഞാല്‍ തള്ളയുടെ ഉരുക്കം അറിയന്‍ നിനക്കും ഒരു മകളുണ്ടാവണം.” സഹായങ്ങളുടെ ബലത്തില്‍ പതിനഞ്ച് പവന്റെ ആഭരണങ്ങളായി. ആവശ്യപ്പെട്ട പണം കൊടുക്കുക കൂടി ചെയ്തപ്പോള്‍ വീടും പത്ത് സെന്റ് സ്ഥലവും പണയത്തിലായി.
പിന്നെ ഭര്‍ത്തൃവീട്ടില്‍ ആദ്യ ദിവസങ്ങളിലെ സൌഹൃദം പതുക്കെ അസ്തമിച്ചു... ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും പതുക്കെ പതുക്കെ ബാക്കി സ്ത്രീധനത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. കൂടാതെ മറ്റു വല്ലവരേയും മരുമകളായി ലഭിച്ചെങ്കില്‍ കിട്ടുമായിരുന്ന സ്ത്രീധനത്തുകയുടെ വ്യത്യാസവും സംസാരത്തില്‍ വിഷയമായി. എന്തിനും എന്നോട് ദേഷ്യമായി. ഒന്നും മിണ്ടാനാവതെ കരയുമ്പോള്‍ എന്തോ അവര്‍ക്ക് അരിശം കൂടാറായിരുന്നു പതിവ്.
ഒരിക്കല്‍ ഉമ്മ കാണാനെത്തിയതോടെ സ്ത്രീധന ബാക്കി പറഞ്ഞ് ഉമ്മയെ പരിഹസിച്ചു, ശകാരിച്ചു... നിറഞ്ഞൊഴുകുന്ന കണ്ണുമായി തിരിച്ച് നടക്കുമ്പോള്‍ ബാക്കി വേഗം ശരിയാക്കാം എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്നാണ് ഭര്‍ത്താവിനോട് ഞാന്‍ എല്ലാ വിവരങ്ങളും പറഞ്ഞത്... അദ്ദേഹം ആശ്വസിപ്പിച്ചു... പിന്നീടൊരിക്കല്‍ അദ്ദേഹത്തിന് മുമ്പില്‍ വെച്ച് ഈ സംസാരം ഉണ്ടായപ്പോള്‍ ‘ഞാന്‍ കെട്ടിയ പെണ്ണിനെ നോക്കാന്‍ എനിക്കറിയാം..’ എന്നായിരുന്നു മറുപടി. അതോടെ പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് കരുതിയിരുന്നു.... പക്ഷെ അത് മറ്റൊരു രീതിയിലാണ് വ്യഖ്യാനിക്കപ്പെട്ടത്.
പിന്നെ സ്തീധനത്തോടൊപ്പം തലയിണമന്ത്രവും ശകാരങ്ങളില്‍ വിഷയമായി. പിന്നീടെപ്പഴോ ഭര്‍ത്താവിന്റെ മനം മാറ്റത്തിന് ചികിത്സിക്കാനായി ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും എതോ മന്ത്രവാദിയുടെ വീട്ടില്‍ സന്ദര്‍ശകരായി. ഭക്ഷണത്തിലൂടെ കൈവിഷം അകത്തെത്തിയിട്ടുണ്ടെന്നും അത് കാരണമാണ് ഭാര്യയോട് സ്നേഹക്കൂടുതല് എന്നും മന്ത്രവാദി പറഞ്ഞെത്രെ. ‘ഒരു ദിവസം നീ കൂടി കൂടെ വാ അകത്ത് പോയ വിഷം പുറത്തെടുക്കാം‘ എന്ന് ഭര്‍തൃമാതാവ് ഞാന്‍ കേള്‍ക്കെ തന്നെ പറഞ്ഞു. പക്ഷേ ഇത് കൊണ്ട് ഒന്നും അദ്ദേഹം എന്നെ അവിശ്വസിച്ചിരുന്നില്ല. അങ്ങനെയിരിക്കേ ഭര്‍ത്താവിന്റെ അമ്മാവന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മന്ത്രവാദിയെക്കാണാന് അദ്ദേഹം പോയത്.
പക്ഷേ തിരിച്ച് വന്നത് മറ്റൊരാളായിരുന്നു. വന്ന ഉടന്‍ കഴുത്തിന് കുത്തിപ്പിടിച്ച് ജീവശ്വാസത്തിനായി പിടയുന്ന എന്നോട് അദ്ദേഹം ചോദിച്ചത് ‘അദ്ദേഹത്തെ എന്തിന് കൊല്ലാന്‍ ശ്രമിച്ചു‘ എന്നായിരുന്നു. ഇല്ല എന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് കൂട്ടാക്കാന്‍ അവര്‍ തയ്യാറായില്ല. ചുരുട്ടിയ ഇലക്ട്രിക് വയറ് കൊണ്ട് ആഞ്ഞടിക്കുമ്പോഴും ഇതേ ചോദ്യം ആവര്‍ത്തിച്ചു. കൂടെ “ഈ വീട്ടില്‍ എവിടെയൊക്കെയോ നീ കുഴിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്... അത് എവിടെയൊക്കെയാണെന്ന് പറ.” എന്നായിരുന്നു അടുത്ത ചോദ്യം. ശരീരത്തില്‍ ചുറ്റുന്ന വയറില്‍ വീണ്ടും വീണ്ടും പൊള്ളലാവുമ്പോഴും അറിയാത്ത ഒരു കാര്യം സമ്മതിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.
രാത്രിയില്‍ ലഭിക്കുന്ന കഞ്ഞിവെള്ളം ആര്‍ത്തിയോട് കുടിച്ച് കരയാന്‍ പോലും കരുത്തില്ലാതെ അടുത്ത മര്ദ്ദനങ്ങള്ക്കായി കാത്ത് കിടന്നു. അടച്ചിട്ട വാതിലിന് പുറത്ത് ഭര്‍ത്താവിന്റെ ഉമ്മ ഇടയ്ക്കിടെ അപസ്മാരം വന്ന് നിലത്ത് വീഴുകയും ഞാന്‍ അവരെ കൊല്ലാനായി ദുര്‍മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് വിളിച്ച് പറയുകയും ചെയ്തു. സത്യം പറയിക്കാനുള്ള ദണ്ഡനങ്ങള്‍ കാരണം പൊട്ടിയ തൊലി പഴുത്ത് തുടങ്ങി. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്ന് ആഗ്രഹം ഉണ്ടെങ്കിലും അതിന് കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം കഴുത്തില്‍ മുണ്ട് കുരുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഉമ്മ തടഞ്ഞു... ഞാന്‍ മരിക്കുന്നതിലേറെ മകന്റെ ശിഷ്ടകാലം ജയിലിനകത്താവും എന്ന ഭയമായിരുന്നു അവര്‍ക്ക്.
ദിവസങ്ങള്‍ കഴിഞ്ഞാണ് ഉമ്മ എന്നെ കാണാനെത്തിയത്. പക്ഷേ കാണാന്‍ സമ്മതിക്കാതെ മടക്കി അയച്ചപ്പോള്‍ നാട്ടുപ്രമാണി മാരെ കൂടി കൂട്ടിയാണ് വീണ്ടും വന്നു. അന്ന് ബലമായി എന്നെ വിളിച്ച് പുറത്ത് ഇറക്കിയപ്പോള്‍ ഉമ്മ അട്ടഹസിച്ചു കരഞ്ഞു. ദിവസങ്ങളായി അഴുകിത്തുടങ്ങിയ മുറിവുകളുമായി ഹോസ്പിറ്റലിലെത്തി... നാല് ദിവസം അഡ്മിറ്റും കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. കേസിന് പോവാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു... ഗര്‍ഭിണിയായ എനിക്ക് അത് അംഗീകരിക്കാനായില്ല.
പതുക്കെ പതുക്കേ എനിക്ക് എന്നെ നഷ്ടപ്പെട്ട് തുടങ്ങി. ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ വിരുന്നിനെത്തി... കഴുത്തില്‍ വരിഞ്ഞ് ചുറ്റി ശ്വാസം മുട്ടിച്ച് കണ്ണില്‍ ആഞ്ഞ് കൊത്തുന്ന കറുത്ത സര്‍പ്പത്തെയാണ് ഒരിക്കല്‍ കണ്ടത്... പിന്നെ അതിന്റെ സ്ഥാനത്ത് ഭീകര ജീവികള്‍ മാറികൊണ്ടിരുന്നു. ഒന്നിനോടും താല്പര്യം തോന്നാത്ത ഒരു തരം നിസ്സംഗത. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ എന്നോട് സംസാരിച്ചു. ഞാന്‍ എന്നെ അറിയാന്‍ ശ്രമിച്ചു. എന്നെ ഞാന്‍ തന്നെ വ്യഖ്യാനിച്ചു. എന്റെ ജീവിതം എന്നെ ചിരിപ്പിച്ചു. ഞാന്‍ എന്നോട് പറയുന്ന സ്വകാര്യങ്ങളില്‍ ആനന്ദിച്ചു. സൈനുത്താത്തയുടെ കൊച്ചുമോള് ‘നസീമ’വരെ ഭ്രാന്തിയായ എന്നെ ഭയത്തോടെ നോക്കാന്‍ തുടങ്ങി.
ഈ ഭ്രാന്താവസ്ഥ ഞാന്‍ ആസ്വദിക്കുന്നു. ഇത് നഷ്ടമാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ കുറിച്ച് വേവലാതിയില്ലാത്ത എന്റെ മനസ്സാണ് ഈ രോഗാവസ്ഥ. പക്ഷേ കുടുംബം തീ തിന്നുകയായിരുന്നു. മരുന്നും മന്ത്രവും മുറപോലെ നടന്നു. ശരീരത്തില്‍ ഒരു ബാധ ഒഴിപ്പിക്കാതെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ഉമ്മയെ വിശ്വസിപ്പിച്ച മന്ത്രവാദി സൌമ്യ ഭാവങ്ങളുമായി മുമ്പിലിരിക്കുന്നു.
പൊതിച്ചെടുത്ത തേങ്ങ ചുരണ്ടി വൃത്തിയാക്കി ഒരു വശത്ത് കറുപ്പും മറുവശത്ത് ചെമപ്പും ചായം പുരട്ടി ഒതുക്കി വെച്ച അഞ്ച് തേങ്ങകള്‍. തൊട്ടപ്പുറത്ത് അലൂമിനിയം പാത്രത്തിലെ വെളിച്ചെണ്ണയില്‍ മുക്കി ഒതുക്കിവെച്ച വെളുത്ത തിരികള്‍. കാഞ്ഞീരമരത്തില് പണിത ആള്‍രൂപത്തെ പൊതിയാനായി മൂന്ന് കഷ്ണം തുണിയൊരുക്കുന്ന സഹായിയായ വൃദ്ധന്. അടുപ്പുകളിലൊന്നില്‍ നാല്പത്തഞ്ച് ദിവസം കെടാതെ സൂക്ഷിക്കേണ്ട ഉമിത്തീയിന് താഴെ മന്ത്രമെഴുതിയ തകിട് വെക്കാന്‍ അടുപ്പിനകത്ത് കുഴികുത്തുന്ന ഉമ്മ. എന്നെ ആവാഹിക്കാനായി കോഴിയെ കൊണ്ടുവരാന്‍ പോയ അനിയന്. എല്ലാം ഒരു നിഴല്‍ പോലെ ചലിക്കുന്നത് നോക്കിയിരിക്കുമ്പോഴും എന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് തോര്ന്നിരുന്നില്ല.
എല്ലാം ഒരുക്കി എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം നാക്കിലയിലെ അരിയും പൂവും കത്തുന്ന തിരിയുമായി മന്ത്രവാദി എഴുന്നേറ്റു. തലക്ക് ചുറ്റും വെളിച്ചവും നേരിയ ചൂടും നീങ്ങുമ്പോള്‍ അയാളുടെ ചുണ്ടുരുവിടുന്ന മനസ്സിലാകാത്ത മന്ത്രങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഉഴിഞ്ഞെടുത്ത വാഴയില ചുരുട്ടി കാഞ്ഞീരം മരം കൊണ്ട് ആശാരി കറുപ്പന് സൃഷ്ടിച്ച മനുഷ്യരൂപത്തിന്റെ വയറിലെ അറയില്‍ ആണിവെച്ച് അടച്ചു. പിന്നീട് മൂന്ന് കഷ്ണം തുണിയില്‍ പൊതിഞ്ഞ് നടുമുറ്റത്ത് കുഴിച്ച കുഴിയിലിട്ടുമൂടി. അയാള്‍ തിരിച്ചെത്തി.
തലക്ക് ചുറ്റും വീണ്ടും പല പ്രാവാശ്യം തീനാളം കറങ്ങി. മന്ത്രവാദി എഴുതി ചുരുട്ടിയ ചെമ്പുതകിടുകള്‍ വീടിന് നാല് മൂലയിലും സ്ഥാപിച്ച ശേഷം മന്ത്രോച്ചാരണത്തിന്റെ താളവും വേഗവും വര്‍ദ്ധിച്ചു. ഉയരുന്ന മന്ത്രോച്ചാരണത്തോടൊപ്പം വൃദ്ധന് ഏല്‍പ്പിക്കുന്ന അരിയും പൂവും എനിക്ക് നേരെയായി. ആ ചടങ്ങിന്റെ ഓരോ ഘട്ടവും ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. പല നിറങ്ങളെ വെളുത്ത അരിപ്പൊടി കൊണ്ട് ത്രികോണങ്ങളാക്കിയിരിക്കുന്നു. അവയ്ക്കിടയില്‍ എന്റെ കഴുത്തില്‍ വരിഞ്ഞ് മുറിക്കിയ പാമ്പും മൂക്കും വായും അമര്‍ത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച തേറ്റയുള്ള എല്ലില്ലാ മനുഷ്യനും ഉണ്ടെന്ന് തോന്നി.
പെട്ടൊന്നാണ് വലത് കൈയിന്റെ സന്ധിയില്‍ ചൂരലിന്റെ ചൂട് പതിഞ്ഞത്. അലറിവിളിച്ചു... “പോകാമോ....” അടുത്ത സെകന്റില്‍ പിന്നേയും അടി വീണു... നേരത്തെ സൌമ്യമായിരുന്ന മന്ത്രവാദിയുടെ കണ്ണുകളിലെ ക്രൂരത ഞാന്‍ വായിച്ചെടുത്തു... “ഈ ശരീരം വിട്ട് പോകുമോ...” അയാളുടെ ചോദ്യത്തിനൊപ്പം അടിയുടെ വേഗതയും വര്‍ദ്ധിച്ചിരുന്നു.
തലയ്ക്കുള്ളില്‍ പെരുപെരുപ്പ്... ശരീരമാസകലം പടര്‍ന്ന വേദന... പഴയ മുറിവുകളിലൂടെ ചൂരല്‍ സീല്കാരത്തോടെ സഞ്ചരിക്കുമ്പോള്‍ ചുട്ട് പൊള്ളുന്ന അസഹ്യത. കണ്ണുകള്‍ പതുക്കേ അടയും പോലെ... ശരീരത്തിലെ ഓരോ അണുവും നശിക്കുന്ന പോലെ... ഉള്ളം കാലില്‍ നിന്ന് തുടങ്ങുന്ന ചൂടുള്ള ഭാരം ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു... കൈകളുടെ ഭാരം നഷ്ടമായി. പഞ്ഞികെട്ട് പോലെ പതുക്കെ ഉയരാന്‍ തുടങ്ങി. ഇടയ്ക്ക് എപ്പഴോ അയാളുടെ കനമുള്ള ശബ്ദം ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു “ഈ ശരീരം വിട്ട്... പോവില്ലേ... നീ...?" ... ‘പോവാം... ’ എന്നോ ‘ ഇതാ പോവുന്നു...‘ എന്നോ പറയാനാഞ്ഞ എന്റെ ശബ്ദം ഉയരാതെ തൊണ്ടയില്‍ കുരുങ്ങി.
****** *** *** *** *** ******
എന്നില്‍ നിന്നുയര്‍ന്ന വീട്ടുമുറ്റം ശ്രദ്ധിച്ചു... തള്ളിക്കയറുന്ന ജനക്കൂട്ടത്തിനിടയിലെ ക്യാമറയുമായി ഓടിനടക്കുന്നവരും യൂണിഫോമിലുള്ള പോലീസുകാരും ഉണ്ടായിരുന്നു. വീടിനകത്ത് കരിഞ്ഞ മുഖവുമായി എന്റെ ശരീരം തളര്‍ന്നുറങ്ങുന്നത് ഓട് മേഞ്ഞ മേല്‍ക്കൂരയുടെ തടസ്സമില്ലാതെ തന്നെ കാണാനായി... പാഞ്ഞ് വന്ന പോലീസ് ജീപ്പില്‍ നിന്ന് മന്ത്രവാദിയും സഹായി വൃദ്ധനും ഇറങ്ങിയപ്പോല്‍ ജനങ്ങള്‍ ആരവം മുഴക്കി. കൂടെ ഇറങ്ങിയ പെണ്പോലീസ് കൈ വിലങ്ങുകളുമായി അകത്തേക്ക് നടന്നു. ‘ഇവരൊന്നുമല്ല... യാഥാര്‍ത്ഥ പ്രതികള്‍‘ എന്ന് ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു.‘ എന്നത്തേയും പോലെ എന്റെ ശബ്ദം എന്നില്‍ തന്നെ ചുരുണ്ട് കൂടി... ജീവിതത്തിലും മരണത്തിലും ശബ്ദമുയര്‍ത്താനാവാത്ത ഞാന്‍ പതുക്കെ ഉയര്‍ന്ന് തുടങ്ങി. ദേഹമില്ലാത്ത ദേഹിയുടെ ലോകത്തേക്ക്....
* യത്തീം : അനാഥന് / അനാഥ. (പിതാവ് മരണപ്പെട്ടവരെയാണ് പൊതുവെ യത്തീം എന്ന് വിളിക്കാറ്)
**യാ നബീ സലാം അലൈക്കും... : പ്രവാചകന് അഭിവാദ്യം അര്‍പ്പിച്ച് തുടങ്ങുന്ന ഒരു അറബി കവിത.
31 comments:
കനം കുറഞ്ഞ വെളുത്ത തുണികഷ്ണം അമര്‍ത്തിച്ചുരുട്ടി തിരികളാക്കി അടുക്കി വെക്കുന്ന, മന്ത്രവാദിയെ സഹായിക്കാന്‍ വന്ന വൃദ്ധന്റെ പരുക്കന്‍ വിരലുകളുടെ വേഗത നോക്കിയിരിക്കുമ്പോഴാണ് ചുണ്ടില്‍ വീണ്ടും മൂളിപ്പാട്ട് വിരിഞ്ഞത്. മുറിച്ചെടുത്ത വാഴയിലയ്ക്കരികില് തെച്ചിപ്പൂവും അരിയും മലരും ഒരുക്കുകയാണ് അനുജന്. കളം വരയ്ക്കാന്‍ ഒരുക്കിയ പൊടികൂട്ടുകളിലെ മഞ്ഞപ്പൊടിയില്‍ ചുണ്ണാമ്പ് കലര്‍ത്തി മന്ത്രവാദി കടും വര്‍ണ്ണം സൃഷ്ടിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ നിറത്തില്‍ ഉണ്ടായിരുന്ന തട്ടമാണ് ഓര്‍മ്മയിലെത്തുന്നത്....
നേര്‍ക്കാഴ്ച... ഒരു കഥ.
അപ്പോ തേങ്ങ ഞാന്‍ തന്നെ ഉടക്കാം ല്ലേ...നന്നായിട്ടുണ്ട് ട്ടാ....( ആരേലും എന്തേലും കുറ്റം കണ്ട് പിടിച്ചാ...ഞാന്‍ ഉത്തരവാദിയല്ല )
അപ്പോ..ഒരിക്കല്‍ കൂടി..നന്നായിട്ടുണ്ട്..ആശംസകള്‍
:)
നാട്ടിലെ നല്ല ഒരു സാമൂഹികപ്രശ്നം നന്നായി അവതരിപ്പിച്ചു.
ചാത്തനേറ്: എന്തോ രണ്ട് മന്ത്രവാദികള്‍ ഒരു കഥയില്‍ അധികപ്പറ്റായി തോന്നി.
ഇത്തിരീ, ഈ കഥയുടെ തന്തു നല്ലതെങ്കിലും പതിവുപോലെ നന്നായില്ല എന്നാണ് എനിക്കു തോന്നിയത്. ഇതിന്റെ കാരണങ്ങള്‍ പലതാവാം. എനിക്കു തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ. (1) ഞാന്‍, എന്റെ എന്നിങ്ങനെ first person ല്‍ ഈ കഥ അവതരിപ്പിച്ചരീതിതന്നെ തുടക്കം മുതല്‍ അവസാനപാരഗ്രാഫിനു മുമ്പുവരെ എന്തോ മടുപ്പ് തോന്നിപ്പിച്ചു. (2) തീര്‍ത്തും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍ നടക്കുന്ന ഇതിലെ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴെങ്കിലും ചില ഇംഗ്ലീഷ് വാക്കുകള്‍ (ഉദാ. സെക്കന്റ്, ക്യാമറ, അലോപ്പതി) മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെട്ടു. (3) കുറച്ചുകൂടി കാച്ചിക്കുറുക്കാമായിരുന്നു - ഇത്തിരിയുടെ സ്വതസിദ്ധമായ “കുറുക്കല്‍” ശൈലി ഇവിടെ കാണാനാവുന്നില്ലെന്നു മാത്രവുമല്ല, കഥപറച്ചില്‍ നീണ്ടുപോവുകയും ചെയ്തു.
എങ്കിലും ഭാവുകങ്ങള്‍, അഭിനന്ദനങ്ങള്‍ ഈ ശ്രമത്തിന്.
:)
നന്നായിരിക്കുന്നു ഇത്തിരി.
മറ്റൊരു സാമൂഹിക വിപത്തിനു നേരെ ഇത്തിരിയുടെ എഴുത്ത്.
-സുല്‍
ഈ പോസ്റ്റിലെ മന്ത്രവാദം എന്ന വിപത്തിനേക്കാളും എന്നെ സ്പര്‍ശിച്ചത്... ‘ഇതാ ഒരു യത്തീം...’ എന്ന് വിളിക്കുമ്പോള്‍ പ്രദര്‍ശന വസ്തുവാകേണ്ടി വരുന്ന അനാഥന്റെ നോവുകളാണ്...!
അപ്പുവിന്റെ കമന്റിലെ ആത്മാര്‍ത്ഥത ഇത്തിരി ശ്രദ്ധിക്കുമല്ലോ!
ഇത്തിരി മാഷേ...
അനാഥരാകുന്നവരുടെ നൊമ്പരം മനസ്സിലാക്കിത്തരുന്ന കഥ. നന്നായിരിയ്ക്കുന്നു.
:)
നോവുമിന്നെലെകള് കേഴുമോര്മകള്.
നാട്ടില്‍ എന്റെ കൊച്ചിലെ നടന്ന ഒരു സംഭവം ഓര്‍മവരുന്നു മാഷെ...
മാഷിന്റെ ശൈലി കൊള്ളാം കെട്ടൊ..സാമൂഹിക വിപത്തുകള്‍ക്ക് നേരെ ചൂണ്ടിയ എഴുത്ത് നന്നായി
പെണപക്ഷ കഥകളും തുടങ്ങിയോ ഇത്തിരി?
(ഞാനാണെങ്കില്‍, കുഴിച്ചിട്ടത് എന്തിയേ ന്ന് ചോദിച്ചപ്പോഴ്, നാളെയേ എടുക്കാവൂന്ന് പറഞു, രാത്രി ഒരു തകിട് കുഴിച്ചിട്ട്, രാവിലെ അത് എടുത്ത് കൊടുത്ത് കാര്യം സോള്വാക്കിയേനേ! അല്പം ഭ്രാന്ത് അഭിനയിയ്ക്കണം ചില ഭ്രാന്തന്മാരുടെ കൂടേ ജീവിക്കുമ്പോഴ്)
സമൂഹത്തിലെ ഏറ്റവും വലിയ ഒരു വിപത്തിനെ വളരെ നല്ല രീതിയില്‍ അവതരിപിചത്തിനു അഭിനന്ദനങ്ങള്‍ സ്ത്രീധനം എന്ന സാമൂഹിക വിപത്ത് എന്നാണാവോ നമ്മില്‍ നിന്നും ഇല്ലതാവുന്നെ ?
പലയിടത്തും നടക്കുന്ന ദുരന്തങ്ങള്‍ തന്നെ..
സ്ഥൂലത എന്നൊരു ദോഷം തോന്നി. കാലികമായ ഒരു വിഷയം ഒരുവിധം തരക്കേടില്ലാതെ പറഞ്ഞിരിക്കുന്നു.
അഭിവാദ്യങ്ങള്‍
ഇത്തിരീ: തീം ഇഷ്ടായി. ഇരയെ പോലും വിശ്വാസത്തിലെടുത്തു വേട്ടയാടഉന്ന മന്ത്രവാദത്തിന്റെ കുരുക്കുകള്‍. നന്നായി എഴുതിയിരിക്കുന്നു.
ഇത്തിരിയുടെ എഴുത്തിനു നല്ല മൂര്‍ചയുണ്ട്.എങ്കിലും കുറെ തീമുകള്‍ ഇടകലര്‍ന്നത് എന്റെ വായനയെ വിരസമാക്കി. ഇത്തിരി വായനക്കാരെ മുഖവിലക്കെടുക്കണം. ശ്രദ്ധിക്കുമല്ലൊ
നന്നായിട്ടുണ്ട്...
ആശംസകള്‍
അല്‍പ്പം ഹോംവര്‍ക്കു കുറഞ്ഞു.
ഒന്നു കൂടി എഡിറ്റ് ചെയ്യുക. നല്ല തീം.
ഇത്തിരി ഭായ്
ഇഷ്ടമായ്
:)
ഉപാസന
:)
നല്ല സബ്ജക്റ്റ്.. അപ്പു മാഷിന്റെ അഭിപ്രായങ്ങള്‍ റെലവന്റാണെന്നു തോന്നുന്നു.
ഒന്നിലധികം വിഷയങ്ങളെപ്പറ്റി ഭംഗിയായി പറഞ്ഞിരിക്കുന്നു...
ദരിദ്രരായ പെണ്‍കുട്ടികളുടെ അവസ്ഥ എല്ലായിടത്തും മോശമാണെങ്കിലും എന്തോ മുസ്ലിം പെണ്‍കുട്ടികളുടെ കാര്യമാണ് ഏറ്റവും പരിതാപകരം എന്നു തോന്നിപ്പോകുന്നു പലപ്പോഴും...
നന്നായിരിക്കുന്നു..
ഇത്തിരീ,
അനാഥയായ ബാലികയില്‍ തുടങ്ങിയ കഥ എന്നത്തേയും പോലെ ഹൃദയസ്പര്‍ശിയായി. സമൂഹത്തില്‍ നടമാടുന്ന ഇത്തരം എത്രയെത്ര വിപത്തുകള്‍.
ഹൃദയസ്പര്‍ശിയായി...
വരാം......
നൊമ്പരപ്പെടുത്തുന്ന കഥ
ഇത്തിരീ,:)
നല്ലൊരു വിഷയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍....
അല്ലാവിന് കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരുമെല്ലാരുമെത്തീമുകള്..
എല്ലാരുമെല്ലാരുമെത്തീമുകള്..യെത്തീമുകള്...
പ്രപഞ്ചനാഥനായ ദൈവത്തിന്റെ കാരുണ്യമില്ലെങ്കില്‍ നാമെല്ലാവരും അനാതന് തന്നെ
ഇത് വായിക്കുന്ന ഓരോരുത്തരുടേയും ചുറ്റുവട്ടത്തിലെവിടയെങ്കിലും കാണും ഇത്തരം കഥാപാത്രങ്ങള്‍.
( അപ്പുവിന്റെ കമന്റ് ശ്രദ്ധിച്ചുവല്ലോ )
നല്ല കഥ...അനാഥത്വത്തിന്റെ നോവുകള്‍ വളരെ നന്നായി പ്രതിപാദിച്ചിരിക്കുന്നു....ഭാവുകങ്ങള്‍
നല്ല തീം. എനിക്കിഷ്ടപ്പെട്ടു.
‘നേര്‍ക്കാഴ്ച‘ യുടെ എല്ലാ വായനക്കാര്‍ക്കും, അഭിപ്രായം അറിയിച്ച ..
മെലോഡിയസ്.
കുട്ടമ്മേനോന്‍.
അരീക്കോടന്‍.
കുട്ടിച്ചാത്തന്.
അപ്പു..
മറ്റൊരാള്‍.
സുല്‍.
അഗ്രജന്.
ശ്രീ.
മിന്നാമിനുങ്ങുകള്‍.
അതുല്യ.
ചെറുശ്ശോല.
ബഷീര്‍ വെള്ളറക്കാട്.
രാജീവ്.
ബായന്‍.
ദ്രൌപതി.
കരീം മാഷ്.
ഉപാസന.
വേണു.
പാമരന്.
അഗ്നേയ.
മഴത്തുള്ളി.
നജൂസ്.
ജി മനു.
പൊതുവാള്.
അനോണി.
ഏ ആര് നജീം.
ഷാരു.
സതീഷ് മാക്കോത്ത്.
എല്ലാവര്ക്കും ഒത്തിരി നന്ദി.
ikkaaa..... evideyokkeyo novunnu... :(
Post a Comment