Monday, March 16, 2009

5. കല്യാണത്തലേന്ന്...

ഭാഗം : അഞ്ച്


രായീന്‍ ഹാജിയാണ് നാട്ടുകാരണവര്‍. കള്ളിത്തുണിയും നിറയെ അറകളുമുള്ള കറുത്ത ബെല്‍ട്ടും തോളില്‍ മടക്കിയിട്ട തോര്‍ത്തുമാണ് സാധാരണ വേഷം. കറുത്ത് മെലിഞ്ഞ് ഉയരം കൂടിയ ശരീരം. എപ്പോഴും കലങ്ങിച്ചുവന്ന കണ്ണുകള്‍. കൂട്ടുപുരികം, പാതി നരച്ച വട്ടത്താടി, വടിച്ച് മിനുസമാക്കിയ തല, പരുക്കന്‍ ശബ്ദത്തിനൊപ്പം കയറി ഇറങ്ങുന്ന കഴുത്തിലെ വലിയ മുഴ. ഒറ്റനോട്ടത്തില്‍ ഒരു പരുക്കന്‍ ഗ്രാമീണന്‍ .

നാട്ടിലെ ഭൂമിയുടെ പകുതിയില്‍ അധികവും ഹാജിയുടേത് തന്നെ. പരമ്പര്യമായി കിട്ടിയതാണ് എല്ലാം. ചീനവളപ്പും തേക്കേവളപ്പും അടക്കം മൂന്നാല് തെങ്ങിന്‍ തോട്ടങ്ങള്‍. ആള് കേറാതെ കാട് പിടിച്ച് കിടക്കുന്ന ആല്‍പ്പറമ്പ്. വീട് നില്‍ക്കുന്ന കവുങ്ങിന്‍ തോട്ടം... അടയ്ക്കയും തേങ്ങയും തന്നെ പ്രധാന വരുമാനം. എല്ലാ ആഴ്ചയും മഞ്ചേരിച്ചന്തക്കും കോട്ടക്കല്‍ ചന്തക്കും അഞ്ച് വെറ്റിലകെട്ടെങ്കിലും ഹാജ്യാരുടേതായി കാണും.

കോട്ടക്കല്‍ ചന്ത നടക്കുന്ന ശനിയാഴ്ചയാണ് ഹാജി ജോലിക്കാര്‍ക്ക് കൂലി കൊടുക്കാറ്. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോ‍ള്‍ ‘നാളെ വെള്ള്യായ്ചല്ലേ... മറ്റന്നാ ഇങ്ങള് കോട്ടക്കക്ക് പോരീ... ചില്ലാന കോളും വാങ്ങാ... പണിട്ത്ത കായി ബാ‍ക്കിന്തേലും ണ്ടങ്കി അവുട്ന്ന് ശര്യാക്കാം’ എന്ന് പറയും. സാധാരണ ദിവസത്തിന് നലണ കൂലിയുള്ളവര്‍ക്ക് അല്ലറച്ചില്ലറ സാധനങ്ങള്‍ വങ്ങുന്നതോടെ ഒരാഴ്ചത്തെ പണിക്കൂലിയും തീര്‍ന്ന് ഹാജിക്ക് അങ്ങോട്ട് കൊടുക്കാനാവും. വെറ്റിലക്ക് നല്ല വില കിട്ടിയ ദിവസമാണെങ്കില്‍ ‘ഇതും കൂടെ അവ്ടെ വെച്ചോ... ഒരു സന്തോസത്തിന്’ എന്ന് പറഞ്ഞ് കാലണയോ അരയണയോ ജോലിക്കാര്‍ക്ക് കൊടുക്കുകയും ചെയ്യും.

ഹാജി സംസാരിച്ചാല്‍ തീര്‍പ്പാവാത്ത കേസുകള്‍ വളരെ വിരളമാണ്. ആ കാരണവര്‍ പദവി സ്നേഹത്തോടെ നാട്ടുകാര്‍ വകവെച്ച് കൊടുത്തു. പക്ഷേ ഈ സ്ഥാനം ചിലപ്പോഴൊക്കെ ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. ഹാജി അറിയാത്ത കല്യാണനിശ്ചയങ്ങള്‍ കല്ല്യാണം വരെ എത്താറില്ല. മരണവീട്ടിലും കല്യാണവീട്ടിലും സദ്യയ്ക്കും അഘോഷങ്ങള്‍ക്കും എല്ലാം ഹാജിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.. ആരോരുമില്ലാത്ത ഒത്തിരി കുടുബങ്ങള്‍ക്ക് ചെലവിനെത്തിക്കുന്ന അതേ വാശിയോടെ തന്നെയാണ്, തന്നെ കണ്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ മടിച്ച ഇബ്രാഹിക്കാന്റെ നട്ടെല്ല് ചവിട്ടി ഒടിച്ചത്.

രാവിലെ ചെട്ട്യേരുടെ പീടികയില്‍ നിന്ന് പതിവ് ചായയും കുടിച്ച് പാടത്തേക്ക് ഇറങ്ങിയതായിരുന്നു ഹാജി. നടവരമ്പില്‍ കുന്തിച്ചിരുന്ന ഇബ്രാഹിക്ക കണ്ട ഭാവം നടിച്ചില്ലെത്രെ. ‘ന്താടാ ഇബലീസെ അനക്ക് കണ്ണ് കണ്ടൂടെ ... “ എന്ന അലറി കാലുയര്‍ത്തിച്ചവിട്ടിയത് ഊരക്കായിരുന്നു. പാടത്തെ ചളിയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പാറ്റാതെ ‘ഞാന്‍ പാത്താന്‍ ഇരിക്കായിരുന്നു ഹാജ്യേരെ...” എന്ന് കരഞ്ഞപ്പോള്‍ ഹാജി തന്നെ പാടത്തേക്ക് ഇറങ്ങി. അബ്ദുല്ല കുരിക്കളുടെ അടുത്ത് കൊണ്ട് പോയതും ചികിത്സിച്ചതും ഹാജി തന്നെ...

സ്ഥിരമായി പണിക്കാരുള്ള അത്യപൂര്‍വ്വം വീടുകളില്‍ ഒന്നായിരുന്നു രായീന്‍ ഹാജിയുടെ വീട്. വെറ്റിലത്തോട്ടത്തില്‍ തന്നെ എന്നും നാലാള് കാണും. വീടിന് ചുറ്റുമുള്ള കവുങ്ങില്‍ തോട്ടമാണ് പ്രധാനമായും വെറ്റില കൃഷിക്ക് ഉപയോഗിക്കുന്നത്. അത് കൊണ്ട് എന്നും തോട്ടത്തില്‍ പണിക്കാരുണ്ടായിരിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ (വെറ്റില)കൊടിയിറക്കി തോലും വളവും ചേര്‍ക്കണം. അപ്പോള്‍ ഓരോ കവുങ്ങിന്റെ അടുത്തേക്കും വെള്ളമെത്താനുള്ള ചാലും, തോട്ടക്കുഴിയും ഉണ്ടാക്കും. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുളത്തില്‍ നിന്ന് മൂന്നാളുകള്‍ തേവുന്ന വെള്ളം തോട്ടക്കുഴിയില്‍ പനമ്പോള കോണ്ട് ഊത്ത് വെറ്റിലയും കവുങ്ങും നനക്കുന്നു. ചന്ത ദിവസത്തിന്റെ തലേന്നാണ് വെറ്റില നുള്ളുന്നത്. അതോടൊപ്പം നന്നായി നനച്ച പാള കനം കുറച്ച് നാരുകളാക്കിയത് കൊണ്ട്, കവുങ്ങില്‍ പടരുന്ന വെറ്റില വള്ളി കെട്ടുകയും ചെയ്യും. നുള്ളിയ വെറ്റില ചായ്ച്ച് ഒതുക്കുന്നതും തോട്ടത്തിലെ പുല്ല് പറിച്ച് വൃത്തിയാക്കുന്നതുമൊക്കെ സ്ത്രീകളാണ്.

ചായ്ച്ച് ഒതുക്കിയ വെറ്റില വാഴയിലയില്‍ അടുക്കി രാത്രി തന്നെ കെട്ടാക്കി വെക്കും. വെള്ളത്തില്‍ മുക്കിയ കെട്ടുമായി ജോലിക്കാര്‍ സുബഹിക്ക് മുമ്പ് പുറപ്പെടും. സാധാരണ വെയില് കത്തും മുമ്പ് ഹാജി ചന്തയിലെത്തും. വന്നപാട് വെറ്റിലപ്പൈസ വാങ്ങി ജോലിക്കാരുടെ കണക്ക് തീര്‍ക്കും. അടുത്ത ഒരാഴ്ചക്കുള്ള സാധങ്ങള്‍ നിറച്ച ചൂരക്കൊട്ട പണിക്കാരുടെ തലയിലേക്ക് പിടിച്ച് കൊടുത്ത് “ഞ്ഞ് ങ്ങള് നടന്നോ... ” എന്ന് കേട്ടാലേ ജോലിക്കാര്‍ തിരിച്ച് പോരൂ. അപ്പോഴും നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തെ ചന്തയില്‍ കാത്ത് നില്‍പ്പുണ്ടാവും.

കുഞ്ഞാമു കഞ്ഞി കുടിച്ച് കഴിഞ്ഞപ്പെഴേക്ക് ഹാജി തിരിച്ചെത്തി. “ന്നാ... പറ. എവടം വരെ ആയി അന്റെ കല്യാണ പരിപാടിയൊക്കെ’

“പന്തലിന്റെ പണി നടക്കുന്നുണ്ട് ഹാജ്യേരെ... ഞാന്‍ ഒരു കാര്യം ചോയ്ക്കാന്‍ വന്നതാ....”

“ന്താ...”

“ഹാജ്യേരേ... കല്യാണത്തിന് വെച്ചീന്ന വെറ് ഒക്കെ ന്നലത്തെ മയക്ക് നനഞ്ഞു... ഒണങ്ങ്വോ ന്നാവം... നാളീം കൂടി കയിഞ്ഞാ കല്യാണയില്ലേ...”

“അയിനന്താ ... ഇജ്ജ് കൊറച്ച് ചവുരീം മടലും കൊണ്ടെയ്ക്കോ... ആ തേങ്ങാകൂട്ട് കാണും... നമ്മളെ തൊവുത്തിന്റെ മേലെ കൊട്ട കാണം.. “ ആവുസ്യള്ളത് ട്ത്തോ... പിന്നെ ഇന്ന് വ്യായം, നാളീം മറ്റന്നാളും കയിഞ്ഞ് ഞാറായ്ചല്ലേ കല്യാണം... ഇപ്പോ തന്നെ കൊണ്ടോയാ അത് ഇടാന്‍ അടച്ചൊറുപ്പുള്ള സ്ഥലം ണ്ടോ... അല്ലങ്കി ഈ മയയത്ത് ആകെ നനീലേ...“

“ഇപ്പോ കൊണ്ടോണ്ടാ... കല്ല്യാണത്തിന്റെ അന്ന് രാവിലെ കൊണ്ടോവാം.. ”

“ന്നാ ജ്ജ് ഒരു കാര്യം ചെയ്യ്. ശന്യായ്ച അങ്ങാടീക്ക് പോരെ... കല്യാണക്കോളൊക്കെവങ്ങണ്ടേ...”

“ഉം... കൊറച്ച് ബപ്പടം വാങ്ങണം... കൊറച്ച് കൊത്തമ്പാലീം മൊളും.. മഞ്ഞള് കൂടീത്തന്നെ കൊറേ കാണും.”

“അല്ല ന്താ പരിപാടി.”

“വെര് ന്നോര്‍ക്കൊക്കെ ചക്കര ച്ചായകൊടുക്കാം.. പിന്നെ നിക്കാഹ് കയിഞ്ഞ് ബെറ്ഞ്ചോറും പുളിഞ്ചാറും... ഒരു കോയിനെ അറക്കണം ന്ന് കരുത് ണ്ട്.. പുതിപ്ലക്കും തേട്യേള്‍ക്കും... കൊടുക്കാല്ല്ലോ”

“ഉം... അതാ നല്ലത്. പിന്നെ ഒച്ചപ്പാടൊന്നും ഇല്ല്യേ...”

“ഉം ... മ്മടെ അസ്സക്കുട്ട്യാക്കയും കൂട്ടരും ണ്ടാവും... പാട്ടോക്കെ ഇല്ല്യങ്കി കല്ല്യാണം ഒരു രസല്ല്യല്ലോ...”

“ചെക്കന്റെ കൂട്ടക്കാരുടെ പാട്ട് കാര് ഉസാറാണോ... “

“നമ്മടെ അസ്സങ്കുട്ട്യാക്കിം കൂട്ടരും കൂടി പാടാന്‍ തൊടങ്ങിയാ ഓലൊക്കെ തോറ്റമ്പൂല്ലേ...”

ഹാജിയാര്‍ ചിരിച്ചു. ഇടയ്ക്ക് ചിരിയടക്കി പറഞ്ഞു. ‘നമ്മടെ അയമുദു ഹാജിന്റെ കുട്ടിരെ കല്ല്യാണം കയിഞ്ഞ്ട്ട് രണ്ടായ്ച ആയില്ലേ ”

“ഉം... രണ്ടായ്ച ആയി. “

“അഞ്ച് വഖ്ത്തിലും നല്ലോണം ദോര്ന്നോ... മുസീബത്തൊന്നും ഇല്ല്യാണ്ടിരിക്കാന്‍...”

“പടച്ചോന്‍ കാക്കട്ടെ... “ എന്ന് പ്രാര്‍ത്ഥിച്ച് കഴിയുമ്പോള്‍ കുഞ്ഞാമ്മുവിന്റെ മനസ്സില്‍ അയമുദു ഹാജിയും കല്യാണപ്പന്തലും ആയിരുന്നു.

നാട്ടുമ്പുറത്ത് മക്കത്ത് പോയി ഹജ്ജ് ചെയ്തവര്‍ വളരെ കുറവാണ്. ഹജ്ജിന് പോവാന്‍ മുതലാലും വഴിയാലും തടിയാലും (ധനം / മാര്‍ഗ്ഗം / ആരോഗ്യം) കഴിവുണ്ടവണം. അങ്ങനെ എല്ലാം ശരിയായാല്‍ ദുല്‍ഹജ്ജ് മാസം മക്കത്ത് എത്തണം. പോയവര്‍ എല്ലാവരും തിരിച്ച് വരാറില്ല. ബുദ്ധിമുട്ടുള്ള സഫറാണ് ഹജ്ജ്. ആദ്യം മരിദാശീക്കും പിന്നെ ബോബായീക്കും തീവണ്ടി... അവിടെന്ന് ജിദ്ദയിലേക്ക് കപ്പല്‍... കപ്പല്‍ യാത്ര ഭയങ്കര കഷ്ടപ്പാട് ആണെത്രെ. ഹജ്ജിന് പോയി തിരിച്ച് വന്നവര്‍ക്ക് പറയാന്‍ ആയിരം കഥ കാണും. കപ്പല്‍ യാത്രയിലെ ദുരിതങ്ങള്‍, കടല്‍ കൊള്ളകാരെ പേടിച്ചുള്ള യാത്ര, പിന്നെ പച്ച മരമോ പച്ച വെള്ളമോ ഇല്ലാത്ത മരുഭൂമി, ഈത്തപ്പഴവും പച്ചവെള്ളവും മാത്രമായി മരുഭൂമിയിലൂടെ ഉള്ള യാത്ര... അവിടെ തന്നെ കൊള്ളയടിക്കാന്‍ വേണ്ടി ജീവിക്കുന്ന ബദുക്കള്‍... ഹജ്ജിന് പോവുമ്പോള്‍ യാത്ര അയക്കാനും ദുആക്ക് വസിയ്യത്ത് ചെയ്യാനും പൊരുത്തപ്പെടീക്കാനും വേണ്ടി ജാതി ഭേദമന്യേ എല്ലാവരും എത്തും.

തിരിച്ചെത്തിയാല്‍ എല്ലാവരും കാണാനെത്തും. ഹാജിമാര്‍ ആലിംഗനം ചെയ്ത് സ്വീകരിക്കും. ചെറിയ കൈലില്‍ സംസം കുടിക്കാന്‍ കൊടുക്കും. കൂടെ സംസത്തിന്റെ ഉത്ഭവത്തിന്റെ കഥയും പറയും. മക്കയില്‍ ജനവാസമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. കത്തുന്ന മരുഭൂമിയില്‍ ഹാജറാബീവിയേയും ചോരപൈതലായ ഇസ്മാഈലിനെയും തനിച്ചാക്കി ഇബ്രാഹീം നബി പോയത്രെ. പിന്നീട് പോള്ളുന്ന വെയിലില്‍ വെള്ളത്തിന് വേണ്ടി സഫ-മര്‍വാ കുന്നുകള്‍ മാറി മാറി ഓടിക്കയറിയ ഹാജാറാ ബീവിയുടെ പ്രാര്‍ത്ഥനയുടെ ഫലമായി മരുഭൂമില്‍ ഉറവപ്പൊട്ടിയ സംസമിന്റെ കഥ പറഞ്ഞ് തീരുമ്പോള്‍ പറയുന്നവരുടെയും കേള്‍ക്കുന്നവരുടെയും കണ്ണ് നിറഞ്ഞിരിക്കും. തിരിച്ചിറങ്ങുമ്പോള്‍ മക്കത്തെ ഈത്തപ്പഴവും ചീനിക്കയും ചെറിയ കുപ്പിയില്‍ സംസം വെള്ളവുമായാവും യാത്രയാക്കുക. അങ്ങനെ ഹജ്ജിന് പോവാന്‍ ഭാഗ്യം കിട്ടിയ ആളാണ് അയമുദു ഹാജി...

ചങ്കേലസ്സ്, കൊരലേലസ്സ്, പെറവച്ചിറ്റും എലച്ചിറ്റും, മിന്നി, മണിക്കാതില, കുമ്മത്ത്, തോട, മൂന്നരക്കോമ്പല, അരഞ്ഞാണം, രണ്ട് കോന്തലയിലും കോര്‍ത്തിട്ടാലും ബാക്കിയാവാന്‍ മാത്രം മോതിരങ്ങള്, ‍... കല്യാണ ആഭരണങ്ങള്‍ കാണാന്‍ തന്നെ നാട്ടുകാരുടെ തിരക്കായിരുന്നു. മൂന്നാല് മാസം അയമുദു ഹാജിയുടെ വീട്ടില്‍ തന്നെ ആയിരുന്നു വാസുത്തട്ടാനും അനന്തരവനും പണി. കല്യാണപ്പെണ്ണിന് കസവ് തുന്നിയ ആവാടത്തുണിയും, കുപ്പായത്തുണിയും, കരയുന്ന ചെരിപ്പും കോയിക്കോട്ടങ്ങാടീന്നാണ് കൊണ്ട് വന്നത്.

സാധാരണ ഹസ്സങ്കുട്ട്യാക്കയും കൂട്ടരും ആണ് നാട്ടിലെ കല്ല്യാണപ്പാട്ടുകാര്. പക്ഷേ അയമുദു ഹാജി കോഴിക്കോട്ട് നിന്ന് പെട്ടിപ്പാട്ട് (ഗ്രാമഫോണ്‍) കൊണ്ട് വന്നു. അല്ലൂര് നിന്ന് അറവന മുട്ട്കാരും ഇന്ത്യനൂരിലെ കോല്‍ക്കളി സംഘക്കാരും എത്തി. അസര്‍ നിസ്കാരം കയിഞ്ഞ് മുട്ടും പാട്ടും തുടങ്ങി. അന്ന് വരെ നാട് കാണാത്ത കല്ല്യാണം. പറമ്പ് മുഴുവന്‍ പരന്ന് കിടക്കുന്ന ഓലപ്പന്തല്‍... കല്യാണകാരും ഒറ്റലക്കാരും (ക്ഷണിക്കാതെ വന്നവര്‍‍) കൂടി വീടും പറമ്പും നിറഞ്ഞു.

പക്ഷേ നേരം നടുപ്പാതിര ആയപ്പോഴാണ് ‘ചെക്കന്റെ പെരീല്‍ ആരും ഇല്ല... പെര പൂട്ടി എല്ലാരും എങ്ങോട്ടോ പോയിക്ക്ണ്...‘ എന്ന് പറഞ്ഞ് പുത്യാപ്ലയെ തേടിപ്പോയ മൂസക്കുട്ടിയും കൂട്ടരും തിരിച്ച് വന്നത്. അതോടെ കല്യാണവീട് മരണവീട് പോലെ അയി. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അഞ്ചെട്ട് ചെറുപ്പക്കാര് വേങ്ങര ചെക്കന്റെ വീട്ടിലേക്ക് തെരഞ്ഞ് പോയി. അടുത്തുള്ള ഉള്ള വീട്ടിലെ വയസ്സായ സ്ത്രീ പറഞ്ഞു... ‘ഓല് പെര പൂട്ടി പോയീന്ന്’. നാട്ടുകാരും സഹായിക്കാനാവാതെ കൈ മലര്‍ത്തി. അവര്‍ക്കാര്‍ക്കും അങ്ങനെ ഒരു കല്യാണത്തെക്കുറിച്ച് അറിയില്ലായിരുന്നു. നേരം വെളുത്ത് പ്രശ്നം തീര്‍ക്കാം എന്ന് നാട്ടുകാരണവന്മാര്‍ ഉറപ്പിച്ച് പറഞ്ഞു.

കാളപ്പൂട്ട് കണ്ടത്തിലെ തര്‍ക്കത്തിനാണെത്രെ അയമുദു ഹാജിനെ ചെക്കന്റെ വീട്ടുക്കാര് ചതിച്ചത്. ആദ്യത്തെ തളര്‍ച്ച മാറിയപ്പോള്‍ അയമുദു ഹാജി പറഞ്ഞു.. “ഞ്ഞ് ഓല് സമ്മയ്ച്ചാലും ന്റെ മോളെ ആണ്ട് കെട്ടിച്ചയക്കുല്ല. കല്യാണം ഇന്ന്ന്നെ നടത്തണം.. അയ്ന് ന്ത് ചെലവ് വന്നാലും വേണ്ടീല്ല“ പിന്നെ തിരക്കിട്ട അലോചനകളായിരുന്നു.. നാട്ടിലും അയല്‍ ഗ്രാമങ്ങളിലുമുള്ള കല്ല്യാണം കഴിക്കാത്തവര്‍ക്കായി ഓട്ടം... ചിലരൊക്കെ പറഞ്ഞു.. “ഹാജ്യാരേ ... നമുക്ക് കല്യാണം പിന്നേക്ക് മാറ്റാം... ആ കുട്ടിന്റെ ജീവിതം അല്ലേ.. “ അയമുദു ഹാജിയുടെ മറുപടി ശക്തമായിരുന്നു. കെട്ട് കഴിഞ്ഞ് പിറ്റേന്ന് മൊഴി ചെല്ല്യാലും ന്റെ മോള്‍ക്ക് ഞാന്‍ ചെലവിന് കൊടുത്തോളാം... പക്ഷെ ഇന്ന് കല്യാണം നടക്കണം.”

കല്യാണത്തിന് വന്നവരില്‍ നിന്ന് തന്നെ പുതിയാപ്ലയെ അന്വേഷിച്ച് തുടങ്ങി. കല്ല്യാണം കഴിപ്പിക്കാന്‍ പ്രായമായ മക്കളുള്ള ഒരുരുത്തരോടും പെങ്കെട്ട് കാരന്‍ ഹൈദ്രു സംസാരിച്ചു വാശിക്കല്യാണത്തിന് ആര്‍ക്കും തല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കല്ല്യാണത്തിന് വന്ന അലികുട്ടിയെ കൊണ്ട് കെട്ടിക്കാന്‍ തീരുമാനിച്ചത്. അലിക്കുട്ടിയുടെ ബാപ്പ ചെറുപ്പത്തിലേ മരിച്ചിരുന്നു. ഉമ്മ മാത്രമാണ് വീട്ടില്‍ ഉള്ളത്. പെങ്ങളെ കല്യാണം കഴിച്ച് അയച്ചു. ചന്തയിലേക്ക് ചരക്ക് ഏറ്റലാണ് ജോലി... കോട്ടക്കല്‍ നിന്ന് ഒരു ചാക്ക് ചക്കര തലയില്‍ വെച്ച് കൊടുത്താല്‍ ഇടയ്ക്ക് കുറ്റിപ്പുറത്തെ അത്താണിയില്‍ ഒന്ന് ഇറക്കും... തോട്ടില്‍ ഇറങ്ങി കയ്യും മുഖവും കഴുകി ഒരു ബീഡിയും വലിച്ച് കഴിഞ്ഞ് തലയിലേക്ക് വെച്ചാല്‍ പിന്നെ നാടെത്തുന്ന വരെ വലിഞ്ഞ് നടക്കും. അലിക്കുട്ടി കല്യാണത്തിന്റെ രണ്ട് ദിവസം മുമ്പ് മുതല്‍ കല്യാണവീട്ടിലെ സഹായി ആയി ഉണ്ടായിരുന്നു. പുതിയാപ്ലക്കുള്ള തുണിയും കുപ്പായവും വാങ്ങാന്‍ ആളെ വിട്ടു. നിര്‍ത്തിവെച്ച മുട്ടും പാട്ടും വീണ്ടും തുടങ്ങി... ചരിച്ച് വെച്ച ചെമ്പട്ടിയുടെ പുറത്ത് വീശിപ്പാള (പാള വിശറി) കൊണ്ട് കൊട്ടി അസ്സങ്കാക്കയും പെട്ടിപ്പാട്ടിന്റെ അടുത്തിരുന്ന് പാടി.

രാത്രിക്ക് രാത്രി അയ്യപ്പന്‍ ചെട്ട്യേരെ കൊണ്ട് പീടിക തുറപ്പിച്ച് പുത്യാപ്ലക്കുള്ള വസ്ത്രവുമായി ആളെത്തി. ആര്‍ക്കോ വേണ്ടി തയ്ച്ച് വെച്ചിരുന്ന കുപ്പായമാണെത്രെ... സദസ്സില്‍ വെച്ച് ഒസ്സാല്‍ ഹസ്സന്‍ കാക്ക അലിക്കുട്ടിയുടെ തല വടിച്ചു... വെള്ളതൊപ്പിയും വെള്ളക്കുപ്പയവുമിട്ട് ഒരുക്കിയ അലിക്കുട്ടിയെയും അയമുദു ഹാജിയേയും ഇരുത്തി ഖാദര്‍ മുസ്ലാര്‍ നിക്കാഹിന്റെ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു... അത് കഴിഞ്ഞ് ചോറും കൂട്ടാന്‍ കഴിച്ചപ്പോഴേക്ക് സുബഹി ബാങ്ക് വിളിച്ചിരുന്നു. പിന്നെ എല്ലാരും കൂടി പള്ളീക്ക്...

കല്യാണത്തിന് ശേഷം അലിക്കുട്ടിക്ക് അയമുദു ഹാജി വീട് ഉണ്ടാക്കികൊടുക്കുമെന്ന് കേള്‍ക്കുന്നു. ഏതായാലും ആരോഗ്യമുള്ളവനാണ് അവന്‍... ആ പെങ്കുട്ടി കഷ്ടപ്പെടൂല്ല... ന്നാലും അങ്ങനെ ഒരു സംഭവം നാട്ടില്‍ ആദ്യായിരുന്നു. അത് കൊണ്ട് അതേകുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ അകത്ത് ഒരു തീയുണ്ടാവും.

“പന്തല്‍ പണിയൊക്കെ തൊടങ്ങ്യോ.. “ ഹാജിയരും ചിന്തയില്‍ നിന്ന് ഉണര്‍ന്നെന്ന് തോന്നുന്നു.

“ഇന്നലെ തൊടങ്ങി... ഓല മൊടഞ്ഞ് തീര്‍ന്നിട്ടില്ല ഹാജ്യാരെ... മുറ്റം കൊത്തിത്തല്ലുന്നുണ്ട്. ഇവിടെത്തെ കൊട്ടോടി ഒന്ന് വേണം...”

“അതും ആ തൊവുത്ത് മുറീല് കാണും... ഞാന്‍ കൊറച്ച് കഴിഞ്ഞ് അങ്ങോട്ട് ഇറങ്ങാം....“

കൊത്തിനിരത്തി നനച്ച മുറ്റത്തം അടിച്ച് ഉറപ്പിക്കാന്‍ കൊട്ടുവടിയുമായി തിരിച്ചിറങ്ങുമ്പോള്‍ കുഞ്ഞാമൂന്റെ മനസ്സില്‍ ഒറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ... ‘മകളുടെ കല്യാണം ഭംഗിയായി നടക്കണം.. “

19 comments:

Rasheed Chalil said...

കല്യാണത്തലേന്ന്...

ആര്‍ബി said...

കല്ല്യാണ തലേന്നത്തേത് ഗംഭീരമായി

കല്ല്യാണവും നന്നായി നടക്കട്ടെ,


ആശംസകള്‍...

Kaithamullu said...

ചങ്കേലസ്സ്, കൊരലേലസ്സ്, പെറവച്ചിറ്റും എലച്ചിറ്റും, മിന്നി, മണിക്കാതില, കുമ്മത്ത്, തോട, മൂന്നരക്കോമ്പല, അരഞ്ഞാണം, രണ്ട് കോന്തലയിലും കോര്‍ത്തിട്ടാലും ബാക്കിയാവാന്‍ മാത്രം മോതിരങ്ങള്.....

രണ്ട് വട്ടം വായിച്ചു.
മനസ്സ് നിറഞ്ഞൂ, ഇത്തിരീ!

yousufpa said...

പഴയകാലം വള്ളിപുള്ളി വിടാതെ കൊത്തിവെച്ചിരിക്കുന്നു. തുടരുക ഭാവുകങ്ങള്‍....

ബഷീർ said...

good narration.

aneezone said...

ആ ബര്‍താനം കേക്കാന്‍ ഒരു രസണ്ട്ട്ടോ ആജ്യാരേ...

kichu / കിച്ചു said...

ഇത്തിരീ

ആദ്യം മുതല്‍ ഒറ്റ ഇരിപ്പിനു വായിച്ചു.

വളരെ നന്നാവുന്നുണ്ട്. മലബാറിന്റെ ശൈലിയും, ഡീറ്റെയിത്സും എല്ലാം.

ഒരുപാടൊരുപാട് ആശംസകള്‍

asdfasdf asfdasdf said...

വായിക്കുന്നുണ്ട് . പോരട്ടെ...

jamal|ജമാൽ said...

ഇത്തിരി
ഒന്നാമധ്യായം മുതല്‍ വായിച്ചു തികച്ചും ഒരു നൊസ്റ്റാല്‍ജിക്‌ ഫീലിംഗ്‌
നീല കാച്ചിമുണ്ടുടുത്ത്‌ ചെവി നിറയെ ചിറ്റുമിട്ട്‌ വെറ്റില മുറുക്കിചുവപ്പിച്ചു നീട്ടിതുപ്പി കൊണ്ട്‌ പണ്ട്‌ നടന്ന സംഭവങ്ങള്‍ വിവരിക്കുന്ന ഉമ്മാമ(ഉമ്മയുടെ ഉമ്മ)യുടെ മടിയില്‍ തലവെച്ചു കിടന്ന കേട്ട അതേപോലെ ഒരു തോന്നല്‍ . കുറച്ചു സമയത്തേകെങ്കിലും ഈ മണല്‍കാട്ടില്‍നിന്നും ഗ്രാമത്തിലെത്തിയപോലെ
ഓരൊ വരിയും നന്നായിട്ടുണ്ട്‌

കുടിച്ച്‌ തീര്‍ത്ത കള്ള്‌ കുടങ്ങളുടെയും വലിച്ച്‌ തീര്‍ത്ത സിഗ്‌ രെറ്റ്‌ കുറ്റികളുടെയും മാത്രമല്ല വിശപ്പടങ്ങാത്ത വയറുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന കഞ്ഞികലങ്ങളുറ്റ്ടെ കഥ പറയാനും ബൂലോകത്താളുണ്ടല്ലെ!!!!!!!!
ആശംസകള്‍

സുല്‍ |Sul said...

നന്നായി ഇത്തിരീ. കൂടുതല്‍ പറയേണ്ടല്ലോ :)

-സുല്‍

മുസാഫിര്‍ said...

അപരിചിതമായ ചുറ്റുപാടുകളും ഭാഷാപ്രയോഗങ്ങളും,എന്നാലും ഇഷ്ടമായി.

ചന്ദ്രകാന്തം said...

നിശ്ചയിച്ച കല്യാണം ഭംഗിയായി നടക്കുന്നതുവരെ മനസ്സിനകത്ത്‌ കഴിഞ്ഞുകൂടുന്ന 'തിക്കുമുട്ടുകളെ' ശരിക്കും അനുഭവിപ്പിയ്ക്കുന്നുണ്ട്‌ എഴുത്ത്‌.

(...ദ്‌..എന്താന്ന്‌ ഇങ്ങനെ തിരിഞ്ഞ്‌ കളിയ്ക്കണ്‌.... ബാക്കി ബിസായങ്ങള്‌ ഇങ്ങട്‌ പോരട്ടെ ബേഗം.)

സാല്‍ജോҐsaljo said...

തീരെപരിചയമില്ലാത്ത സംസാരരീതിയായതുകൊണ്ടാവണം, സംഭാഷണങ്ങ്ലിൽ ഒരു രസം. മൊത്തത്തിൽ ജീവനുള്ള ആഖ്യാനശൈലി. വിവരണങ്ങൾക്ക് കാതലുണ്ട്.

ഒരു ദേശം, ഭാഷ, സംസ്‌കാരം എന്നിവയിൽ തൊടുമ്പോൾ ചില മുൻ‌കരുതലുകൾ കൂടിയേ തീരൂ. സംഭാഷണവും വിവരണവും തമ്മിലുള്ള അന്തരം. ഒ.വി. കഥകളിൽ കണ്ടിട്ടില്ലേ? തനി ഉൾനാടൻ ഭാഷാപ്രയോഗങ്ങളാണെങ്കിൽ കൂടി, ആശയങ്ങൾ ഇടയ്ക്കിടെ ശുദ്ധമായ മലയാളത്തിൽ വന്നുപോകും. അതുപോലെ അതിന്റെ വിവരണങ്ങൾകൂടി ആവാം. എന്നുവച്ചാൽ ഞങ്ങൾ കിഴക്കൻ‌മലക്കാരുടെ മനസിൽ കൂടി അവയെ വരച്ചിടണം എന്ന്. ;)

ഇതുവരെ ഗംഭീരമായിരിക്കുന്നു. ആശയങ്ങൾ മുഴുവൻ മനസിൽ വന്നുകഴിയുമ്പോൾ, മൊത്തം എഴുതി തീർക്കാനുള്ള വ്യഗ്രതയുണ്ടല്ലേ?

ബാക്കി ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.

ഏറനാടന്‍ said...

ഇതിലെ ഹാജ്യാരുടെ ഊരയ്ക്കുള്ള ചവുട്ട് കൊണ്ട് പാടത്തെ ചളിയില്‍ക്ക് വീണ വീഴ്ച ഹൊ! ഇതാ കണ്മുന്നിലല്ലേ കണ്ടത്! അതാണ്‌ എഴുത്തിലെ (കീബോര്‍ഡ് മേട്ടത്തിലൂടെയുള്ള) മാന്ത്രിക മേട്ടം/ടച്ച് എന്നൊക്കെ പറയുന്നത്.

ഇത്തിരിമാഷിന്റെ മാസ്റ്റര്‍പീസ് ഇതാവട്ടെ എന്നാശംസിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുറെ നാളായി ബൂലോകത്തേക്കു വന്നിട്ടു.ഒറ്റയിരുപ്പിനു അഞ്ചു ഭാഗങ്ങളും വായിച്ചു.ചില ഭാഗങ്ങള്‍ ഒക്കെ ആവര്‍ത്തിച്ചു വായിക്കേണ്ടിവന്നു.ഇതിനൊരു കമന്റ് പറയാനുള്ള അറിവൊന്നും എനിക്കില്ല .ഒന്നു മാത്രം പറയട്ടെ....

ഇതു പൂര്‍ത്തിയായി പുസ്തകമായി പുറത്തിറങ്ങുന്ന അന്നു നമ്മുടെ മലയാള ഭാഷയെ, സാഹിത്യത്തെ സമ്പന്നമാക്കാന്‍ ഇതിഹാസ രുപത്തില്‍ ഒരു പുസ്ത്കം കൂടെ....


വേഗം പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ..
എല്ലാ പ്രാര്‍ഥനകളും.......

Rasheed Chalil said...

ആറാം ഭാഗം എഴുതണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചായി. പക്ഷേ ജോലിത്തിരക്കിന്റെ കൂടെ ഇച്ചിരി മടിയും കൂടെ ആയപ്പോള്‍ അത് നടന്നില്ല. ഏതായാലും ഒരു വെക്കേഷന്‍ കൂടെ അടുത്തെത്തി. ഇനി അതൊക്കെ കഴിയട്ടേ... എല്ലാ വായനക്കാര്‍ക്കും ഒത്തിരി നന്ദി.

അഭിപ്രായം അറിയിച്ച. ആര്‍ബി, കൈതമുള്ള്, യൂസുഫ്പ, ബഷീര്‍ വെള്ളറക്കാട്, അനീസ്, കിച്ചു, കുട്ടന്‍മേനോന്‍, അയല്‍വാസി, സുല്‍, മുസാഫിര്‍, ചന്ദ്രകാന്തം, അഹ് മദ് എന്‍ ഇബ്രാഹീം, സാല്‍ജോ, ഏറനാടന്‍, കിലുക്കാപെട്ടി... എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഇനി ഒരു ചെറിയ ഇടവേള...


സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

കരീം മാഷ്‌ said...

ചെമ്പട്ടിയുടെ പുറത്ത് വീശിപ്പാള (പാള വിശറി) കൊണ്ട് കൊട്ടി അസ്സങ്കാക്കയും പെട്ടിപ്പാട്ടിന്റെ അടുത്തിരുന്ന് പാടി.

എനിക്കിതു കോളാമ്പിയുടെ പുറത്തു വീശിപ്പാളകൊണ്ടു താളമിട്ടു പാടുന്ന കണ്ടപ്പന്‍ മമ്മുദുവിനെയാണു ഓര്‍മ്മ തന്നത്
“ ആനയോടടുക്ക വേണ്ട!
കൊമ്പന്‍ കുതിരയോടടുക്കവേണ്ടാ...!”
എന്നു തുടങ്ങുന്ന ഗാനം

കാട്ടിപ്പരുത്തി said...

വായനയിലുണ്ട്- പുതുതിറക്കുമ്പോള്‍ ഒന്നു ലിങ്കിടണേ-

Unknown said...

നന്നായിരിക്കുന്നു ഈ ഭാഗവും....