Wednesday, November 04, 2009

11. പക.

ഭാഗം : പതിനൊന്ന്.

ഇശാ നമസ്കാരം കഴിഞ്ഞെത്തി കാരിക്കും കരിമ്പനും പുല്ലിട്ട് കൊടുക്കുമ്പോഴാണ് അമ്മായി കഞ്ഞികുടിക്കാന്‍ വിളിച്ചത്. സെയ്തുക്ക അയക്കുന്ന പൈസ ഒരുമിച്ച് കൂട്ടി വാങ്ങിച്ചതാണ് കാരിയേയും കരിമ്പനെയും. കിഴക്കേ കൊളമ്പില്‍ ഒരു ഏര് (രണ്ടെണ്ണം) മൂരികളെ വില്‍ക്കാനുണ്ടെന്ന് അഹമ്മദ് കാക്കയാണ് പറഞ്ഞത്. കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. പിന്നെ കച്ചോടം ഉറച്ചതും വാങ്ങിച്ചതും തൊഴുത്ത് ശരിയാക്കിയതും എല്ലാം പെട്ടന്നായിരുന്നു. എല്ലാ ദിവസവും ഇശാ കഴിഞ്ഞെത്തിയാല്‍ ആദ്യത്തെ പണി അവയ്ക്ക് വെള്ളം കാട്ടി പുല്ലിട്ട് കൊടുക്കലാണ്. അഥവാ അത് മറന്ന് വീട്ടിലേക്ക് കയറിയാല്‍ തൊഴുത്തില്‍ ബഹളം തുടങ്ങും. രാത്രി പുറത്ത് പോയാലും വരുന്നത് വരെ ഇത് തന്നെ പതിവ്. അമ്മായി പറയാറുണ്ട്... “ഇജ്ജ് ഇവ്ടെ ഇല്ല്യങ്കി ഇവറ്റ നാട്ട്കാരെ മുഴുവന്‍ അറ് ളി അറിയിക്കും“ എന്ന്.

പാത്രത്തിന് മുമ്പിലിരുന്നപ്പോള്‍ പതിവ് പോലെ അമ്മായി “ന്റെ കുട്ടി ന്തേലും കുടിച്ച്ട്ട് ണ്ടാ ന്നാവം...” എന്ന് കണ്ണ് നിറച്ചു. സൈയ്തുക്കാക്ക് വേണ്ടിയുള്ള അന്വേഷണങ്ങളെല്ലാം എവിടെയുമെത്താതെ അവസാനിച്ചതായിരുന്നു. അമ്മായി ആരോട് എന്ത് സംസാരിച്ചാലും അത് ആ മകനിലേക്കെത്തും. “ന്റെ മോനെ കുറിച്ച് ന്തേലും വിവരം കിട്ടാന്‍ ങ്ങള് ദുആര്ക്കണം (പ്രാര്‍ത്ഥിക്കണം) എന്ന പതിവ് പല്ലവിയില്‍ വാക്കുകള്‍ അവസാനിക്കുമ്പോഴേക്കും തൊണ്ട ഇടറിയിരിക്കും, കണ്ണുകള്‍ നിറഞ്ഞിരിക്കും.

പാടത്ത് വരമ്പ് പണിയുള്ള ഒരു ദിവസം... കെട്ടിനില്‍ക്കുന്ന വെള്ളത്തിനടിയില്‍ നിന്ന് നനഞ്ഞ മണ്ണ് കൈക്കോട്ട് കൊണ്ട് കോരിയെടുത്ത് പുല്ല് ചെത്തിയ വൃത്തിയാക്കിയ വരമ്പില്‍ പിടിപ്പിച്ച്, കൈക്കോട്ട് കൊണ്ടുതന്നെ തേച്ച് ഉറപ്പിക്കണം. പണികഴിഞ്ഞാല്‍ അത് വഴി നടത്തം ഒഴിവാക്കാന്‍ വരമ്പിന്റെ രണ്ട് അറ്റത്തും കുത്താന്‍ വേണ്ടി രാവിലെ ഇറങ്ങുമ്പോള്‍ തന്നെ കാറമുള്ളിന്റെ കുറച്ച് കൊമ്പുകളും എടുത്തിരുന്നു. പക്ഷേ പണി തുടങ്ങി കുറച്ചായപ്പോഴേക്കും മാനം കറുത്തു. വീശിയടിച്ച കാറ്റിനൊപ്പം മഴ ഇരമ്പിപ്പെയ്തു.

തൊപ്പിക്കൊട എടുക്കാന്‍ തോട്ടുവക്കത്തെ പൊട്യെണ്ണി(ഒരു മരം)യുടെ അടുത്തെത്തിയപ്പോഴേക്കും അടിമുടി നനഞ്ഞു. വെച്ചുതീര്‍ത്ത വരമ്പ് മഴയില്‍ കുതിര്‍ന്നൊലിച്ച് പോവുന്നത് നോക്കിയിരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തോരുകയില്ലെന്ന് തോന്നിയപ്പോള്‍ തോട്ടിലെ കലക്കവെള്ളത്തില്‍ നിന്ന് കൈക്കോട്ടും കൈകാലുകളും കഴുകി. ഒരു വിധം ചെട്ട്യേരുടെ ചായപ്പീടികയില്‍ എത്തി. കല്ല് പോലെ പതിച്ച മഴത്തുള്ളി കാരണം വിറച്ച് തുടങ്ങിയിരുന്നു. അവിടെ വെച്ചാണ് ശിപായി കുഞ്ഞന്‍ നായരെ കണ്ടത്.

“കുഞ്ഞ്വോ... ഇങ്ങളെ കാത്താ കുഞ്ഞന്‍ നായര് നിക്ക്ണത്.” ചെട്ട്യേരാണ്.
“ഇന്നെ കാത്തോ...”
“ബി വി നിങ്ങളുടെ ആരാ...” കുഞ്ഞന്‍ നായരാണ്
“ന്റെ പ്പാന്റെ പെങ്ങളാ... ”
“അവര്‍ക്കൊരു കത്തുണ്ട്... പൈസയും..”
“ഏ... !”
“സൈയ്തുമുഹമ്മത് അയച്ചതാണ്... ആ രാജ്യം വിട്ട ചെക്കനാവും... ല്ലേ”
“ആ... എവ്ട്ന്നാ ഇത് അയച്ച്ക്ക്ണ്...!”
“അതറീല... പക്ഷേ അന്റെ അമ്മായി ഒപ്പ് ഇട്ടാലെ കത്തും പൈസയും തരാന്‍ പറ്റൂ...”
“അയ് നെന്താ... ഇങ്ങളും കൂടെ പോരീ...” മഴ കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ നായരെയും കൂട്ടി ഇറങ്ങി.

വിരലില്‍ മഷിപുരട്ടി ഒപ്പ് വെപ്പിച്ച ശേഷം കത്തും നാല് അഞ്ചിന്റെ നോട്ടും ഏല്‍പ്പിച്ച്, കൊടുത്ത ചായക്കാശും വാങ്ങി ശിപായി ഇറങ്ങി. സൈയ്തുക്കാക്ക് വയനാട്ടില്‍ ജോലി ഉണ്ടെന്നും അവിടെ സുഖമണെന്നും ആയിരുന്നു ഉള്ളടക്കം‍. ഇരുപത് രൂപ കത്തിനോടൊപ്പം അയക്കുന്നുണ്ട്. ഇനി എല്ലാമാസവും ശമ്പളത്തില്‍ നിന്ന് അയക്കാം. ഉമ്മ ഇനി മുതല്‍ കഷ്ടപ്പെടേണ്ട കാര്യമില്ല. മറുപടി എഴുതാനുള്ള അഡ്രസ്... ഇതൊക്കെയായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് വായിച്ച് ആദ്യം സങ്കടവും പിന്നെ രോഷവുമായിരുന്നു അമ്മയിയുടെ പ്രതികരണം. മറുപടി എഴുതിച്ചപ്പോള്‍ ‘നീ അവിടെ കിടന്ന് കഷ്ടപ്പെടണ്ട .. ഇങ്ങട്ട് പോരെ.’ എന്ന് മുന്നോ നാലോ വട്ടം എഴുതിച്ചു. ഹംസയും അയമുദുവും പുറംപണിക്ക് പോയിത്തുടങ്ങുകയും സെയ്തുക്ക പണം അയക്കാനും കൂടി തുടങ്ങിയപ്പോള്‍ പട്ടിണി മാറിത്തുടങ്ങി. അമ്മായി വീട്ടുപ്പണി മാത്രമായി ഒതുങ്ങി.

“സൈയ്തുക്ക സുഗായി കഴിയ് ണ് ണ്ടാവും അമ്മായിയേ... ഇങ്ങ് ള് കഞ്ഞി കുടിച്ച് ഒറങ്ങാന്‍ നോക്കി... ഇച്ച് ഇന്നും വെള്ളം കെട്ടാന്‍ പോവാണ്ട്.”
“ന്നാ‍ ഇജ്ജ് ബേം കുടിച്ച് പെയ്ക്കോ... നട്ടാറ് വേനകാലമാ... കണ്ണീക്കണ്ട എയജന്തുക്കളൊക്കെ പുറത്ത് ഇറങ്ങ്ന്ന കാലാണ്... ആ റാന്തല് എട്കാന്‍ മറക്കണ്ട. “

ചൂരലും റാന്തലുമെടുത്തു... നല്ല നിലാവുണ്ട്... ‘പുഞ്ച‘ (വേനല്‍കാല കൃഷി) ആയത് കൊണ്ട് കന്നോകുണ്ടില്‍ നിന്നുള്ള വെള്ളം കൊണ്ട് വേണം എല്ലാവര്‍ക്കും നനയ്ക്കാന്‍... പടത്തിനടുത്തൂടെ ഒഴുകുന്ന ചെറിയ ചാലില്‍ നിന്ന് വെള്ളം തിരിച്ചിട്ടു... വരമ്പുകളിലെ ഞെണ്ടു മടകള്‍ അടച്ചു. ഒരോ കണ്ടവും നിറയുമ്പോള്‍ അതിലേക്കുള്ള ‘കയായി‘ ( അടുത്ത കണ്ടത്തിലേക്ക് വെള്ളം ഒഴുക്കാനായി വരമ്പില്‍ ഉണ്ടക്കുന്ന ചെറിയ വിടവ്) അടച്ചു. തിരിച്ചെത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു. കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ച് പടാപുറത്ത് പായവിരിച്ച് കിടന്നു. കൂട്ടക്കരച്ചില്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
അമ്മായി വാതില്‍ തുറക്കുന്നു.... “ന്താ ന്റെ റബ്ബേ ഒരു കൂട്ടനെലോളി...”

“ഓട്ന്നാ ന്ന് അറീല്ല (എവിടെ നിന്നാണെന്ന് അറിയില്ല)... ന്നാലും ഞാന്‍ ഒന്ന് പോയിനോക്കട്ടേ...” നിലാവത്ത് ഇറങ്ങി ഓടി...ചുറ്റുവട്ടം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു... ഇടവഴി കഴിഞ്ഞപ്പോള്‍ കുറച്ച് ദൂരെ പുക ഉയരുന്നത് കണ്ടു.... “മണ്ടി വരേയ്.... ഞങ്ങളെ പെര കത്ത്ണേയ്...” ആരുടെയോ വീടിന് തീപ്പിടിച്ചിരിക്കുന്നു. കാലിന്റെ അടിയില്‍ നിന്ന് ഒരു തരിപ്പ് മുകളിലേക്ക് കയറി. നല്ല വേനലാ‍ണ്. മേഞ്ഞ ഓലയും പുല്ലും ഉണങ്ങി നില്‍ക്കുന്ന സമയം.. ഒരു പൊരി വീണാല്‍ മതി.

ഓടിവരുന്ന ഹസ്സന്‍ പറഞ്ഞു... “ഞമ്മളെ മെയ്തുട്ടികാക്കന്റെ പെര ആണെന്ന് തോന്നുന്നു...”
“മൊയ്തുട്ട്യാക്കിം കുഞ്ഞാപ്പുവും പാടത്ത് തേവാണ്... ഞാന്‍ പുഞ്ചപ്പാടത്ത്ന്ന് വരുമ്പോ കണ്ടീന്ന്.”
“പടച്ചോനെ ന്നാ ആ പെരീല് പെണ്ണ്ങ്ങളും കുട്ട്യേളും മാത്രേ കാണൂ... എന്തേ ണ്ടായീന്നാവം...”

ഓടിച്ചെല്ലുമ്പോള്‍ തൊടി നിറയെ ആളുണ്ട്. മേല്‍ക്കൂര നിന്ന് കത്തുന്നു... ചിലര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാക്കിയുള്ളവര്‍ ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നു. എല്ലാവരും എല്ലോരോടുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

“ഇങ്ങനെ നിന്നാല്‍ തിയ്യ് തൊയുത്ത്ക്കും (തൊഴുത്ത്) പടരും...“ഇഞ്ഞ് പെരന്റെ ഉള്ള്ല് ആരെങ്കിലും ണ്ട...”
“ഇല്ല്യാ അയ്റ്റ്ങ്ങളെ എല്ലാരും പൊറത്ത് ഇണ്ട്... ആ തോട്ടീ കെടക്ക്ണ് കുട്ടിക്ക് കൊറച്ച് പോള്ളീക് ണാലാ...”
“വെള്ളം ഒയിച്ചിട്ടൊന്നും ഒരു കാര്യൂല്ലാ... ഇത് നിക്കും ന്ന് തോന്ന്ണ് ല്യാ...”
“വെള്ളം എത്രാന്ന് വെച്ചാ കോര് ആ... മനക്കലെ വല്യെ ഇഞ്ചിന്‍ കിട്ടീന്നങ്കി ന്തേലും ചെയ്യാന്‍ പറ്റും...”
“ഇപ്പാരാണ്ണീ അത് ഏറ്റികൊണ്ടര്ണ്... ഇഞ്ഞ് കൊട്ന്നാ തന്നെ അത് ഇവ്ടെ എത്തുന്പോക്ക്ന് പെര കത്തിത്തീരും...”
“ഞാന്‍ പോയി നാല് കൊടം കൂടി കിട്ട്വൊന്ന് നോക്കട്ടേ...“
“അയമുദ്വോ... ഇജ്ജ് ആ പൈക്കളുടെ കയറ് അറത്താളാ... അയ്റ്റങ്ങള് രചപ്പെട്ടോട്ടേ...”

കയററ്റതോടെ പശുവും കുട്ടിയും ഇറങ്ങി ഓടി... കൂടും തുറന്നിട്ടും പുറത്തിറങ്ങാന്‍ കൂട്ടക്കാതിരുന്ന ആടുകളെ വലിച്ച് പുറത്തിറക്കി തോട്ടത്തില്‍ കൊണ്ട് പോയി കെട്ടി. ആളുകള്‍ കൂടീ കൂടി വന്നു.. “ആ ചായ്പ്പില് രണ്ട് ചാക്ക് നെല്ല് ണ്ട്... അതെങ്ങനെങ്കിലും പൊറത്ത് ക്ക് ഇട്ക്കാന്‍ പറ്റ്വോന്ന് നോക്കീ... അയറ്റ്ങ്ങക്ക് കഞ്ഞിയെങ്കിലും ണ്ടാ‍ക്കി കുടിച്ചാ“ രായീന്‍ ഹാജിയാണ്.

“അയ്ന് അയിന്റെ ഉള്ള്ക്ക് എങ്ങനെ കേരും ആജ്യേരേ... തിജ്ജല്ലേ കത്ത്ണ്..”
“ഒരു ദണ്ഡ്യ (ദണ്ട്) ഇട്ട് ആ കൌകോല്‍ ഒന്ന് പിടിച്ചാല്‍ മതി... അത് പൊറത്ത് എട്ക്കാം..”

വെട്ടിയിട്ടിരുന്ന കവുങ്ങിന്‍ കഷ്ണവുമായി മുന്നാലാള് വീഴാന്‍ പോവുന്ന കൌകോല് തടഞ്ഞ് പിടിച്ചു. മുഴുവന്‍ അകത്തേക്ക് കയറാതെ ചാക്കിന്റെ മൂല പിടിച്ച് വലിച്ചു... മുകളില്‍ നിന്ന് കത്തുന്ന ഒലയുടെ ഭാഗം തോളിലേക്ക് വീണു... തട്ടിക്കളയുമ്പോള്‍ രായീന്‍ ഹാജി പറഞ്ഞു “മക്കളേ ബേം നോക്കി... അല്ലങ്കി ഒക്കെ കത്തിത്തീരും..” തീയുടെ നീറ്റല്‍ മറന്ന് ചാക്കിന്റെ മൂലയില്‍ പിടിച്ച് വലിച്ച് പുറത്തെത്തിച്ചു...

“ആ വാഴക്കൊല വെട്ടിക്കാളാ... ഇല്ല്യങ്കി പിന്നേ കീട്ടുല്ലാ...”
“ആ കോയിക്കൂട് തൊറന്ന് വിട്ട്ട്ട് ല്ല്യേ... “
“അയ്റ്റേള് കൂട്ടന്ന് പോറത്ത് ഇറങ്ങ്ണ് ല്യാ...”
“ഞാന്‍ ഒന്ന് നോക്കട്ടേ... “ ആരോ ഒരാള്‍ അതിന് വേണ്ടി ഓടി.

“ഇതാ ഇബടക്കെ തീ പുടിച്ചിട്ട് ല്ല്യാ... ഞമ്മള് ന്തെങ്കിലും നമ്മക്ക് പുറത്ത്ക്ക് കിട്ടും...” അഞ്ചാറാളോടൊപ്പം അതിലൂടെ അകത്ത് കയറി. തള്ളപ്പെരയുടെ മേല്‍ക്കൂര മുഴുവന്‍ കത്തി വീണ് തുടങ്ങിയെങ്കിലും അട്ടം ഉണ്ടായത് കൊണ്ട് താഴേക്ക് എത്തിയിട്ടില്ല. രണ്ടും കല്‍പ്പിച്ച് അകത്തേക്ക് കയറി. ഒരോന്നായി പുറത്ത് എത്തിച്ചു... പുറത്തെടുക്കാന്‍ പറ്റാത്ത കട്ടിലിന്റെ കാല് അയമുട്ടിക്കാക്ക “ആ പലക എങ്കിലും അയ്റ്റ്ങ്ങള്‍ക്ക് ബാക്യാവട്ടേ” എന്ന് പറഞ്ഞ് ചവുട്ടി മുറിച്ചു... പലകയും മുറിഞ്ഞ കാലുകളും പുറത്തെത്തിച്ചു. അടുക്കളലെ പാത്രങ്ങളില്‍ ചിലതൊക്കെ പട്ടിക കഷ്ണം കൊണ്ട് തോണ്ടി എടുത്തു...കത്തുന്ന മേല്‍കൂര മുഴുവന്‍ പതിക്കുന്നതിന് മുമ്പ് ഒരു വിധം എല്ലാം പുറത്ത് എത്തിച്ചു. പത്തായത്തിന്റെ ഭാഗങ്ങള്‍ മുഴുവന്‍ പുറത്ത് എത്തിക്കും മുമ്പ് അകത്തേക്ക് കേറാന്‍ പറ്റാതെയായി.
ഇത്രയൊക്കെ ആയിട്ടും പാടത്ത് വെള്ളം തേവാന്‍ പോയ മൊയ്തുട്ട്യാക്കയും കുഞ്ഞാപ്പുവും എത്തിയിരുന്നില്ല. ഒരു വിധം തീയൊതുങ്ങി... “ഇത് അറിയതെ തീ കത്ത്യേത് ഒന്നും അല്ല... തീ വെച്ചത് തന്നെയാ... ഇതൊന്ന് നോക്കി ഹാജ്യേരെ...” കയ്യില്‍ ഒരു ചൂട്ടുകുറ്റിയുമായി അയമുദു കാക്ക രായീന്‍ ഹാജിയുടെ അടുത്തെത്തി. എല്ലാവരും ചുറ്റും കൂടി. മുക്കാല്‍ ഭാഗവും കത്തിയ ചൂട്ട് വീട് കത്തിത്തുടങ്ങിയപ്പോള്‍ താഴേക്ക് വീണ് കെട്ടതാവും. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു... പക്ഷേ അത് അധികം നീണ്ടു നിന്നില്ല. “ഒലെ എളാപ്പാന്റൊട്ത്തോര് ആണ്ന്നാ എല്ലാരും പറിണത്..” ഹംസ ചെവിയില്‍ വന്ന് പറഞ്ഞു .സംശയത്തോടെ നോക്കിയപ്പോള്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.. “അല്ലെങ്കി ഇത്ര ഒച്ചപ്പാട് ണ്ടായിട്ടും അയ്റ്റ്ങ്ങള്‍ ഒന്നെങ്കിലും വെരൂലായ്ന്നോ...” കൂടിയിരുന്നവരില്‍ അധികവും പരസ്പരം പറഞ്ഞതും ഇത് തന്നെയായിരുന്നു.

മൊയ്തുട്ട്യാക്കാന്റെ കുട്ടിക്കാലവും അനാഥമായിരുന്നു. ചെറുപ്പത്തില്‍ ബാപ്പയും ഉമ്മയും തലമ്മത്തട്ടി (കോളറ) വന്ന് മരിച്ചു. അത്യവശ്യത്തിലധികം ഭൂസ്വത്തുള്ള ആളായിരുന്നെത്രെ കുഞ്ഞിക്കോയാക്ക. അവര്‍ മരിക്കുന്ന സമയത്ത് മൂത്ത മോനായാ മൊയ്തുട്ട്യാക്കാക്ക് വയസ് ഏഴ്. താഴെ രണ്ട് പെണ്‍കുട്ടികള്‍. അതോടെ കുട്ടികളുടെ താമസം ഉപ്പയുടെ അനിയന്റെ കൂടെയായി. മൈനറായ അവകാശികളെയും സ്വത്തും നോക്കാനുള്ള ചുമതല കുഞ്ഞിക്കൊയാക്കാന്റെ അനിയന്‍ അലവികാക്കാന്റെ ഉത്തരവാദിത്വത്തിലായി. പക്ഷേ ആ കുട്ടികളെ ശ്രദ്ധിക്കാന്‍ ആ കുടുബം തയ്യാറായിരുന്നില്ല. മുഴുപ്പട്ടിണി തന്നെയായിരുന്നെത്രെ നിത്യവും... സ്വത്തില്‍ ചിലതൊക്കെ വിറ്റു... കുറേ കൈവശപ്പെടുത്തി. അതിന് വേണ്ടി ആധാരത്തില്‍ തിരുമറി നടത്തിയ കുഞ്ചുനായരെ കുറിച്ചൊക്കെ മൊയ്തുട്ട്യാക്ക പറഞ്ഞിരുന്നു. പെങ്ങന്മാരെ കെട്ടിച്ച് വിടേണ്ട സമയമാപ്പോഴേക്ക് എളാപ്പയുമായി തെറ്റി. കേസ് നടത്തി കുറച്ച് ഭൂമി തിരിച്ച് കിട്ടി. അതില്‍ നിന്ന് വിറ്റാണ് പെങ്ങന്മാരെ കെട്ടിച്ചയച്ചത്. ബാക്കിയില്‍ ആണ് മൊയ്തുട്ട്യാക്കാന്റെ വീട്. തൊട്ടടുത്ത് അലവികക്കാന്റെ വീടും... പക്ഷേ അവര്‍ പരസ്പരം മിണ്ടാറില്ല. ആ ശത്രുതയാണ് വീടിന് തീവെക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നാട്ടുകാരെ മൊയ്തുട്ട്യാക്കയും കുടുബവും വിശ്വസിച്ചു. ആ തീപിടുത്തത്തെകുറിച്ച് ആരോ അലവിക്കാക്കന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ “ഇഞ്ഞ് പെര ണ്ടാക്യാ ആ പെരീം കത്തും... ഇങ്ങള് കണ്ടോ ...” എന്ന് പറഞ്ഞത് ആ വിശ്വാസം ശക്തിപ്പെടുത്തുന്നതായിരുന്നു.

എല്ലാം കഴിഞ്ഞ് സുബഹി സമയത്താണ് മൊയ്തുട്ട്യാക്കയും മോനും തിരിച്ചെത്തിയത്. വിവരങ്ങള്‍ അറിഞ്ഞ് ഓടിഅണച്ചെത്തിയ അദ്ദേഹം മുറ്റത്തേക്ക് കേറുന്ന പടിയില്‍ രണ്ട് കൈകളും തലയില്‍ വെച്ച് ഇരുന്നു. സംഭവങ്ങളുടെ ചുരുക്കം അറിഞ്ഞപ്പോള്‍ മൊയ്തുട്ട്യാ ആകാശത്തേക്ക് കൈ ഉയര്‍ത്തി... രണ്ട് കണ്ണും നിറഞ്ഞൊഴുകിയിരുന്നു... “പടച്ചോനെ... ഇത് ചെയ്തത് ആരാന്ന് അനക്ക് അറിയാ... ഓല്‍ക്ക് ഇജ്ജ് കൊടുത്തോ... ഇന്ക്ക് അന്റെ സഹായം അല്ലാതെ ഒന്നൂല്യ റബ്ബേ...” ഉച്ചത്തില്‍ കരയുന്ന അദ്ദേഹത്തെ എല്ലാവരും ആശ്വസിപ്പിക്കുമ്പോഴും എല്ലാവരുടെയും കണ്ണ് നനഞ്ഞിരുന്നു. ആശ്വസിപ്പിക്കുന്നതിനോടൊപ്പം കത്തയമര്‍ന്ന വീടിന് പകരം ഒന്നിനെ കുറിച്ചും എല്ലാവരും സംസാരിച്ചു.

“മൊയ്തുട്ട്യേ ഇജ്ജ് ബേജാറാവണ്ട ണ്ണ്യേ... ന്റെ തോടുന്ന് ഇജ്ജ് ഒരു മൂന്നോ നാലോ തെങ്ങ് വെട്ടിക്കോ...” രായീന്‍ ഹാജ്യാണ്.
“ഞാന്‍ അട്ടിട്ട വെച്ച കൊറച്ച് ഓലണ്ട്.. “മൊയ്തുട്ട്യാക്ക നാളെ ഇങ്ങള് അങ്ങ്ട്റ്റ് വരീ നമ്മക്ക് അതും ഇട്ക്കാം.. “ അയമുട്ടി കാക്ക.
“കൊറച്ച് ഓല എന്റെ തോടൂലും കാണും... അത് നമുക്ക് ഇങ്ങട്ട് ഇട്ക്കാ... ”ഖാദറ് കാക്ക.“
“ഇജ്ജ് നാളെ ആണ്ട് വാ... ഞമ്മക്ക് ന്തേലുമൊക്കെ ചെയ്യാം... “ അയമുദു ഹാജി..
“ന്റെ പയേ പെര പൊളിച്ചപ്പോള്ള രണ്ട് വാതില്‍ കട്ട് ല് ണ്ട്... അത് കൊട്ന്നോണ്ടി...” കുഞ്ഞഹമ്മദ് കാക്ക.
“ഞമ്മക്ക് ഒക്ക കൂടെ മെനക്കെട്ട് ഒരു കൂരണ്ടക്കണം... “ രായീന്‍ ഹാജ്യാണ്.
“ഇന്നേന പണി തൊടങ്ങാ ആജ്യേരെ... “

ബാങ്ക് വിളിച്ചപ്പോള്‍ എല്ലാവരും മസ്ജിദിലേക്ക് നടന്നു. പള്ളിക്കുളത്തിലിറങ്ങി ചളിയും കരിയും കഴുകിക്കളഞ്ഞു... നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പെട്ടിയും കയ്യില്‍ സഞ്ചിയുമായി സൈയ്തുക്ക എത്തിയത്... അടുത്തെത്തിയതും പെട്ടി താഴെ വെച്ച് കെട്ടിപ്പിടിച്ചു. നാല് വര്‍ഷത്തെ വിശേഷങ്ങള്‍ പങ്ക് വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അമ്മായിയുടെ സന്തോഷത്തെ കുറിച്ചായിരുന്നു ചിന്ത.

16 comments:

Rasheed Chalil said...

പതിനൊന്ന്...

കാട്ടിപ്പരുത്തി said...

ഒരു തേങ്ങയുടച്ചിട്ട് കുറേ കാലമായി-
ഒരു നല്ല കാര്യത്തിന്നിറങ്ങുകയല്ലേ-
കുറക്കുന്നില്ല-

ആശംസകള്‍

ചന്ദ്രകാന്തം said...

ഹാവൂ.. ഒടുക്കത്ത്‌ക്കായാലും ഇക്കുറി ഇത്തിരി വെളിച്ചം കണ്ടു.
:)

suraj::സുരാജ് said...

കൊള്ളാം

shams said...

ഇത്തിരീ..
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍.

കണ്ണനുണ്ണി said...

മനുഷ്യന്‍ പരസ്പരം സഹകരിച്ചും സ്നേഹിച്ചും ജീവിക്കുന്ന കുറെ ചിത്രങ്ങള്‍ ഇങ്ങനെ കാണാം...
'നാട്ടിന്‍ പുറത്ത്'

ഗന്ധർവൻ said...

വളരെ ഇഷ്ടായി

താരകൻ said...

good aasamsakal..

Jayasree Lakshmy Kumar said...

എന്നാണിതൊരു പുസ്തകമാകുന്നത്? എന്റെ ബ്ലോഗിങ്ങിൽ കണ്ടിന്യുവിറ്റി നിലനിറുത്താനാകാത്തതു കൊണ്ട് ദാ ഒരുപാടിഷ്ടമുള്ള ഈ കഥയിലും കണ്ടിന്യുവിറ്റി നഷ്ടപ്പെടുന്നു :(

ശ്രീജ എന്‍ എസ് said...

നാടന്‍ ഭാഷയില്‍ ഒരു കഥ വായിക്കുന്നത് കാലങ്ങള്‍ക്കു ശേഷമാണ്..മണ്ണിനോടും ജീവിതത്തോടും ഏറെ ചേര്‍ന്ന് നില്‍ക്കുന്നു..ഇനിയും എഴുതുക..

ഗോപി വെട്ടിക്കാട്ട് said...

നല്ല കഥ..നന്നായി പറഞ്ഞിരിക്കുന്നു...
ഇരുത്തം വന്ന ശൈലി..

Unknown said...

നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍.

Umesh Pilicode said...

കൊള്ളാം മാഷെ

ആര്‍ബി said...

ചുരുക്കം അറിഞ്ഞപ്പോള്‍ മൊയ്തുട്ട്യാ ആകാശത്തേക്ക് കൈ ഉയര്‍ത്തി... രണ്ട് കണ്ണും നിറഞ്ഞൊഴുകിയിരുന്നു... “പടച്ചോനെ... ഇത് ചെയ്തത് ആരാന്ന് അനക്ക് അറിയാ... ഓല്‍ക്ക് ഇജ്ജ് കൊടുത്തോ... ഇന്ക്ക് അന്റെ സഹായം അല്ലാതെ ഒന്നൂല്യ റബ്ബേ...”


enthoru dridamaaya vishwasam... kannum manassum niranhu poyi..
pazhamayude nanma..!!


oru veedundakkaanulla sahakaranangal...
naatinpurathinte nanma

ithiree... nanmakal maathram vilambunna ee ezhuthinu ennum aashamsakal...

Rasheed Chalil said...

വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

മാണിക്യം said...

യാത്ര മൂലം ഇടയ്ക്ക് വായനമുടങ്ങിയതു നന്നായി
രണ്ടു ഭാഗവും ഒന്നിച്ച് വായിക്കുന്നു.. ശുദ്ധഗ്രാമീണമായ ഒരു കഥ വയിക്കുന്ന സുഖം പറഞ്ഞറിയിക്കാന്‍ വയ്യ ..പതിവു പോലെ നന്നായിട്ടുണ്ട്
ആശംസകള്‍