Wednesday, October 11, 2006

പെയ്തൊഴിഞ്ഞ ജീവിതം

ചുവന്ന് തുടുത്ത സൂര്യനെ പതുക്കേ തന്നില്‍ ലയിപ്പിച്ച്‌, സായം സന്ധ്യയുടെ സൌന്ദര്യമഖിലം തന്നിലേക്കാവാഹിക്കാനായി പരന്നുകിടക്കുന്ന കടല്‍. മേഘങ്ങളുടെ ചായക്കൂട്ടുകള്‍ സൃഷ്ടിച്ച ചിത്രങ്ങളുടെ നിഗൂഢതകള്‍ നോക്കി കടലോരത്ത് ഞാന്‍ സ്വര്‍ണ്ണനിറമാര്‍ന്ന ഈറന്‍ മണലില്‍ മലര്‍ന്ന് കിടന്നു. അങ്ങകലെ ഭാവിയെ കുറിച്ച്‌ ഒരു വ്യാകുലതകളുമില്ലാതെ കൂടണയാന്‍ വെമ്പുന്ന പക്ഷിക്കൂട്ടം. ഇന്നിന്റെ സന്ധ്യയില്‍ നിറഞ്ഞ വയറുമായി, നീക്കിയിരുപ്പിന്റെ ഭാണ്ഡങ്ങളുടെ ഭാരമില്ലാതെ തിരിച്ചെത്തുന്ന അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന സ്വനമര്‍മ്മരം ഒരു പക്ഷേ സ്രഷ്ടാവിനോടുള്ള സ്തുതിയായിരിക്കും. ഭൂതത്തിന്റെ കെട്ടുപാടുകളില്ലാതെ, ഭാവിയുടെ വ്യാകുലതകളില്ലാതെ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കുന്ന ഭാഗ്യവാന്മാര്‍. തലക്കുമീതെ ഇരുട്ട്‌ തളം കെട്ടാന്‍ തുടങ്ങുന്നു. പതുക്കെ എണീറ്റിരുന്നു.

അപ്പോഴാണ്‌ തൊട്ടടുത്ത്‌ മണലില്‍ കൈകള്‍ രണ്ടും അമര്‍ത്തി വീദൂരതയില്‍ കണ്ണുപായിച്ചിരിക്കുന്ന ആ രൂപത്തെ ശ്രദ്ധിച്ചത്‌. എവിടെയോ കണ്ട്‌ മറന്നപോലെ... അതേ... അന്നേ ദിവസം വൈകുന്നേരം റോഡരുകില്‍ മുമ്പില്‍ മലര്‍ത്തിവെച്ച തൊപ്പിക്കരിക്കില്‍ തലതാഴ്‌ത്തി കുനിഞ്ഞിരിക്കുന്ന അതേ രൂപം.


ജോലിയുടെ കെട്ടുപാടുകള്‍ക്കായി ഈ നഗരത്തിലെത്തിയാതായിരുന്നു ഞാന്‍. നാലുമണിയോടെ മീറ്റിംഗിന്റെ വിരസതയില്‍ നിന്ന് മോചനത്തിനായി ഒന്ന് പുറത്തിറങ്ങി. ചുറ്റുവട്ടവും വിക്ഷിച്ചു പതുക്കെ നടക്കവേ ദൂരെനിന്നേ കണ്ടു ആ കുനിഞ്ഞിരിക്കുന്ന ഒരു മനുഷ്യനെ. അടുത്തെത്തുന്തോറും അയാളെ വ്യക്തമായി കാണാനായി. കാഴ്ചയില്‍ വൃദ്ധനായ ഒരു മധ്യവയസ്കന്‍. തലയില്‍ കൊഴിഞ്ഞുതീരാന്‍ ബാക്കിയുള്ള ഏതാനും രോമങ്ങള്‍, മുഖത്ത്‌ ആണ്ടുപോയ ചുളിവുകള്‍ക്കിടയിലൂടെ പുറത്തേ നീണ്ടുനില്‍ക്കുന്ന താടി രോമങ്ങള്‍. ദിവസങ്ങളുടെ അഴുക്ക്‌ മുഴുവന്‍ പേറുന്ന മുഷിഞ്ഞ വസ്ത്രവും കൂടി ചേര്‍ന്ന ആകെ ഒരു പന്തികേട്‌ പ്രകൃതം. അടുത്തെത്തിയപ്പോഴാണ്‌ മുമ്പില്‍ മലര്‍ത്തിവെച്ച ഏതാനും നാണയതുട്ടുകള്‍ കിടന്ന തൊപ്പി ശ്രദ്ധിച്ചത്‌.


അറിയാതെ കൈ പേഴ്‌സിലേക്ക്‌ നീണ്ടു. കയ്യിലെടുത്തപ്പോള്‍ അതില്‍ ചില്ലറയായി ഒന്നുമില്ല. ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ രൂപ. ഭിക്ഷകാരന്റെ മുമ്പില്‍ പേഴ്സും തുറന്ന് നില്‍ക്കുന്ന എന്നെ പലരും ശ്രദ്ധിക്കുന്നു. അതോടെ മുമ്പില്‍ കിടക്കുന്ന തൊപ്പിയില്‍ എന്തെങ്കിലുമിടാതെ പോവുന്നത്‌ അഭിമാന പ്രശ്നമായി. പിന്നെ മറ്റൊന്നും അലോചിക്കാതെ അമ്പത്‌ രൂപ തൊപ്പിയിലിട്ടു. അതിനായി ഇത്തിരി കുനിഞ്ഞപ്പോഴാണ്‌ എന്നെ തന്നെ ഉറ്റു നോക്കുന്ന അയാളുടെ ചത്ത കണ്ണുകള്‍ ശ്രദ്ധിച്ചത്‌. അമ്പതിന്റെ കറന്‍സി കാരണമാണെന്ന് തോന്നുന്നു അയാളുടെ മുഖത്ത്‌ ഒരു ഗൂഢസ്മിതം വിരിഞ്ഞു പൊഴിഞ്ഞു.



പിന്നീട്‌ കാണുന്നത്‌ ഇപ്പോഴാണ്‌. ഞാന്‍ ശ്രദ്ധിച്ചിരിക്കവേ അയാള്‍ എന്നെ കണ്ടു. പരസ്പരം മനസ്സിലായതോടെ ഒന്ന് ചിരിച്ചെന്ന് വരുത്തി അയാള്‍ അയാളുടെ ലോകത്തേക്ക്‌ ഉള്‍വലിഞ്ഞു. ഒത്തിരി ചിതറിയ ചിന്തകളുമായി ഞാന്‍ എന്റേതായ ലോകത്തേക്കും.


സാറ്‌ ഇവിടെ ആദ്യമായാണോ... ഒരു നേരിയ ചിലമ്പിയ സ്വരം.

അയാള്‍ ഇപ്പോള്‍ എന്റെ തൊട്ടടുത്ത്‌ തന്നെയുണ്ട്‌. വിയര്‍പ്പും അഴുക്കും ചേര്‍ന്നത്‌ കൊണ്ടാവും ഒരു വല്ലാത്ത നാറ്റം.

ഉം... ഞാന്‍ താല്‍പര്യമില്ലാതെ മൂളി.


പിന്നെ പിന്നെ ഞങ്ങള്‍ പരസ്പരം കുറേശ്ശെ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. സംസാരിക്കാനായി ഒരാളെ കിട്ടിയ അത്യാര്‍ത്തിയോടെ ഞാന്‍ സംസാരിച്ച്‌ കൊണ്ടിരുന്നു. സന്തോഷത്തോടെ എന്റെ ജോലിക്കാര്യവും, കുടുംബവിശേഷങ്ങള്ളും പറഞ്ഞപ്പോഴും ദുഃഖത്തോടെ കഴിഞ്ഞമാസം ഞങ്ങളോട്‌ വിടപറഞ്ഞ പിതാവിനെ ഓര്‍ത്തപ്പോഴും എല്ലാം ഒരേ നിസംഗതയോടെ അയാള്‍ കേട്ടിരുന്നു. നീണ്ട്‌ പോയ എന്റെ വാചകങ്ങള്‍ക്കവസാനം ഞാന്‍ നിശ്ശബ്ദമായി അയാളെ നോക്കി.


ഒരു നെടുവീര്‍പ്പുമായി വീണ്ടും അയാള്‍ കടലിലേക്ക്‌ കണ്ണുപായിച്ചു. എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പോലെ. പിന്നെ നിവര്‍ന്നിരുന്ന് തന്റെ ബാക്കിയുള്ള തലമുടിയില്‍ പതുക്കെ തടവി പതിഞ്ഞ സ്വരത്തില്‍ ഒരു മുരള്‍ച്ചയുടെ അകമ്പടിയോടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാനൊന്നും ചോദിക്കാതെ തന്നെ.


ഞാന്‍ രാജീവ്‌... രാജീവ്‌ ശങ്കര്‍.


അച്ഛനും അമ്മയും ആരെന്ന് അറിയില്ല... വളര്‍ന്നത്‌ ഒരു അനാഥാലയത്തില്‍... ചരിത്രത്തില്‍ ബിരുദം എടുത്തു.


മങ്ങിയ വെളിച്ചത്തിലും അയാളുടെ മുഖത്ത്‌ കത്തി നില്‍ക്കുന്ന പുച്ഛം കലര്‍ന്ന് മങ്ങിയ ചിരി എനിക്ക്‌ കാണാമായിരുന്നു.


പഠിക്കുന്ന കാലം മുതലേ സംഗീതത്തില്‍ ഇത്തിരി താല്‍പര്യം ഉണ്ടായിരുന്നു. കോളേജ്‌ തലത്തില്‍ നല്ലൊരു ഗിറ്റാറിസ്റ്റായി ശ്രദ്ധിക്കപ്പെട്ടു. പഠനം കഴിഞ്ഞ്‌ ജോലി അന്വേഷണത്തിനിടയില്‍ എന്നെ വളര്‍ത്തിയ ഫാദറാണ്‌ പറഞ്ഞത്‌. എന്ത്‌ കൊണ്ട്‌ ഈ ഗിറ്റാര്‍ വായന തന്നെ ഒരു തൊഴിലാക്കി സ്വീകരിച്ചുകൂടാ... എന്ന്.

ഒറ്റ ശ്വാസത്തില്‍ തന്റെ ജീവിതം മുഴുവന്‍ പറഞ്ഞുതീര്‍ക്കണം എന്ന് അയാള്‍ക്ക്‌ വാശിയുള്ള പോലെ തോന്നി.

അങ്ങനെ ഒരു ഗാനമേള ട്രൂപ്പില്‍ ചേര്‍ന്നു. വല്ലപ്പോഴും കിട്ടുന്ന തുച്ഛവരുമാനം കൊണ്ട്‌ ഒന്നുമാവത്തതിനാല്‍ മറ്റു പലസ്ഥലങ്ങളിലും ജോലിയന്വേഷിച്ച്‌ കറങ്ങി. അങ്ങനെയാണ്‌ കൊച്ചിയിലെ ഒരു പ്രസിദ്ധ ഹോട്ടലില്‍ സ്ഥിരം ഗിറ്റാറിസ്റ്റായി ജോലി കിട്ടിയത്‌. ടൂറിസ്റ്റുകള്‍ ധാരാളം വരുന്നതിനാല്‍ നല്ല വരുമാനമുള്ള ഹോട്ടല്‍. അത്‌ കൊണ്ടു തന്നെ നല്ല ശമ്പളം..., കൂടാതെ അവിടെ തന്നെ താമസം... അങ്ങനെ കുഴപ്പമില്ലാതെ രണ്ടുവര്‍ഷത്തോളം അവിടെ കഴിഞ്ഞ്‌ കൂടി.

അങ്ങനെയിരിക്കേ അവിടെ താമസിച്ചിരുന്ന ഒരു ടൂറിസ്റ്റ്‌ ഗ്രൂപ്പില്‍ വെച്ചാണ്‌ അവളെ ആദ്യം കണ്ടത്‌. നീല കണ്ണുകളും സ്വര്‍ണ്ണമുടിയുമുള്ള ഒരു സ്വിറ്റ്‌സര്‍ലാന്റുകാരി. ഒരു ദിവസത്തെ ജോലി കഴിഞ്ഞ്‌ പോരാനൊരുങ്ങുമ്പോള്‍ ഹോട്ടലിന്‌ പുറത്ത്‌ അവരുടെ സംഘം ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അടുത്ത്‌ വന്ന് അവള്‍ അഭിനന്ദിച്ചു. ഞാന്‍ താങ്ക്സ്‌ പറഞ്ഞു പിരിഞ്ഞു. പിന്നെ പലപ്പോഴും ഹോട്ടലില്‍ വെച്ച്‌ ഞാങ്ങള്‍ കണ്ടപ്പോഴെല്ലാം ആ പരിചയം രണ്ടാളും ഒരു പുഞ്ചിരിയിലോ അഭിവാദ്യത്തിലോ ഒതുക്കി.


പിന്നീടൊരു ദിവസം അവള്‍ എന്നോട്‌ അവള്‍ക്ക്‌ സിറ്റിയില്‍ കറങ്ങുന്നതിന്‌ ഒരു ഗൈഡ്‌ ആവാമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും ഒരു ഫ്രന്‍ഡിനെയാണ്‌ ഞാന്‍ തേടുന്നത്‌. അല്ലാതെ എന്റെ കയ്യിലെ കാശിനായി പ്രസംഗിക്കുന്ന ഒരു പ്രഫഷണല്‍ ഗൈഡിനെയല്ല എനിക്കാവശ്യം എന്ന് പറഞ്ഞു. അങ്ങനെ അവളോടൊപ്പം കൂടി. വളരെപ്പെട്ടൊന്ന് അവള്‍ നല്ലൊരു കൂട്ടുക്കാരിയായി.


ലൂസിയാന സ്റ്റെഫാന്‍ എന്നായിരുന്നു മുഴുവന്‍ പേര്‌. സ്റ്റെഫാന്‍ ഭര്‍ത്താവാണ്‌. പുള്ളിക്കാരന്‍ കൂടെയില്ലാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്‌ അവരുടെ വിവാഹ ജീവിതത്തിലെ താളപിഴകളുടെ കെട്ടഴിച്ചത്‌. പിന്നീട്‌ പലപ്പോഴും അവള്‍ അതേ കുറിച്ച്‌ സംസാരിച്ചപ്പോഴെല്ലാം ഞാന്‍ ആശ്വസിപ്പിച്ചു. അത്‌ വളരെ പെട്ടൊന്ന് ഞങ്ങള്‍ തമ്മിലുള്ള അടുപ്പമായി മാറി. ഞങ്ങള്‍ പോലുമറിയാതെ എപ്പോഴോ ഒന്നിച്ച്‌ ജീവിക്കാന്‍ തുടങ്ങി. വിസ തീരാനായപ്പോള്‍ അവള്‍ നാട്ടിലേക്ക്‌ തിരിച്ച്‌ പോയി. പിന്നെ എന്നും വിളിക്കുമായിരുന്നു. ആയിടക്ക്‌ വിളിച്ചപ്പോള്‍ അവള്‍ ഭര്‍ത്താവില്‍ നിന്ന് മോചനം നേടിയ കാര്യവും വല്ലാതെ വൈകാതെ ഇന്ത്യയിലേക്ക്‌ വരുന്ന കാര്യവും സൂചിപ്പിച്ചു.


ഒരാഴ്ചക്ക്‌ ശേഷം അവള്‍ ഇന്ത്യയിലെത്തി അവളുടെ സ്പോണ്‍സര്‍ഷിപ്പില്‍ എനിക്കുള്ള വിസയുമായി. അങ്ങനെ നാലുദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞ്‌ ഒന്നിച്ച്‌ അവളുടെ നാട്ടിലേക്ക്‌.


അവിടെ വെച്ചാണ്‌ അവള്‍ക്ക്‌ ഒരു നല്ല ബിസ്സ്‌നസ്‌ ശൃംഗല തന്നെയുണ്ടെന്ന് മനസ്സിലായത്‌. ഞങ്ങള്‍ ഒന്നിച്ച്‌ അവിടെ കറങ്ങി നടന്നു. പിന്നീട്‌ മറ്റൊരു കമ്പനിയില്‍ എനിക്ക്‌ ഒരു ജോലിയും ശരിയായി. അധികം വൈകാതെ സ്വിസ്‌ പൌരത്വവും ലഭിച്ചു.


പിന്നെ രണ്ടുവര്‍ഷം ഒന്നിച്ച്‌ ജീവിതത്തിന്റെ ഇടയ്കെപ്പൊഴൊ ഞങ്ങളുടെ ജീവിതത്തില്‍ ചില്ലറ തട്ടിമുട്ടലുകള്‍ കടന്ന് വന്നു. അതോടൊപ്പം ഒരു കുഞ്ഞും.


അങ്ങനെയിരിക്കേ ഒരു പാര്‍ട്ടിയില്‍ വെച്ചാണ്‌ ലൂസി
യുടെ ഒരു ഫ്രന്‍ഡിനെ കണ്ടുമുട്ടിയത്‌. കറുത്ത മുടിയും സ്വര്‍ണ്ണനിറവുമുള്ള കാര്‍ട്ടിന്‍.


നല്ലൊരു വയലനിസ്റ്റായ അവരുമായി ഞാന്‍ വളരേ വേഗം അടുത്തു. ആ അടുപ്പം നല്ല സൌഹൃദത്തിനും അപ്പുറത്തേക്ക്‌ കടന്നതോടെ ഞാനും ലൂസിയുമായി പാടെ അകന്നു. അതൊരു വല്ലാത്ത കാലമായിരുന്നു. ഞാന്‍ എല്ലാം മറന്നു ജീവിച്ച ഏേതാനും മാസങ്ങള്‍. ഇത്തിരി കുറ്റബോധം പോലുമില്ലാതെ, എല്ലാറ്റിനും കൂടെ നിന്ന് തന്നെ വളര്‍ത്തിവലുതാക്കിയ ലൂസിയെ വഴിയിലുപേക്ഷിച്ച്‌ ഞാന്‍ കാര്‍ട്ടിനോടൊപ്പം കൂടി. അതോടെ അവള്‍ കുഞ്ഞും അവളും മാത്രമുള്ള അവരുടേതായ ഒരു ലോകം തീര്‍ത്ത്‌ അവിടെ ഒതുങ്ങിക്കൂടി.


എന്റെ ജീവിതത്തിന്റെ മുഴുവന്‍ നിയന്ത്രങ്ങളും കാര്‍ട്ടിന്‍ ഏറ്റെടുത്തു. പാര്‍ട്ടികളും ക്ലബ്ബുകളും വിനോദയാത്രകളുമായി ഏതാനും മാസങ്ങള്‍... പിന്നെ പിന്നെ അവള്‍ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. ഒരിക്കല്‍ യാദൃച്ഛികമായി അവളെ മറ്റൊരാളുടെ കൂടെ കാണ്ടതോടെ എന്റെ മലയാളി മനസ്സ്‌ പ്രതിഷേധിച്ചു.


അതേ കുറിച്ച്‌ ചോദിച്ചപ്പോള്‍ അവള്‍ കയര്‍ത്തു. അയാള്‍ ആരാണെന്നറിയാന്‍ താങ്കള്‍ക്ക്‌ എന്ത്‌ അവകാശം എന്ന അവളുടെ ചോദ്യം എന്റെ മനസ്സില്‍ കൊള്ളേണ്ടിടത്ത്‌ തന്നെ കൊണ്ടു. തിരിച്ച്‌ ലൂസിയെ കുറിച്ച്‌ ആലോചിക്കന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല. കാര്‍ട്ടിന്റെ കൂടെ തന്നെ കഴിഞ്ഞു. അവള്‍ പലരൊടൊപ്പം വീട്ടില്‍ വരെ വരാന്‍ തുടങ്ങി


അങ്ങനെയിരിക്കേ ഒരിക്കല്‍ അവള്‍ ദീര്‍ഘമായി സംസാരിച്ചു... അതിലുടനീളം ഒരു തരം കുറ്റബോധവും യാത്ര ചോദിക്കലുമുണ്ടായിരുന്നു. പിന്നിടൊരിക്കല്‍ അവള്‍ മരാകമായ രോഗത്തിന്‌ അടിമയാണെന്നും അത്‌ തനിക്ക്‌ കൂടി പകരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പറഞ്ഞു.


അത്‌ ശരിക്കും ഇടിത്തീയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇരുട്ടടിയാണ്‌ ദൈവം തന്നത്‌. ആകെ തകര്‍ന്ന ഞാന്‍ ലൂസിയെ വിളിച്ചു. അവള്‍ ഒഴിഞ്ഞുമാറി. വീണ്ടും വിളിച്ചപ്പോള്‍. കാര്‍ട്ടിന്‍ വിവരങ്ങള്‍ എല്ലാം പറഞ്ഞു. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. എന്നീ രണ്ട്‌ വാചകങ്ങളില്‍ എല്ലാം ഒതുക്കി ഫോണ്‍ കട്ട്‌ ചെയ്തു.


പിന്നീട്‌ എന്റെ മുമ്പില്‍ ഒരൊറ്റവഴി മത്രം. വീണ്ടും ഇന്ത്യയിലേക്ക്‌. അങ്ങനെ ഇവിടെയെത്തി.

കുറച്ചു മാസമായി. മരുന്നില്ലാത്ത രോഗവുമായി ഉള്ളമരുന്ന് പോലും കഴിക്കാതെ അലഞ്ഞുതിരിയുന്നു. ഇത്‌ എന്നില്‍ നിന്ന് ആര്‍ക്കും നല്‍കാതെ ഈ ലോകത്തോട്‌ യാത്ര പറയണം.

അയാള്‍ ഊറിക്കൂടിയ കണ്ണീര്‍ തുടച്ചു. എന്റെ മോന്‍ എന്ന് അതിന്റെ അവസാനങ്ങളിലെന്നോ ഒന്ന് വിതുമ്പി.

ആശ്വസിപ്പണോ എന്ന് തീരുമാനിക്കാന്‍ പോലുമാവാതെ ഞാന്‍ തിരിഞ്ഞു നടന്നു. ഈറന്‍ മണല്‍ തിട്ടകളിലൂടെ ഏന്തിവലിഞ്ഞ്‌ നടന്ന് അപ്പുറമെത്തിയപ്പോഴും അയാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. ഒരു അനക്കമില്ലത്ത രൂപമായി...

25 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

Sreejith K. said...

അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതമായാല്‍ ഇങ്ങനെ ഇരിക്കും.

എഴുത്ത് നന്നായി.

വല്യമ്മായി said...

അഗ്രജന്‍ തേങ്ങാ കച്ചോടം നിര്‍ത്തീന്നാ തോന്നണേ.ഇത്തിരിയിതാ അടുത്ത കണ്ണീര്‍ കഥയുമായി.എന്തായാലും ബാച്ചിലേഴ്സിനൊരു പാഠമാകട്ടെ.

sreeni sreedharan said...

:)

ഏറനാടന്‍ said...

പെരുത്തിഷ്‌ടമായി ഇക്കഥ. നല്ലൊരു ഗുണപാഠം. താന്തോന്നികള്‍ക്കും ലക്കും ലഗാനുമില്ലാതെ നടക്കുന്ന ഏവര്‍ക്കും ഇതൊരു പാഠമാകട്ടെ.

മുസ്തഫ|musthapha said...

നല്ല എഴുത്ത് ഇത്തിരി... നന്നായിരിക്കുന്നു!
ഒരോ തവണയും ട്രാക്ക് മാറിയാണല്ലോ ഓട്ടം... :)

“ഒരിക്കല്‍ യാദൃച്ഛികമായി അവളെ മറ്റൊരാളുടെ കൂടെ കാണ്ടതോടെ എന്റെ മലയാളി മനസ്സ്‌ പ്രതിഷേധിച്ചു...”

വല്യമ്മായി: ഇത്തിരീടെ ‘പറ്റിന്‍റെ’ നേര്‍ക്ക് ‘ച്ചു’ ഇടേണ്ടി വരുമെന്നാ തോന്നണേ :)

asdfasdf asfdasdf said...

എഴുത്ത് നന്നായി. എന്താ കണ്ണീര്‍ക്കഥകളുടെ ക്വട്ടേഷന്‍ എടുത്തിരിക്കുയാണല്ലേ . :)

Anonymous said...

ഇത്തിരീ മനോഹരമായിരിക്കുന്നു കെട്ടോ... പിന്നെ എല്ലാവര്‍ക്കും ഒരു പാഠവും. നല്ല കഥ.

Anonymous said...

ഇന്നിന്റെ സന്ധ്യയില്‍ നിറഞ്ഞ വയറുമായി, നീക്കിയിരുപ്പിന്റെ ഭാണ്ഡങ്ങളുടെ ഭാരമില്ലാതെ തിരിച്ചെത്തുന്ന അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന സ്വനമര്‍മ്മരം ഒരു പക്ഷേ സ്രഷ്ടാവിനോടുള്ള സ്തുതിയായിരിക്കും. ഭൂതത്തിന്റെ കെട്ടുപാടുകളില്ലാതെ, ഭാവിയുടെ വ്യാകുലതകളില്ലാതെ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കുന്ന ഭാഗ്യവാന്മാര്‍

ഇത്തിരീ മനോഹരമായ വാക്കുകള്‍... നല്ല കഥ. എങ്കിലും ഇത്തിരിയുടെ മറ്റുകഥകളുടെ ഭംഗി തോന്നിയില്ല.
ഇഷ്ടമായി കെട്ടോ

ലിഡിയ said...

ജീവിതം തുടങ്ങുമ്പോല്‍ എന്തൊക്കെ ആവേശങ്ങള്‍,മോഹങ്ങള്‍ സൂര്യന്റെ ഒരു ദിവസം പോലെ ഉച്ചവെയിലിന്റെ തീഷ്ണതയില്‍ നിന്നും സന്ധ്യയുടെ സൌമ്യതയില്‍ വരുമ്പോള്‍ എല്ലാവരും പതറുന്നത് എന്ത് കൊണ്ടാണ്.

ഒരുത്തരമേ ഉള്ളൂ,മനുഷ്യനായി ജനിച്ചാല്‍ എത്ര ഉയര്‍ന്ന് പറന്നാലും കാല്‍ മണ്ണിലുറച്ച് നില്ക്കണം എന്ന്.

സ്നേഷം തന്നെ ദൈവം,സ്നേഹത്തെയെ തള്ളിപറഞ്ഞവന് ഇനിയെന്ത് മോക്ഷം.

-പാര്‍വതി.

മനോജ് കുമാർ വട്ടക്കാട്ട് said...

വിതയ്കുക, കൊയ്യുക. അല്ലേ ഇത്തിരീ?

Unknown said...

പാവം അയാള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു അല്ലേ? സ്വിസ് കൊതുകുകള്‍ ഭയങ്കരന്മാര്‍ തന്നെ.

(ഓടോ: എനിക്ക് താങ്കളുടെ നാടന്‍ കഥകളാണ് ഇഷ്ടം)

അലിഫ് /alif said...

ഒരു ഗുണപാഠകഥയുമായിട്ടാണല്ലോ ഇത്തിരീ ഇപ്രാവശ്യം. ലളിതമായശൈലി. അക്കര പച്ചതേടി ലക്കും ലഗാനുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ക്കെല്ലാം ഇതൊരു പാഠമാകട്ടെ.

Mubarak Merchant said...

ഒത്തിരി വെട്ടം പകരുന്നു ഈ പോസ്റ്റ്. നന്ദി.

thoufi | തൗഫി said...

ഇത്തിരീ,നന്നായിരിക്കുന്നൂ,ട്ടൊ
കഥയും ഗുണപാഠവും സമ്മിശ്രമായി പ്രതിപാദിച്ചിരിക്കുന്നല്ലോ.
ഇത്തിരിയുടെ ഓരോ കഥക്കും
വെവ്വേറെ ശൈലികളാണു.
അഭിനന്ദനാര്‍ഹം ഈ വേറിട്ട വഴി.

Anonymous said...

നന്നായിരിക്കുന്നു. എന്തെല്ലാം തരം ജീവിതങ്ങള്‍!

കര്‍ണ്ണന്‍ said...

ജീവിതം: ആശകള്‍ സ്വപ്നങ്ങള്‍ കാമം പ്രണയം നൈരാശ്യം മരണം .. എന്തെല്ലാമാണ് മനുഷ്യനായി കാത്തുവയ്ക്കുനത് അല്ലേ :( ജീവിതം ആവള്‍‍ ഒരു വൃത്തികെട്ട സുന്ദരി അല്ലേ വെട്ടം:(

Anonymous said...

ഇത്തിരീ ഇത് ഇത്തിരി വ്യത്യസ്തമായ ശൈലിയാണല്ലോ. പല ശൈലികളില്‍ എഴുതാന്‍ കഴിയുന്നതും ഒരു ഭാഗ്യം തന്നെ.

പിന്നെ എഴുത്ത് നന്നായിരിക്കുന്നു. ഒരു വലിയ പാഠം ഉള്‍കൊള്ളുന്ന ഒരു നല്ല കഥ. അതിന് നിറച്ചാര്‍ത്ത് നല്‍കുന്ന സുന്ദരമായ ഭാഷ. ഒത്തിരി ഇഷ്ടമായി കെട്ടോ.

ഇടിവാള്‍ said...

ഗൊള്ളാം !

Anonymous said...

eppol sthiramayi kealkkunna kadha. anubhavamane enthinum guru

Anonymous said...

nannnayirikkunnu

P Das said...

നന്നായിരിക്കുന്നു..

Anonymous said...

ഇത്തിരീ ഇത് ഒത്തിരി നന്നായി കെട്ടോ. ഓരോ പ്രാവശ്യവും ഓരോ ശൈലിയാണല്ലോ. ആദ്യ പാരഗ്രാഫുകള്‍ അതി മനോഹരം.

Rasheed Chalil said...

ശ്രീജിത്ത്, വല്ല്യമ്മായി, പച്ചാളമേ,ഏറനാടന്‍ മാഷേ, അഗ്രജന്‍ , കുട്ടമ്മേനോനേ, സലാം ,നിയാസ്‌, പാര്‍വ്വതീ,
നിറമേ, പടിപ്പുര, ദില്‍ബാസുരന്‍,
ചെണ്ടക്കരാ, അന്തി, ഇക്കാസ്ഭായി, മിന്നാമിനുങ്ങേ, ആര്‍.പി, കര്‍ണ്ണന്‍, സാലിഹ്‌, നസി, ഇടിവാള്‍ജീ,റോസ്, അനോണീ, ചക്കരേ, സലാം... എല്ലാവര്‍ക്കും ഒത്തിരി നന്ദി.

കരീം മാഷ്‌ said...

ഇത്തിരിവട്ടത്തിന്റെ ഈ സീരിയസ്‌ കഥ വായിക്കാന്‍ ഇത്തിരി താമസിച്ചു.കാരണമുണ്ട്‌.
ഒഴുക്കന്‍ വായനക്കു പറ്റിയതല്ലന്നു കരുതിമാറ്റിവെച്ചതാണ്‌. നന്നായി.
പക്ഷെ ഒരു അഭ്യര്‍ത്ഥനയുണ്ട്‌.
ഡയലോഗുകള്‍ അതേ പടി പകര്‍ത്തുമ്പോള്‍ ഉദ്ധരണികള്‍ (ഇന്‍വെര്‍ട്ടഡ്‌ കോമകള്‍) ഉപയൊഗിച്ചില്ലങ്കില്‍ രചനക്കു ഭംഗിയുണ്ടാവില്ല.
കോമകളും,ഉദ്ധരണികളും കഥകള്‍ക്കു കുറച്ചൊന്നുമല്ല സ്വാധീനം ചെലുത്തുന്നത്‌.